Other Occasions

തിരുന്നാളുകള്‍

ഞായർ പ്രസംഗം രാജത്വതിരുനാൾ - അഭൗമികരാജത്വം പള്ളിക്കൂദാശകാലം നാലാം ഞായർ ഫാ. ജെറി വള്ളോംകുന്നേൽ MCBS  (www.lifeday.in) പള്ളിക്കൂദാശക്കാലം നാലാം ഞായർ  ക്രിസ്തുവിൻറെ രാജത്വ തിരുനാൾ ആഘോഷിക്കപ്പെടുന്ന ദിനം കൂടിയാണ്.   രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ നിന്നുള്ള (1 രാജാ 6:11-19)  ആദ്യത്തെ പഴയനിയമ വായനയുടെ ഉള്ളടക്കം  ഇസ്രായേൽ ജനതയ്ക്ക് സമരാധ്യനായിരുന്ന സോളമൻ രാജാവ്, രാജാക്കൻമാരുടെ രാജാവായ  ദൈവത്തിനായി ആലയം  പണിയുന്ന വേളയിൽ അദ്ദേഹത്തിന് നൽകപ്പെടുന്ന ദൈവികവെളിപാടിൻറെ വിവരണമാണ്. ഇസ്രായേൽ ജനത കൽപനകളും  ചട്ടങ്ങളും ലംഘിച്ച് പാപപൂർണമായ ജീവിതം നയിച്ചപ്പോൾ ദൈവാലയത്തിൽ  നിറഞ്ഞുനിന്നിരുന്ന ദൈവികസാന്നിധ്യം   ജെറുസലേം വിട്ടുപോയിയെങ്കിലും,     അകന്നുപോയ ദൈവികസാന്നിധ്യം തിരികെ വരുന്നതായുള്ള പ്രതീക്ഷയുടെ ദിനങ്ങളെ കുറിച്ച്  എസക്കിയേൽ പ്രവാചകനുണ്ടായ ദൈവീകദർശന വിവരണമാണ് രണ്ടാമത്തെ പഴയനിയമ വായനയുടെ  (എസെ 43:1-7) ഉള്ളടക്കം.  തിരികെ വരുന്ന ദൈവിക സാന്നിധ്യം ജനഹൃദയങ്ങളിൽ നിത്യമായി വാഴും എന്ന്  നൽകപ്പെട്ട  ആ ദൈവിക വാഗ്ദാനം പൂർണമായി പൂർത്തിയാക്കുന്നത് യേശുക്രിസ്തുവിലാണ്. ഐഹികമായി  കൊട്ടാരങ്ങളിലല്ല,  മറിച്ച്   കൗദാശികമായി ദിവ്യസക്രാരിയിലും  ആത്മീയമായി മനുഷ്യഹൃദയങ്ങളിലും  വസിക്കുന്ന ക്രിസ്തുവെന്ന ആത്മീയ രാജാവിലൂടെയാണ്  പ്രവാചകന് വെളിപ്പെടുത്തപ്പെട്ട ആ വാഗ്ദാനം നിറവേറ്റപ്പെടുന്നത് എന്ന് രണ്ടാം വായന ഓർമ്മപ്പെടുത്തുന്നു. ശത്രുവിനെ പരാജയപ്പെടുത്തി വിജയശ്രീലാളിതനായിവരുന്ന ഒരു രാജാവിനെപ്പോലെ  പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി ഉയിർത്തെഴുന്നേറ്റ  ക്രിസ്തുരാജന്റെ  ഉത്ഥിതസാന്നിധ്യം തങ്ങളുടെ സഭയിൽ അനുഭവിക്കാൻ സാധിക്കാതെ വന്നപ്പോൾ  ഹെബ്രായ സഭാമക്കൾ  ദാവീദ്-സോളമൻ രാജാക്കൻമ്മാരുടെ  രാജകീയ പ്രൗഢിയിലേക്കും മഹത്വത്തിലേക്കും  തിരിച്ചുപോകാൻ പരിശ്രമം നടത്തുമ്പോൾ;  ക്രൈസ്തവ ജീവിതത്തിൽ  ഭൗതിക മഹത്വങ്ങളല്ല തേടേണ്ടത്  മറിച്ച് കാലത്തിൻറെ പൂർണ്ണതയിൽ തന്നെ തന്നെ ബലി അർപ്പിച്ചു കൊണ്ട്  പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി ക്രിസ്തുവിന്റെ  ഉത്ഥാനത്തിലൂടെ വെളിപ്പെടുത്തപ്പെട്ട നവീനരാജത്വത്തിന്റെ  മഹത്വവും, അവന്റെ രണ്ടാം വരവിൽ ശരീരങ്ങളുടെ ഉയിർപ്പിലൂടെ  സംജാതമാകുന്ന നിത്യരക്ഷയുമാണ് തേടേണ്ടത് എന്ന് ഹെബ്രായ ലേഖനകർത്താവ് മൂന്നാം വായനയിൽ (ഹെബ്രാ 9:16-28) ഓർമ്മപ്പെടുത്തുന്നു. " ദാവീദ് അവനെ (മിശിഹായെ) കർത്താവ് എന്നാണ് വിളിക്കുന്നത്" എന്ന ക്രിസ്തുവചനം  ഉദ്ധരിച്ചുകൊണ്ട്  ഇന്നത്തെ സുവിശേഷം (മത്താ 22:41-46) ക്രിസ്തുവിൻറെ രാജത്വം  ദാവീദിനെക്കാളും പുരാതനവും ശ്രേഷ്ഠവും  വ്യത്യസ്തവുമാണ് എന്ന് തെളിയിക്കുന്നു. രാജത്വം, ആധിപത്യം, സാമ്രാജ്യത്വം  തുടങ്ങിയ പദങ്ങൾ  ചരിത്രപുസ്തകതാളുകളിൽ നിന്നും അടർത്തിയെടുത്ത് നമ്മുടെ മനസ്സുകളിൽ അവതരിപ്പിക്കുന്ന ചില നാമധേയങ്ങൾ ഉണ്ട്.  റോമാസാമ്രാജ്യത്തിലെ അതിശക്തമായിരുന്ന അഗസ്റ്റസ് സീസർ ചക്രവർത്തി,  ലോകം മുഴുവൻ പിടിച്ചെടുക്കാനാഗ്രഹിച്ച് പടനീക്കങ്ങൾ നടത്തിയ അലക്സാണ്ടർ ചക്രവർത്തി,  തന്റെ സൈന്യശക്തികൊണ്ട് യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച നെപ്പോളിയൻ ബോണപ്പാർട്ട്,  യഹൂദരെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കുമെന്ന്  പ്രതിജ്ഞയെടുത്ത അഡോൾഫ് ഹിറ്റ്ലർ,  ക്രിസ്തുവിന്റെ വികാരിയായ മാർപ്പാപ്പയെ വധിക്കുമെന്നും റോം ബോംബിട്ട് ചാമ്പലാക്കുമെന്നും ഭീഷണി മുഴക്കിയ ബെനിറ്റോ മുസോളിനി തുടങ്ങിയവയാണ് ആ നാമധേയങ്ങൾ. ഈ രാജാക്കൻമ്മാരെല്ലാവരും അവരുടെ കാലഘട്ടത്തിൽ ശക്തിയുടെ പ്രതീകങ്ങളായിരുന്നു. ഇപ്രകാരം, ശക്തിയെ അധികാരത്തോടും  രാജ്യത്തോടും സംബന്ധിപ്പിക്കുന്നത് സ്വാഭാവികമാണ്.   