Christmas

ക്രിസ്തുമസ്സ്

Accordion Sample DescriptionChristmas Malayalam Homily

ക്രിസ്തുമസ്സ് .

ക്രിസ്തുമസ് സന്ദേശം 2012 .

________________________________________

“തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ 3.16). ഇതാണ് ക്രിസ്തുമസ്സിന്റെ അടിസ്ഥാന സന്ദേശം. ലോകത്തെ സ്നേഹിച്ചു എന്നുവച്ചാല്‍ ഈ സൃഷ്ടവസ്തുക്കളെ മുഴുവനും, വളരെ പ്രത്യേകമായി സൃഷ്ടിയുടെ മകുടമായ മനുഷ്യരെ, ദൈവം സ്നേ ഹിച്ചു എന്നാണര്‍ത്ഥം. മനുഷ്യരോടുള്ള ദൈവത്തിന്റെ അതിരറ്റ സ്നേഹവും മനുഷ്യന്റെ മഹത്വവും ദൈവം തന്നെ വെളിപ്പെടുത്തിയ ദിവസമാണ് ആദ്യത്തെ ക്രിസ്തുമസ്സ്. സ്വപുത്രനെ മനുഷ്യരക്ഷയ്ക്കു വേണ്ടി അയക്കുവാന്‍ തക്കവിധം അത്രമാത്രം അനന്തമായി ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നവരാണ് മനുഷ്യര്‍. ഇതിനേക്കാള്‍ വലിയ സ്നേഹം പ്രകടിപ്പിക്കുവാനൊ ഇതിനേക്കാള്‍ വലിയ സമ്മാനം മനുഷ്യര്‍ക്കു നല്‍കുവാനൊ ദൈവത്തിനു സാധിക്കില്ല. യഥാര്‍ത്ഥസ്നേഹം പ്രവര്‍ത്തനനിരതമാണ്. മനുഷ്യനന്മയ്ക്കു വേണ്ടി ദൈവം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ പ്രവര്‍ത്തനനിരതമായ സ്നേഹത്തെയാണ് ദൈവപരിപാലന എന്നു നാം വിശേഷിപ്പിക്കുന്നത്. .

തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം അത്രമാത്രം ദൈവം മനുഷ്യരെ സ്നേഹിച്ചതില്‍നിന്ന് മനുഷ്യര്‍ എത്രമാത്രം ദൈവത്തിന് വിലപ്പെട്ടവരാണ് എന്ന് നാം ഗ്രഹിക്കുകയാണ്. “നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്” (ഏശ. 43) എന്നാണ് ദൈവംതന്നെ മനുഷ്യനെപ്പറ്റി പറയുന്നത്. ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പാ തന്റെ സ്ഥാനാരോഹണ ദിവസം നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം അനുസ്മരിച്ചുകൊണ്ട് പറഞ്ഞത് ഇപ്രകാരമാണ്: ”യാദൃശ്ചികവും അര്‍ത്ഥശൂന്യവുമായ പരിണാമഫലങ്ങളല്ല നാം. മറിച്ച് അവിടുത്തെ പദ്ധതിയുടെ സാക്ഷാത്ക്കാരങ്ങളാണ്. ഓരോരുത്തരും അവിടുത്തെ മാനസപുത്രര്‍ ആണ്. സ്നേഹിക്കപ്പെട്ടവര്‍ ആണ്. അവിടുത്തേക്ക് വേണ്ടപ്പെട്ടവരും വിലപ്പെട്ടവരുമാണ്.” പെറ്റമ്മയ്ക്കു കുഞ്ഞിനോടുള്ളതിനേക്കാള്‍ വലിയ സ്നേഹമാണ് ദൈവത്തിനു മനുഷ്യരൊടുള്ളതെന്ന് ദൈവം വ്യക്തമാക്കുന്നുണ്ട് (ഏശ. 49.15). .

ദൈവത്തിന് ഇത്രമാത്രം വിലപ്പെട്ടവരായ മനുഷ്യര്‍ക്കു മനുഷ്യന്‍ തന്നെ വിലകല്പ്പിക്കാത്ത ഒരു കാലത്തല്ലെ നമ്മള്‍ ജീവിക്കുന്നത് എന്ന് തോന്നിപോകുന്നു. മനുഷ്യനെ ഒരു ഉപഭോഗവസ്തുവായി മാത്രം ചിലര്‍ കാണുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും മറ്റ് എല്ലാത്തിനും വിലകൂടിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ വില മാത്രം കുറഞ്ഞുപോകുന്നു. വന്യമൃഗങ്ങള്‍ മനുഷ്യരെ കൊന്നാല്‍ അത് വാര്‍ത്തയല്ല. മനുഷ്യന്‍ സ്വയരക്ഷയ്ക്കുവേണ്ടിയായാല്‍ പോലും മൃഗങ്ങളെ കൊന്നാല്‍ അത് വളരെ ഗൌരവമുള്ള വാര്‍ത്തയാകുന്നു. മനുഷ്യരെയും മൃഗങ്ങളെയും ആക്രമിച്ച കടുവയെ വനപാലകര്‍ കൊന്നതിന്റെ പേരില്‍ അവര്‍ക്കെതിരെ കേസ് കൊടുക്കുന്ന കാലമാണിത്. സ്വത്തുക്കള്‍ കൈക്കലാക്കാന്‍ വേണ്ടി മനുഷ്യര്‍ നിഷ്ക്കരുണം വധിക്കപ്പെടുന്നു. ജഡമോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യജീവന് വിലകല്പ്പിക്കാത്തതു കൊണ്ടല്ലെ ഭ്രൂണഹത്യയും സാധാരണമായികൊണ്ടിരിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി എത്രയോ പേരാണ് അകാലമൃത| അടയുന്നത്. .

നാം ദൈവത്തിന് വിലപ്പെട്ടവരാണ്, ദൈവത്താല്‍ അതിരറ്റു സ്നേഹിക്കപ്പെടുന്നവരാണ് എന്ന് ക്രിസ്തുമസ്സ് നമ്മെ അനുസ്മരിപ്പിക്കുന്നു. മനുഷ്യജീവന്റെ വില നാം മനസ്സിലാക്കുമെങ്കില്‍ നാം നമ്മെത്തന്നെ സ്നേഹിക്കും. എല്ലാ സഹോദരരെയും സ്നേഹിക്കുകയും വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അതിന് ക്രിസ്തുമസ്സ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ. .

Mar Jacob Manathodath, Bishop of Palghat.