ക്രൂശിതനായ ക്രിസ്തുവിനോട് കുരിശിൻ  ചുവട്ടിലായിരുന്ന്  മൂന്ന് വ്യത്യസ്ത വിഭാഗം ആളുകൾ ചോദിക്കുന്ന ചോദ്യം ഇതിന് വ്യക്തമായ ഉദാഹരണങ്ങളാണ്.  ഒന്നാമതായി,  "ഇവന് ദൈവത്തിന്െറ ക്രിസ്തു ആണെങ്കില്, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്, തന്നെത്തന്നെ രക്ഷിക്കട്ടെ" (ലൂക്കാ 23:35) എന്ന പ്രമാണികളുടെ സംസാരം ഭൗമികരാജത്വത്തിന്റെ അധികാരശക്തിയിയെയാണ് സൂചിപ്പിക്കുന്നത്. രണ്ടാമതായി,  "നീ യഹൂദരുടെ രാജാവാണെങ്കില് നിന്നെത്തന്നെ രക്ഷിക്കുക"  (ലൂക്കാ 23 : 37)  എന്ന പടയാളികളുടെ ചോദ്യവും; മൂന്നാമതായി, കുരിശില് തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില് ഒരുവന് അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!"(ലൂക്കാ 23:39) എന്ന കൂടെ ക്രൂശിക്കപ്പെട്ടവന്റെ  ചോദ്യവും  വിരൽചൂണ്ടുന്നത് ഭൗമീകരാജത്വശക്തിയുടെ  സാധ്യതകളിലേക്കാണ്. പീലാത്തോസിന്റെ  അരമനയിൽ വച്ച് "എൻറെ രാജ്യം ഐഹികമല്ല" (യോഹ 18 :36) എന്ന് അരുളിച്ചെയ്യുന്ന യേശുവെന്ന വ്യത്യസ്തനായ രാജാവ്,   പരസ്യജീവിതകാലത്ത് തന്നെ ഒരു ഭൗതിക രാജാവായി ചിത്രീകരിക്കാനും  അവരോധിക്കാനും  ശ്രമങ്ങൾ നടത്തിയപ്പോൾ  തിരസ്കരിക്കുന്നത് ആയാണ് സുവിശേഷത്തിൽ കാണുന്നത്.  ഉദാഹരണത്തിന്,  സെബദിപുത്രന്മാരുടെ അമ്മ  പുത്രന്മാരുമായി വന്ന്‌  സ്വർഗ്ഗരാജ്യത്തിൽ ഇടത്തും വലത്തും ഇരിക്കാൻ അനുവദിക്കണമെന്ന്  അപേക്ഷിച്ചപ്പോൾ,   മഹത്വത്തിന് കൊടുക്കേണ്ട വില എന്താണ് എന്ന് അവരെ പഠിപ്പിക്കാനായി ഇപ്രകാരം അരുളിച്ചെയ്തു,  "നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?" (മത്താ 20 : 22).  അതായത് താൻ കുടിക്കാൻ പോകുന്ന കുരിശിലെ രക്ഷാകരമായ മരണമെന്ന പാനപാത്രത്തിൽ സഹനത്തിലൂടെ പങ്കുചേരുക വഴിയാണ് തന്റെ അഭൗമിക രാജത്വത്തിൽ പങ്കുചേരാൻ സാധിക്കുക എന്ന വെളിപ്പെടുത്തൽ കൂടിയാണ് അത്. നിരീശ്വരവാദവും, അധാർമ്മികതയും, ശത്രുതയും മനുഷ്യർക്കിടയിൽ ശക്തമായി തലപൊക്കി യൂറോപ്പിൽ ഒന്നാം ലോകമഹായുദ്ധത്തിന് നാന്ദികുറിച്ചപ്പോൾ ദുഖിതനായ പതിനൊന്നാം പീയൂസ് മാർപാപ്പ പത്രോസിന്റെ സിംഹാസനത്തിലിരുന്ന് ലോകത്തിന്റെ മുൻപിൽ വരച്ചുകാണിച്ച രാജാവിന്റെ ചിത്രം അധികാരത്തിന്റെ ഉൻമാദശക്തിയിൽ അടിച്ചമർത്തി ഭരിക്കുന്ന ഒരു രാഷ്ട്രീയ രാജാവിന്റെ ചിത്രമായിരുന്നില്ല, മറിച്ച്, സ്നേഹത്തിന്റെ വ ശ്യതയിൽ മനുഷ്യഹൃദയങ്ങളെ ഭരിക്കുന്ന ഒരു അഭൗമിക സ്നേഹരാജാവിന്റെ ചിത്രമായിരുന്നു അത്. കുരിശിനെ സിംഹാസനമാക്കി, അതിൽ ബലിയർപ്പിച്ച് മനുഷ്യകുലത്തെ സ്നേഹിച്ച തികച്ചും വ്യത്യസ്തനായ ക്രിസ്തുവെന്നെ രാജാവിന്റെ  ചിത്രം. വിധ മതപണ്ഡിതന്മാർ ഒന്നിച്ചുവന്ന ഒരു  സംവാദവേള. ക്രൈസ്തവനല്ലാത്ത  ഒരു പണ്ഡിതൻ ക്രൈസ്തവ പണ്ഡിതനോട്  പറഞ്ഞു, "എനിക്ക്  കുരിശിൽ തൂങ്ങിക്കിടക്കുന്നവനെ ഒരു ദൈവപുരുഷനായോ രാജാവായോ  അംഗീകരിക്കാൻ സാധിക്കില്ല.  കാരണം  അവൻ ക്രൂശിക്കപ്പെട്ടപ്പോൾ ദൈവത്തിന്റെ  ശക്തി എവിടെ ആയ്യിരുന്നു." ക്രിസ്തീയ പണ്ഡിതൻ മറുപടിയായി  പറഞ്ഞു, "ക്രിസ്തീയ ദൈവ സങ്കൽപ്പത്തെ കുറിച്ചുള്ള താങ്കളുടെ അറിവ് വളരെ ബാലിശമാണ് എന്ന് പറയട്ടെ.  ക്രിസ്തീയ സങ്കൽപ്പത്തിലെ ദൈവം ഒരു ശക്തി അല്ല,  മറിച്ചു സ്നേഹമാണ്! ഒരു ശക്തിയായിരുന്നെങ്കിൽ എത്രയോ പണ്ടേ എന്റെയും  നിങ്ങളുടെയും  ഒക്കെ പാപങ്ങളെ പ്രതി നമ്മെ അ ശക്തി കത്തിച്ചു ചാമ്പലാക്കിയേനെ! എന്റെയും നിങ്ങളുടെയും പാപങ്ങൾക്കുള്ള ദൈവത്തിന്റെ മറുപടി ശിക്ഷയല്ല,  മറിച്ചു കരുണയാണ് എന്നതിന്റെ ഏറ്റവും ഉദാത്തമായ പ്രകാശനമാണല്ലോ കുരിശിൽ തൂക്കപ്പെട്ട ദൈവപുത്രൻ.  എവിടെയോ ഇരുന്ന് മനുഷ്യപാപങ്ങൾക്കു ശിക്ഷിക്കുന്ന അദൃശ്യശക്തിയായ ഒരു ദൈവസങ്കൽപ്പത്തേക്കാൾ എത്രയോ മഹനീയമാണ് എന്റെ വേദനകളിൽ എന്നോടൊപ്പം സഹിക്കുന്ന ദൈവത്തെകുറിച്ചുള്ള സങ്കല്പം. അധികാരത്തിന്റെ ഉൻമാദശക്തിയിൽ അടിച്ചമർത്തി ഭരിക്കുന്ന ഒരു രാഷ്ട്രീയ രാജാവിന്റെതിനേക്കാൾ എത്രയോ മനോഹരമാണ് സ്നേഹത്തിന്റെ വ ശ്യതയിൽ മനുഷ്യഹൃദയങ്ങളെ ഭരിക്കുന്ന ഒരു അഭൗമിക സ്നേഹരാജാവിന്റെ ചിത്രം." ക്രൈസ്തവ പണ്ഡിതന്റെ ഉത്തരത്തിന്റെ മുൻപിൽ അദ്ദേഹം നിശബ്ദനായി ഇരുന്നു. സുവിശേഷം ക്രിസ്തുരാജവിലൂടെ അവതരിപ്പിക്കുന്നത് സിംഹാസനത്തിലിരുന്ന് അധികാരശക്തിയിൽ അടിച്ചമർത്തി ഭരിക്കുന്ന ഒരു ഭൗമിക രാജാവിന്റെ ചിത്രമല്ല, മറിച്ച് കുരിശിൽ മരിച്ച നിന്ദിതനും, പരാചിതനും, പരിത്യക്തനുമായ  ഒരു അഭൗമികരാജാവിന്റെ ചിത്രമാണ്.  ലോകത്തിന്റെ  രാജത്വവീക്ഷങ്ങൾക്ക് ഘടകവിരുദ്ധമായ രാജാവിന്റെ ചിത്രമാണ്. സ്വർണ്ണ കിരീടത്തിന് പകരം മുൾക്കിരീടം, ചെങ്കോലിന് പകരം ഞാങ്ങണ പത്തൽ, തൈലാഭിഷേകത്തിനു പകരം തുപ്പൽകൊണ്ട് അഭിഷേകം, രാജകീയ വസ്ത്രങ്ങൾക്ക് പകരം രക്തക്കറ പുരണ്ട് കീറിയ വസ്ത്രങ്ങൾ, സിംഹാസനത്തിന് പകരം കുരിശുമരം.   ക്രിസ്തുവെന്ന രാജാവിന്റെ രാജത്വം അതിഷ്ഠിതമായിരിക്കുന്നത് അധികാരത്തിന്റെ ഉൻമാദശക്തിയിലല്ല, മറിച്ച് സ്നേഹത്തിന്റെ വശ്യതയിലാണ്. ലോകത്തിന് "കുരിശ്"  വേദനകൾ, ദുരിതങ്ങൾ, സങ്കടങ്ങൾ, അനര്ത്ഥങ്ങൾ, കഷ്ടതകൾ, അപകടങ്ങൾ, രോഗങ്ങൾ എന്നിവയുടെയൊക്കെ പ്രതീകമാണ്. പക്ഷെ ക്രിസ്തുവിന് കുരിശ് ആത്മത്യാഗത്തിന്റെ അൾത്താരയും മഹത്വീകരണത്തിന്റെ സിംഹാസനവും ആണ്. കുരിശ് ഒരു മരത്തടിക്കഷ്ണമോ, ലോഹക്കഷ്ണമോ മാത്രമല്ല, മറിച്ചു ക്രിസ്തുവിന്റെ രക്ഷണീയ പ്രവർത്തനങ്ങളുടെ (സഹന-മരണ-ഉത്ഥാനം) പ്രതീകാത്മക സംഗ്രഹം ആണ്. സ്നേഹം ബലിയായി പരിണമിക്കുന്ന ദൈവസ്നേഹത്തിന്റെ ഏറ്റവും ഉൽകൃഷ്ടമായ പ്രതീകാത്മക പ്രകാശനമാണ് കുരിശ്. ഇപ്രകാരം  പീലാത്തോസിന്റെ  അരമനയിൽ പരിഹാസ്യനും  പരിത്യക്തനുമായി തീർന്ന,   കുരിശിൽ എല്ലാവരാലും പരിത്യജിക്കപ്പെട്ട,   ലോകദൃഷ്ടിയിൽ  അശക്തനും പരാചിതനുമായ ഒരു അഭൗരാജാവിന്റെ   ഈ സമ്പൂർണ്ണ ബലഹീനത   ഒരു വിരോധാഭാസം എന്നോണം  അവൻറെ ശക്തിയായി ചരിത്രത്തിൽ പരിണമിച്ചത്തിന്റെ  ഓർമ്മപ്പെടുത്തലും  ആഘോഷവുമാണ് ക്രിസ്തുവിൻറെ രാജത്വതിരുനാൾ. കുരിശിൽ നിന്നും കരകവിഞ്ഞൊഴുകിയ  ക്രിസ്തുവെന്ന സ്നേഹരാജാവിന്റെ  സ്നേഹശക്തി  ലോകത്തെ മുഴുവൻ  പിടിച്ചടക്കിയിരിക്കുന്നു.  ഭൗതിക രാജ്യത്ത് ശക്തിയുടെ പ്രതീകങ്ങൾ ആയിരുന്ന ചക്രവർത്തിമാർ ചരിത്രത്തിൽ വിഭാവനം ചെയ്തതും സ്ഥാപിച്ചതുമായ ഭൗമികസാമ്രാജ്യങ്ങൾ  ഇന്ന് ചരിത്രപുസ്തകത്തിലെ ഏതാനും താളുകളിൽ മാത്രമായി നിലകൊള്ളുമ്പോൾ   ക്രിസ്തുവെന്ന അഭൗമിക രാജാവ്  വിഭാവനം ചെയ്യുകയും പ്രഘോഷിക്കുകയും ചെയ്ത ദൈവരാജ്യം ഇന്ന് രണ്ടായിരം വർഷങ്ങൾക്കുശേഷവും  ഇരുന്നൂറു കോടി ജനങ്ങളുടെ ഹൃദയത്തിൽ വ്യാപിച്ചിരിക്കുന്നു. ദൈവരാജ്യം എന്നത് ഒരു രാഷ്ട്രീയ-ഭൗമിക യാഥാർഥ്യമല്ല,  മറിച്ച് ദൈവത്തിന്റെ സ്നേഹത്തിനും, കാരുണ്യത്തിനും, മഹത്വത്തിനും, പരിപാലനക്കും സമർപ്പിക്കപ്പെടുന്ന ഹൃദയങ്ങളിൽ നിലനിൽക്കുന്ന ആത്മീയ യാഥാർഥ്യമാണ്. ഞാൻ ദൈവഭരണത്തിനായ് എന്നെ തന്നെ സമർപ്പിക്കുമ്പോൾ ദൈവരാജ്യം എന്നിൽ ആരംഭിക്കുന്നു. എന്റെ സഹോദരങ്ങളും  സഭാംഗങ്ങളും അപ്രകാരം ഒരു സമർപ്പണം നടത്തുമ്പോൾ ദൈവരാജ്യം എന്റെ കുടുംബത്തിലേക്കും സഭയിലേക്കും ലോകത്തിന്റെ അതിർത്തികളിലേക്കും  വ്യാപിക്കുകയായി. പീലാത്തോസിന്റെ  അരമനയിൽ  പരിഹാസ്യനും  പരിത്യക്തനുമായി തീർന്ന് ,   കുരിശിൽ എല്ലാവരാലും പരിത്യജിക്കപ്പെട്ട് സഹനരഹസ്യത്തിലൂടെ സത്യം തന്നെയായ ദൈവത്തിന് സാക്ഷ്യം വഹിച്ച ക്രിസ്തുരാജനെ അനുകരിച്ച് ക്രിസ്തുവിന് സാക്ഷിയാകുമ്പോഴും, സ്നേഹശക്തിയാൽ മനുഷ്യഹൃദയങ്ങളിൽ ഇടം നേടി നൻമ്മ തന്നെയായ ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തുമ്പോഴും, ഉത്ഥാനത്താൽ മരണത്തെയും പാപത്തെയും ക്രിസ്തുവിനെപോലെ ഓരോ തവണയും പാപത്തെ പരാചയപെടുത്തുമ്പോഴും നാം യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ രാജത്വത്തിൽ പങ്കുചേരുകയാണ്. ഫാ. ജെറി വള്ളോംകുന്നേൽ MCBS

ഈശോയുടെ രാജത്ത്വ തിരുനാൾ

HISTORICAL BACKGROUND

1925 ൽ പതിനൊന്നാം പീയൂസ് മാർപാപ്പയാണ്
ഈശോയുടെ രാജത്വ തിരുനാൾ സഭയിൽ ഔദ്യോഗികമായി ആരംഭിച്ചത്. യൂറോപ്പിൽ അന്ന് നിലനിന്നിരുന്ന Secularism, (മത നിരപേക്ഷത) Nationalism( അതിതീവ്ര ദേശീയ വാദം) എന്നിങ്ങനെ രണ്ടു പ്രശ്ങ്ങൾക്കുള്ള ഒരു മറുപടി എന്ന നിലയിലാണ് ഇപ്രകാരമൊരു തിരുന്നാൾ ആഘോഷിക്കാൻ Quas Primas (The First) എന്ന തന്റെ തിരുവെഴുത്തു വഴി മാർപാപ്പ ആഹ്വാനം ചെയ്തത്.

Biblical Background
യഹൂദരുടെ വിശാസപ്രകാരം വരാനിരിക്കുന്ന 'മിശിഹാ' തങ്ങളെ രാഷ്ട്രീയമായി സ്വതന്ത്രമാക്കാൻ വരുന്ന രാജാവായിരിക്കുംഎന്ന് കരുതിയിരുന്നു. ആദ്യ വായനയിൽ രാജാവായ മെൽക്കി സദേക്ക് അബ്രാഹത്തെ അനുഗ്രഹിക്കുന്നതും രണ്ടാം വായനയിൽ ഇസ്രായേൽ ജനം ഒരു രാജാവിന് വേണ്ടി സാമുവൽ പ്രവാചകനോട് ആവശ്യപ്പെടുന്നതും മൂന്നാം വായനയിൽ വെളിപാട് പുസ്തകത്തിൽ ഈശോ രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായി വീണ്ടും വരുന്നതും വായിച്ചു കേൾക്കുന്നു.
ഈശോയുട രാജ്യത്വനു വേണ്ട തെളിവുകൾ ബൈബിളിൽ തന്നെ കാണാം. ഈശോയുടെ ജനനസമയത്ത്⭐ പൗരസ്ത്യ ദേശത്തു നിന്നും വന്ന ജ്ഞാനികൾ‍‍ യഹൂദരുടെ രാജാവിനെ അന്വേഷിച്ചാണ് വരുന്നത്. ഈശോയുടെ പരസ്യ ജീവിതകാലത്ത് ജനക്കൂട്ടം അവനെ രാജാവ് ആക്കാൻ ആയിട്ട് കൊണ്ടുപോകുന്നുണ്ട് . അതുപോലെ ജെറുസലേമിലെ ഇശോ പ്രവേശിക്കുമ്പോൾ ഒരു രാജകീയ സ്വീകരണം അവന് നൽകുന്നുമുണ്ട്. അതുപോലെ
ഈശോയുടെ മരണസമയത്തും പീലത്തോസ് ഈശോയുടെ കുരിശിനു മുകളിൽ എഴുതി വയ്ക്കാൻ കൊടുക്കുന്ന വാചകം 'യൂദൻമാരുടെ രാജാവായ നസ്രായക്കാരൻ ഈശോ' എന്നാണ്. ഈശോയുടെ രാജത്വം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അന്നത്തെ ജനത അംഗീകരിച്ചിരുന്നു എന്നു ചുരുക്കം

Interpretation

1. സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക‍

കേരളത്തിലെ ഉപ തിരഞ്ഞെടുപ്പ് ഫലം വന്നതേയുള്ളൂ. ചിലർ വിജയിച്ചു, ചിലർ പരാജയപ്പെട്ടു. ഉത്തരേന്ത്യയിലും ഏതാണ്ട് ഇങ്ങനെ തന്നെ കാര്യങ്ങൾ. ചില സംസ്ഥാനങ്ങളിൽ ഒരു കൂട്ടർ വിജയിക്കുന്നു മറ്റ് സംസ്ഥാനത്ത് വേറെ കൂട്ടാൻ വിജയിക്കുന്നു.‍‍⬛‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഈ ജനാധിപത്യത്തിന്റെ സ് സൗന്ദര്യം നമ്മൾ ശരിക്കും ആസ്വദിക്കുന്നത് തിരഞ്ഞെടുപ്പ് കാലത്താണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഭരണകൂടം നിർമ്മിക്കുന്നതും ഭരണക്രമം നിർവഹിക്കുന്നതും. ഭൂരിഭാഗം രാജ്യങ്ങളിലും ജനാധിപത്യ രീതിയിലാണ്. ചിലയിടങ്ങളിൽ ഏകാധിപത്യങ്ങളാണ്. വേറെ ചിലയിടത്ത് കമ്മ്യൂണിസമാണ്, അല്പം ചിലയിടത്ത് പട്ടാള ഭരണമാണ് . അപൂർവ്വം ചിലയിടങ്ങളിലകട്ടെ പഴയ രാജ ഭരണവും നിലനിർത്തി കൊണ്ടുപോകുന്നു. ഈ സംവിധാനങ്ങൾ എല്ലാം പ്രധാനമായും അടിച്ചമർത്തിയും പിടിച്ചടക്കിയും കീഴ്പ്പെടുത്തിയും ആണ് തങ്ങളുടെ അധികാരം സ്ഥാപിക്കാൻ ശ്രമിച്ചത് . എന്നാൽ ഈശോ സ്നേഹിച്ചു കൊണ്ടാണ് തൻറെ രാജ്യം സ്ഥാപിക്കാൻ ശ്രമിച്ചത്. "To love and Conquer the world":- Mother Theresa. ഏതാണ്ട് ഇതാണ് ഈശോയുടെ ജീവിത ശൈലി. സ്നേഹിച്ചുകൊണ്ടു, ‍പുഞ്ചിരിച്ചു കൊണ്ടു, താഴ്ന്നു നിന്നുകൊണ്ട് മറ്റുള്ളവരുടെ ജീവിതവും ഹൃദയവും കീഴടക്കാൻ ഈശോ എന്ന രാജാവ് നമ്മെ പഠിപ്പിക്കുന്നു . ഇമ്മടെ രാഹുൽ ഗാന്ധി പറഞ്ഞ പോലെ വെറുപ്പിന്റെ ലോകത്തു സ്നേഹത്തിന്റെ കമ്പോളം തുറക്കാൻ വന്നവണ് താൻ എന്നാണ്. ഏതാണ്ട് ഇതാണ് ഇമ്മടെ കർത്താവിന്റെ ഒരു ലൈൻ...

2. എന്താണ് സത്യം?

പിലാത്തോസ് ഈശോയോട് ചോദിക്കുന്ന ചോദ്യം ഇതാണ്. എന്താണ് സത്യം? പക്ഷേ ആ sentence ന്റെ construction രീതിയെ കുറിച്ചു ബൈബിൾ പണ്ഡിതന്മാര് പറയുന്നത് .അതു പീലാത്തോസ് ഒരു ചോദ്യ രൂപത്തിൽ ചോദിച്ചതല്ല , മറിച്ച് അയാൾ പുച്ഛഭാവത്തോടെ ആത്മാഗതം ചെയ്തതാണത്രേ...
"എന്ത് സത്യം....!!!"

നമ്മുടെ ജീവിക്കുന്ന കാലഘട്ടത്തെ പൊതുവിൽ പറയുക സത്യാനന്തര കാലഘട്ടം ( Post Truth Era) എന്നാണ് .
ഈ കാലത്തു ഒരു കാര്യം സത്യമാണെന്ന് തിരിച്ചറിയാൻ വല്ലാത്ത പങ്ക പാടാണ്. അഥവാ അസത്യങ്ങളെ അർധസത്യങ്ങളായും അർദ്ധസത്യങ്ങളെ സത്യങ്ങളായും സത്യങ്ങളെ അസത്യങ്ങളായും മാറ്റിയെടുക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ.
2016 ലെ Word of the Year ആയിട്ട് ഓക്സ്ഫോർഡ് സർവകലാശാല തെരഞ്ഞെടുത്തത് ഈ Post Truth എന്ന ഈ വാക്കാണ്. എന്ന് പറഞ്ഞാൽ രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തും മാധ്യമ രംഗത്തും എന്തിന് മത രംഗത്ത് പോലും സത്യം തമസ്കരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഈ കാലത്ത് സത്യമെന്താണെന്ന് തിരിച്ചറിഞ്ഞു സത്യത്തിന് ഒപ്പം നിൽക്കാ നായിട്ടും സത്യത്തിനു വേണ്ടിയിട്ടുള്ള പോരാട്ടങ്ങളിൽ നിലകൊള്ളാനായിട്ടും പറ്റുക വലിയ കാര്യമാണ് .

പക്ഷേ പ്രശ്നം ഇതാണ് എന്താണ് സത്യം? ഏതാണ് സത്യം? ആരാണ് സത്യം പറയുന്നത് ? ആരാണ് സത്യത്തിനു വേണ്ടി നിലകൊള്ളുന്നത്?

പിലാത്തോസിനു പറ്റിയ അപകടം സത്യമായ ക്രിസ്തുവിനെ പുള്ളിക്ക് മനസ്സിലാക്കാൻ പറ്റിയില്ല എന്നുള്ളതും അതുകൊണ്ട് തന്നെ അവനു വേണ്ടി നിലകൊള്ളാൻ പറ്റിയില്ല എന്നുള്ളതുമാണ്. അഥവാ മൂപ്പർക്ക് സത്യത്തെക്കാൾ വലുത് മൂപ്പരുടെ കസേരയായിരുന്നു. ഈശോ പറയുന്ന "ഞാൻ വഴിയും സത്യവും ജീവനും ആണ് " എന്ന്. അതുകൊണ്ട് ക്രിസ്തുവിന് ഒപ്പം ആയിരിക്കുക എന്നുള്ളതാണ് സത്യത്തിന്റെ ഒപ്പമായിരിക്കാനുള്ള മാർഗം. ക്രിസ്തുവിൻറെ ജീവിത രീതി, ക്രിസ്തുവിൻറെ നിലപാടുകൾ, ക്രിസ്തുവിൻറെ ആദർശങ്ങൾ, ക്രിസ്തുവിൻറെ ഉപദേശങ്ങൾ, അതൊക്കെ സത്യത്തിന് നിരക്കുന്നതാണ്. ക്രിസ്തുവിൻറെതല്ലാത്ത കാര്യങ്ങൾ അത്ര സത്യസന്ധമായിരിക്കണം . അതുകൊണ്ട് നമ്മുടെ മുമ്പിൽ രണ്ട് ഓപ്ഷൻ ഉണ്ട് . ഒന്ന് പീളത്തോസ് ചെയ്തപോലെ "എന്ത് സത്യം" എന്നൊക്കെ ആത്മഗതം ചെയ്തു പുച്ഛിച്ച് സത്യത്തെ നിഷേധിക്കാം. പീലാത്തോസ് ചെയ്യാത്തതുപോലെ സത്യമായ ക്രിസ്തുവിന് ഒപ്പം അവനു വേണ്ടി നിലകൊള്ളം. ആയിരിക്കും .
പഴയ സിനിമ ഡയലോഗ് പോലെ ഗ്രഹണം സംഭവിച്ചാലും ഒരു നാൾ സൂര്യൻ മറ നീക്കി പുറത്തുവരും. അതുപോലെ യാണ് സത്യവും ...എത്ര മൂടി വച്ചാലും മറച്ചു പിടിച്ചാലും ഒരുനാൾ അതു വെളിവാക്കപ്പെടുക തന്നെ ചെയ്യും.

ഈ സത്യാനന്തര കാലഘട്ടത്തിന്റെ മറ്റൊരു പ്രതികത
സത്യത്തിന്റെ ആധികാരികത ചോദ്യം ചെയ്യപെടുന്നു എന്നതാണ്. ഉദാഹരണത്തിനു പറഞ്ഞാൽ ഇറാക്കിൽ സദാം ഹുസൈന്റെ കയ്യിൽ ലോക നശീകരണ ആയുധങ്ങൾ ഉണ്ടായിരുന്നോ....? അങ്ങനെ ചോദിച്ചാൽ 'ഉണ്ടായിരുന്നു....' എന്നാണ് അമേരിക്ക പറയുന്നത്.....!!! അതായത് സത്യത്തിന്റെ ആധികാരികതയും (authenticity) വസ്തുതനിഷ്ഠതയും (Objectivity) ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. വ്യക്തിനിഷ്ഠ സത്യങ്ങളിലേക്ക് (Subjective Truths) മനുഷ്യൻ ചെവി കൊടുക്കുന്ന കാലഘട്ടം. (ഉദാഹരണത്തിന് വക്കഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പറയുമ്പോൾ കുറ്റക്കാർ സംസ്ഥാന സർക്കാരും അവർ പറയുമ്പോൾ കേന്ദ്ര സർക്കാരും ‍‍⬛‍കേന്ദ്ര സർക്കാർ പറയുമ്പോൾ വക്കഫ് ബോർഡും വക്കഫ് ബോർഡ് പറയുമ്പോൾ ഫറൂഖ് കോളേജും ഫറൂഖ് കോളേജ് പറയുമ്പോൾ മുനമ്പം ദേശ വാസികളും കുറ്റക്കാരായി മാറുന്നു എന്നപോലത്തെ അവസ്ഥ) . ഇതിലിപ്പ ആരു പറയുന്നതാണ് സത്യം...? , ശരി... ? അതാണ് സത്യം Subjective ആയി മാറുന്നു എന്നു പറയുന്നത്. ( പറഞ്ഞു പറഞ്ഞു ഇച്ചിരി ഫിലോസഫി കൂടി പോയോ എന്നു സംശയം... ക്ഷമിക്കുക). എന്തായാലും
ഈ കാലഘട്ടത്തിൽ നിഷ്പക്ഷമായി വസ്തുനിഷ്ഠമായും സത്യത്തെ തിരിച്ചറിഞ്ഞു അതിൻറെ കൂടെ നിൽക്കാൻ പറ്റുക വലിയ കാര്യം. പിന്നെ ഒരു രാജാവിന് ഉണ്ടാവേണ്ട പ്രധാന ഗുണം അദ്ദേഹം സത്യസന്ധനായിരിക്കണം എന്നുള്ളതാണ് എന്നു പ്രത്യേകിച്ചു പറയണ്ടല്ലോല്ലേ...?

3. നമ്മുടെ രാജ്യം ഐഹികമല്ല

ജൂബിലി വർഷത്തിലെ മോട്ടോ ആയി ഫ്രാൻസിസ് മാർപാപ്പ എടുത്തിരിക്കുന്നത് 'പ്രത്യാശയുടെ തീർത്ഥാടകർ' (Pilgrims of Hope). അതായത് സ്വർഗം ലക്ഷ്യമാക്കി യാത്ര ചെയ്യുന്നവരാണ് നമ്മൾ ഓരോരുത്തരും എന്നാണ്. സുവിശേഷത്തിൽ
ഈശോ പറയുന്നുണ്ട് "എൻറെ രാജ്യം ഐഹികമല്ല" എന്ന് അതായത് ഈ ലോകത്തല്ല എന്നർത്ഥം. ഏതൊരു ക്രിസ്ത്യാനിയുടെയും കാര്യം ഇതുതന്നെയാണ്. ഈ ലോകമല്ല നമ്മുടെ രാജ്യം. ഇതൊരു താൽക്കാലിക വാസസ്ഥലം മാത്രമാണ്. പഴയ ഒരു ഭക്തിഗാനം പോലെ "അക്കരയ്ക്ക് യാത്ര ചെയ്യുന്ന സീയോൺ സഞ്ചാരി." അതുമാത്രമാണ് ഓരോ മനുഷ്യനും. അക്കരെയുള്ള രാജ്യമാണ് നമ്മുടെ യഥാർത്ഥ വാസസ്ഥലം. താൽക്കാലികമായ ഈ ഇടത്താവളത്തിലെ താമസം വെടിഞ്ഞ് നമ്മല്ലെള്ളവരും ഒരു ദിവസം യഥാർത്ഥ ദൈവ രാജ്യത്തിലേക്ക് സ്വർഗ്ത്തിലേക്ക് പോകാനുള്ളവരാണ് ആ ചിന്തയോട് കൂടി ജീവിക്കുക. ഇഹലോകത്തിലെ മായാവലയത്തിലും ലീലാവിലാസങ്ങളും മയങ്ങി പോകാതെയും മുങ്ങി പോകാതെയും ജീവിക്കുക എന്നർത്ഥം. സഭാപ്രസംഗകൻ പറയുന്നതുപോലെ. ഇതെല്ലാം സർവ്വവും മിഥ്യയാണ്... മിഥ്യാ....

ഇതാ, നിങ്ങളുടെ രാജാവ്‌!
യോഹന്നാന്‍ 19 : 15
ഒരിക്കൽ ഒരു അധ്യാപകൻ തൻ്റെ മുന്നിൽ ഇരിക്കുന്ന മതബോധന വിദ്യാർത്ഥികളോട് ഒരു രാജാവിൻ്റെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. നിങ്ങളുടെ മനസ്സിലുള്ള ഏത് രാജാവിനെയും നിങ്ങൾക്ക് വരയ്ക്കാം. വളരെ മനോഹരമായിരിക്കണം. എല്ലാവർക്കും ഇഷ്ടപ്പെടുന്നതായിരിക്കണം. നല്ല ചിത്രങ്ങൾക്ക് സമ്മാനം ഉണ്ടായിരിക്കും. കുട്ടികൾ നേരത്തെകൊണ്ടുവന്നിരുന്ന ചിത്രവര സാമഗ്രികൾ കൊണ്ട് പടം വരയ്ക്കാൻ ആരംഭിച്ചു. മനസ്സിലുള്ള രാജാവിനെ അവർ വരയ്ക്കാൻ തുടങ്ങി. വർണ്ണവിഭൂഷിതമായ ചെമ്പട്ടുവസ്ത്രം ധരിച്ച്, കിരീടം അണിഞ്ഞ്, ആയുധമേന്തി സ്വർണാഭരണങ്ങൾഅണിഞ്ഞ് പ്രൗഢിയോടെ നിൽക്കുന്ന, പ്രതാപത്തോടെ നിൽക്കുന്ന രാജാക്കന്മാരെ കുട്ടികൾ വരയ്ക്കാൻ തുടങ്ങി. ശേഷം ചിത്രങ്ങൾ കൊണ്ടുവരാൻ അധ്യാപിക ആവശ്യപ്പെട്ടു. എല്ലാവരുടെയും ചിത്രങ്ങൾ വളരെ മനോഹരമായിരിക്കുന്നു. ഇതിൽ ഒരു കുട്ടിയുടെ ചിത്രം ഏവരെയും അത്ഭുതപ്പെടുത്തി.
കാരണം അത് മറ്റു ചിത്രങ്ങളെക്കാൾ വ്യത്യസ്തമായിരുന്നു. ചോര വാർന്നൊലിക്കുന്ന ശരീരവുമായി,മുൾക്കിരീടം ചാർത്തപ്പെട്ട് കൈകൾ കെട്ടപ്പെട്ട്,കണ്ണുകൾ പാതി തുറന്ന് സകലവിധ വേദനകൾ സഹിച്ച് ഒറ്റ മുണ്ട് മാത്രം ഉടുത്ത് നിൽക്കുന്ന ക്രിസ്തു. അതിനടിയിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു.

ഇതാ, നിങ്ങളുടെ രാജാവ്‌!
യോഹന്നാന്‍ 19 : 15.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വളരെ പ്രസിദ്ധി നേടിയ നോവലാണ് സുഭാഷ് ചന്ദ്രൻ എഴുതിയ മനുഷ്യന് ഒരു ആമുഖം എന്ന നോവൽ. അതിൽ ജിതൻ ആൻ മേരി ഇഷ്ടത്തിലാണ്.ആൻമേരി ജിതനോട് ചോദിക്കുന്നുണ്ട് ബൈബിളിലെ ഏറ്റവും ചെറിയ വാചകം ഏതാണ്? അറിയില്ല എന്ന് മറുപടി കേട്ടിട്ട് ആൻമേരി ജിതനോട് പറയുകയാണ്. ബൈബിളിലെ ഏറ്റവും ചെറിയ വാചകം കരഞ്ഞു എന്നുള്ളതാണ്. (യേശു കണ്ണീര്‍ പൊഴിച്ചു.
യോഹന്നാന്‍ 11 : 35)

ഇത് കേട്ടപ്പോൾ ജിതൻ ആൻമേരിയോട് പറയുന്നു. 'യേശു കരഞ്ഞു' എന്നുള്ളത് ചെറിയ വാചകം അല്ല അത് വലിയ വാചകമാണ്.

ക്രിസ്തുവിൻ്റെ രാജത്വതിരുനാൾ ആഘോഷിക്കുമ്പോൾ
മറ്റു രാജാക്കന്മാരെക്കാൾ വ്യത്യസ്തമായി സ്വന്തം ശരീരവും മനസ്സും ആത്മാവും എല്ലാമെല്ലാം മറ്റുള്ളവർക്കായി ഉഴിഞ്ഞുവെച്ച ധീരനായ രാജാവാണ് നമ്മുടെ ക്രിസ്തു.

വിശുദ്ധ വത്സരമായി ആചരിച്ച 1925-ന്റെ സമാപനത്തിൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പയാണ് സർവ്വലോകരാജാവായ ക്രിസ്തുവിന്റെ തിരുനാൾ എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച തിരുസഭയാസകലം കൊണ്ടാടണമെന്ന് തീരുമാനിച്ചത്.

ക്രിസ്തുവിൽനിന്ന് വഴിമാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാജ്യങ്ങളും ക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കേണ്ട ആവശ്യകത അനുസ്മരിപ്പിക്കാനാണ് ഈ തിരുനാൾ മാർപ്പാപ്പ സ്ഥാപിച്ചത്.

ക്രിസ്തു എന്ന രാജാവിൻ്റെ ഗുണങ്ങൾ

1.പിതാവായ ദൈവത്തിലുള്ള വിശ്വാസം.

പീലാത്തോസ്‌ ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക്‌ അധികാരമുണ്ടെന്ന്‌ അറിഞ്ഞുകൂടെ?
യേശു പ്രതിവചിച്ചു: ഉന്നതത്തില്‍നിന്നു നല്‍കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്റെ മേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്‍പിച്ചുതന്നവന്റെ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്‌.
യോഹന്നാന്‍ 19 : 10-11

2. തന്നിൽ തന്നെയുള്ള വിശ്വാസം

പീലാത്തോസ്‌ ചോദിച്ചു: അപ്പോള്‍ നീ രാജാവാണ്‌ അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്‌. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്‌. ഇതിനുവേണ്ടിയാണ്‌ ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്‌ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.
യോഹന്നാന്‍ 18 : 37

3. ജനങ്ങളിൽ ഉള്ള വിശ്വാസം

എന്നോടു ചോദിക്കുന്നതെന്തിന്‌? ഞാന്‍ പറഞ്ഞതെന്താണെന്ന്‌ അതു കേട്ടവരോടു ചോദിക്കുക. ഞാന്‍ എന്താണു പറഞ്ഞതെന്ന്‌ അവര്‍ക്കറിയാം.
യോഹന്നാന്‍ 18 : 21

3. വാക്കുകളിലെ ആധികാരികത

യേശു പിലാത്തൊസിനോട് പറഞ്ഞു: ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു?
യോഹന്നാന്‍ 18 : 23

വാഴ്ത്തപ്പെട്ട മാർട്ടിൻ മാർട്ടിനെസ് പാസ്കുവാൽ എന്ന രക്തസാക്ഷിയെ കുറിച്ചുള്ള
ഒരു ലേഖനം ഇൻറർനെറ്റിൽ വായിച്ചു. കത്താലിക്കാ വൈദികനായതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഒരു ധീര യുവാവ്. സ്പെയിനിൽ ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോൾ കലാപകാരികൾ കൊന്നൊടുക്കിയ വിശുദ്ധാത്മാവ്. 1936 ആഗസ്റ്റ് 18ന് മാർട്ടിന്റെ വധശിക്ഷയുടെ സമയം അടുത്തപ്പോൾ അദ്ദേഹത്തോട് ചോദിച്ചു ”തോക്കിൻ കുഴൽ നീ ഭയപ്പെട്ടന്നുവോ?” ഇല്ല എന്നായിരുന്നു മറുപടി. തന്നെ വധിക്കാനൊരുങ്ങി നിന്നവരെ അനുഗ്രഹിച്ചു കൊണ്ട് മാർട്ടിൻ പ്രാർത്ഥിച്ചു ”ഞാൻ നിങ്ങൾക്ക് എന്റെ അനുഗ്രഹം നൽകുന്നു, നിങ്ങൾ കാണിക്കുന്ന ബുദ്ധിഹീനത ദൈവം കണക്കിലെടുക്കാതിരിക്കട്ടെ“. പിന്നീട് “ക്രിസ്തുരാജൻ നീണാൾ വാഴട്ടെ” എന്ന് ഉറക്കെ പ്രഘോഷിച്ചുകൊണ്ട് അദ്ദേഹം പിടഞ്ഞു വീണു മരിച്ചു. മാർട്ടിനെ വധിക്കുന്നതിനു തൊട്ടുമുമ്പ് ഹാൻസ് ഗൂട്ടമാൻ (Hans Guttman) എന്ന ഫോട്ടോഗ്രാഫർ അദ്ദേഹത്തിന്റെ ഫോട്ടോ പകർത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞു; നിത്യതയുടെ മുന്നാസ്വാദനവും വിശ്വസ്തനായ ഒരു പുരോഹിതന്റെ ആത്മനിർവൃതിയും മാർട്ടിന്റെ കണ്ണുകളിൽ കാണാമെന്ന്.

ഈ വിശുദ്ധാത്മാക്കളുടെയെല്ലാം ജീവിതം ചൂണ്ടിക്കാണിക്കുന്നത് അവരെല്ലാം തങ്ങളുടെ ജീവിതത്തിന്റെ രാജാവും രക്ഷകനും നിയന്താവുമായി ക്രിസ്തുവിനെ മാത്രമാണ് അവർ സ്വീകരിച്ചത്.

പ്രിയപ്പെട്ടവരെ നമുക്കും നമ്മുടെ രാജാവായി രക്ഷകനായി ക്രിസ്തുവിനെ പ്രഖ്യാപിക്കാം
ഏവർക്കും ക്രിസ്തുരാജന്റെ തിരുനാൾ ആശംസകൾ
ജെയിംസ് പള്ളിപ്പാ

പള്ളിക്കൂദാശ നാലാം ഞായര്‍

<p>മിശിഹായുടെ രാജത്വത്തിരുനാള്‍
ഉത്പ 14:17-24, 1 സാമു 8:1-9; വെളി 19:11-16; യോഹ 18:33-37

ഹൃദയങ്ങളിലെ രാജാവ്

രാജാക്കന്മാര്‍ പലവിധം- 800 കോടി മനുഷ്യര്‍ അധിവസിക്കുന്ന ഈ ഭൂമിയില്‍ ചിലര്‍ മാത്രം രാജകുടുംബങ്ങളില്‍ ജനിക്കുന്നു. അങ്ങനെ ജനിച്ചു എന്ന ഒരൊറ്റകാരണം മൂലം ജീവിതകാലം മുഴുവന്‍ ഒരു പ്രഖ്യാപിത സമൂഹത്തിന്റെ അതികായര്‍ ആയി ജീവിക്കുവാന്‍ സാധി ക്കുന്ന ഒരു കൂട്ടരുടെ പേരാണ് രാജാക്കന്മാര്‍. എന്നാല്‍ വേറെ ചിലര്‍ അധികാരത്തിന്റെ രാജകസേരയില്‍ സ്വയം അവരോധിക്കാനുള്ള ശ്രമ ത്തിന്റെ ഭാഗമായി മറ്റു ചിലരെ വെട്ടി നിരത്തി ഒരു സമൂഹത്തിന്റെ അധി കാരകേന്ദ്രമായി മാറുന്നു, ഒടുവില്‍ അവരുടെ രാജാവും. വേറെ ചിലര്‍ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തില്‍ വന്നതിനുശേഷം ജനാധിപത്യത്തെ അടിച്ചമര്‍ത്തി സ്വയം ചക്രവര്‍ത്തിയായി മാറുന്നതും നമ്മള്‍ ദൈനംദിനം കണ്ടുകൊണ്ടിരിക്കുന്നതാണ്.

പ്രവാസജീവിതത്തിന്റെ ആരംഭത്തില്‍ പരിചയപ്പെട്ട, സ്വന്തമായി രാജ്യമോ പാസ്സ്‌പോര്‍ട്ടോ ഇല്ലാത്ത, മാതൃരാജ്യത്തില്‍ തകര്‍ന്നുവീണ വീടിന്റെ മണ്‍കൂനയില്‍ നിന്നും വളര്‍ന്നു വന്ന, ഇന്ന് ലോകത്തിന്റെ തന്നെ ഏറ്റവും സമ്പന്നമായ ഒരു സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയി മാറിയ അഭയാര്‍ത്ഥിയായ ഒരു നല്ല മനുഷ്യനും സുഹൃത്തുമായ വ്യക്തിയുടെ ജീവിതം വിസ്മയാവഹമാണ്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന ആയിര കണക്കിന് വരുന്ന ഏതൊരുവനോടും ചക്രവര്‍ത്തി കണക്കെ പെരുമാറുവാന്‍ അധികാരം ഉള്ള ഈ വ്യക്തി ഇന്ന് ജീവിക്കുന്നത് അവരുടെ ഹൃദയങ്ങളിലെ ചക്രവര്‍ത്തിയായാണ്. തന്റെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന അന്യരാജ്യക്കാരും അന്യമതസ്ഥരുമായ തൊഴിലാളികള്‍ നാട്ടിലേക്ക് പോവുമ്പോള്‍ അവരുടെ കുടുംബത്തിന് വേണ്ടതെല്ലാം സ്വയം മേടിച്ചുകൊടുക്കുകയും, സ്വയം അവരുടെ ഡ്രൈവര്‍ ആയി കൊണ്ട് അവരെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടുകയും ചെയ്യുന്ന ദൃശ്യം അത്രയെളുപ്പം ഒരു മനുഷ്യസ്‌നേഹിക്കും മറക്കുവാന്‍ സാധി ക്കുന്നതല്ല. ചുരുക്കത്തില്‍ ഒരുവന്‍ രാജാവായി മാറുന്നത് എപ്പോള്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം, ക്രിസ്തുവിനെ പോലെ എന്റെ രാജ്യം ഐഹികമല്ല എന്ന് ചങ്കില്‍ തൊട്ടു പറയുമ്പോഴാണ്.

ഞാന്‍ രാജാവോ? എങ്കില്‍ ആരുടെ?

സത്യത്തില്‍ ഈ ഭൂമിയിലെ ഓരോ മനുഷ്യനും ഒരു രാജാ വാണ്. മാതാപിതാക്കള്‍ മക്കളുടെ, ചേട്ടന്‍ അനിയന്റെ, മുതലാളി തൊഴിലാളിയുടെ - അങ്ങനെ പല നിലയില്‍ ഏവരും ജീവിതത്തില്‍ പല അവസരങ്ങളിലും ഒരു രാജാവിന്റെ കുപ്പായം അണിയുന്നുണ്ട്. 'ഒരു രാജാവ് കൊട്ടാരങ്ങളില്‍ അല്ല, മനുഷ്യരുടെ ഉള്ളില്‍ ആണ് ജീവിക്കുന്നത്' എന്ന പഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ ക്രിസ്തു നമ്മള്‍ക്കായി ജീവിക്കുകയാണ്. ദൈവമായിരുന്നിട്ടും സ്വയം ചെറുതായികൊണ്ടു ഒരു സാധാരണ മനുഷ്യന്‍ ആയി ജീവിക്കുക വഴി, ദൈവം എന്ന യാഥാര്‍ഥ്യ ത്തെയും രാജാവ് എന്ന കല്പിത സങ്കല്പത്തെയും പൊളിച്ചെഴുതുകയാണ്. എന്നാല്‍ കാലിക കേരളത്തില്‍ ക്രിസ്തുവിന്റെ രാജാക്കന്മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ തങ്ങളുടെ അജഗണത്തിന്റെ ഊരും ചൂരും അറിയാതെ, അവരെ തമ്മില്‍ ഭിന്നിപ്പിച്ചുകൊണ്ടു, ഐക്യത്തിന്റെ പേരിലുള്ള കലാപത്തിന് തീകൊളുത്തി, പീലാത്തോസ് കണക്കെ സ്വന്തം പ്രത്തോറിയത്തിന്റെ അകത്തളങ്ങളില്‍ വിരാജിക്കുന്നതും നമ്മള്‍ കാണുന്നുണ്ട്.

രാജാവിന്റെ കല്പിത കവചങ്ങള്‍ സ്വയരക്ഷയ്ക്കായി ഉപ യോഗിക്കുന്ന ഏതൊരുവനും തന്റെ പ്രജകളില്‍നിന്നും കാതങ്ങള്‍ അകലെ യാണ്, എന്നാല്‍ ക്രിസ്തുവാകട്ടെ അവരുടെ വിഹായസ്സില്‍ പോലും കാണുകയുമില്ല.

വെളിപാടിന്റെ പുസ്തകം പത്തൊന്‍പതാം അധ്യായത്തില്‍ പറയുംപോലെ നീതിയും ധര്‍മ്മവും കരുതലും എളിമയും മുഖമുദ്രയാക്കി ജീവിക്കുകയും, തന്റെ കൂടെയുള്ളവരുടെ സ്വയംസേവകനും കാര്യസ്ഥനുമായി ജീവിക്കുന്ന ഏവനും ഒരു രാജാവാണ് - ക്രിസ്തു വിനോളം വളര്‍ന്ന രാജാവ്.

'മരണമാസ്സ്' ഡയലോഗുകളുടെ ക്രിസ്തു എന്ന രാജാവ്

യോഹന്നാന്റെ സുവിശേഷം ഒരു വിധത്തില്‍ പറഞ്ഞാല്‍ ഒരു സിനിമയ്ക്ക് വേണ്ട സര്‍വ്വചേരുവകളും അടങ്ങുന്ന ഒന്നാണ്. ക്രിസ്തുവിനെ ഇത്ര അടുത്ത് വീക്ഷിക്കുന്ന യോഹന്നാന്റെ സുവിശേഷം ശ്രദ്ധിച്ചു വായിച്ചാല്‍ അതില്‍ യുവത്വത്തിന്റെ കാമ്പ് ബാക്കി സുവിശേഷങ്ങളെ അപേക്ഷിച്ചു കൂടുതല്‍ കാണുവാന്‍ സാധിക്കും.

യോഹന്നാന്‍ എഴുതുന്ന ക്രിസ്തു എന്ന വിപ്ലവകാരിയുടെ സംഭാഷണങ്ങള്‍, അതും മരണത്തെ മുഖാമുഖം കാണുമ്പോഴുള്ള സംഭാഷണങ്ങളും ആത്മവിശ്വാസവും, ഏതൊരു യുവാവിന്റെയും ചേതനകളെ തുളച്ചുകയറുന്നതാണ്. ഇന്നത്തെ സുവിശേഷത്തിലും പീലാത്തോസ് ചോദിച്ച ഒരു ചോദ്യത്തിനും, പീലാത്തോസിനു മനസി ലാവുന്ന വിധത്തില്‍ ക്രിസ്തു ഉത്തരം പറയുന്നില്ല. ചുരുക്കം പറഞ്ഞാല്‍ മരണമാസ്സ് ഡയലോഗുകളുടെ കുത്തൊഴുക്കില്‍ സ്വയം ഒന്നും അല്ലാതായി പോവുന്ന പീലാത്തോസ് എന്ന രാജാവിന്റെ നില്‍പ്പ് കുറച്ചു കഷ്ടം ആണ്!

പക്ഷെ ഡയലോഗുകള്‍ക്കും അപ്പുറം ക്രിസ്തു വരച്ചിടുന്നത് ദൈവം എന്ന 'ഹൃദയങ്ങളിലെ രാജാവിന്റെ' പൂര്‍ണ്ണകായ ചിത്രമാണ്. സ്വര്‍ഗ്ഗത്തിന്റെ ഔന്നത്യത്തില്‍നിന്നും ഗോതമ്പിന്റെ കണികയിലേക്കുള്ള പരകായ പ്രവേശം ആരംഭിക്കുന്നത് ഒരുപക്ഷെ പീലാത്തോ സിന്റെ പ്രത്തോറിയത്തില്‍ നിന്നാണ്. എന്റെ രാജ്യം ഐഹികമല്ല എന്നുപറയുന്ന ക്രിസ്തു മരണത്തിനു സ്വയം ഏല്പിച്ചുകൊടു ക്കുകയാണ്, അത് വഴി ഉയിര്‍പ്പിലേക്കും!

ഓര്‍ക്കുക: ജീവിതത്തിന്റെ ഓരോ ഇടനാഴിയിലും, താളുകളിലും നമ്മള്‍ പീലാത്തോസിന്റെ പ്രത്തോറിയം വഴി കടന്നുപോവുന്നുണ്ട്, എന്നാല്‍ അവിടെയെല്ലാം പ്രത്തോറിയത്തിന്റെ രാജകസേരകള്‍ അല്ല നമ്മളെ ആകര്‍ഷിക്കേണ്ടത്; മറിച്ച് പ്രത്തോറിയത്തില്‍ നിന്ന് ഗാഗുല്‍ത്തായിലേക്കും, കുരിശിലേക്കും നടക്കുവാന്‍ നമ്മള്‍ക്ക് സാധിച്ചാല്‍ നമ്മള്‍ ഹൃദയങ്ങളിലെ രാജാക്കന്മാരും രാജ്ഞിമാരും ആകും!

സന്തോഷ് സെബാസ്റ്റ്യന്‍ മറ്റത്തില്‍
www.homilieslaity.com

ദൈവത്തെയും ദൈവത്തിലുള്ള വിശ്വാസത്തേയും തകർത്തെറിഞ്ഞുകൊണ്ട് 1917 കളിലൂടെ കടന്നുവന്ന ബോൾഷെവിക് വിപ്ലവത്തിലൂടെ (Bolshevik Revolution) മാർക്സിയൻ സോഷ്യലിസം (Marxian Socialism) റഷ്യയിലും, അതിന്റെ മാറ്റൊലി ലോകത്തിലെങ്ങും വലിയ സ്വാധീനം ചെലുത്തിയിരുന്ന ഒരു കാലം! ദൈവം വെറും മിഥ്യയാണെന്നും, ലോകത്തെ ഭരിക്കുന്ന സൂപ്പർ മനുഷ്യന് ഭൗതികവാദത്തിലൂടെ ലോകത്തെ സമൃദ്ധിയിലേക്ക് നയിക്കുവാൻ സാധിക്കുമെന്നുമായിരുന്നു അന്നത്തെ പ്രചാരണം! 1920 കളിലെത്തിയപ്പോഴാകട്ടെ ദേശീയവാദവും, ഭൗതികവാദവും ഒരുപോലെ ദൈവിക സങ്കല്പങ്ങളെ നിഷ്പ്രഭമാക്കിക്കളഞ്ഞിരുന്നു. യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കൊടുത്തിയ ആ കാലഘട്ടത്തിൽ, ഈ പ്രപഞ്ചത്തെ, ലോകത്തെ, മനുഷ്യമനസ്സുകളെ ഭരിക്കുന്നത്, ലോകത്തിനു സമാധാനം നൽകുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തുവാണെന്ന്, സമാധാനത്തിന്റെ രാജാവായ ക്രിസ്തുവാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ മാർപാപ്പ പയസ് പതിനൊന്നാമൻ നാമിന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 1925 ൽ സാർവത്രിക സഭയിൽ നടപ്പിലാക്കി. അന്നുമുതൽ ഇന്നോളം ക്രൈസ്തവ ലോകം ക്രിസ്തുവിനെ ഈ ലോകത്തിന്റെ, ക്രൈസ്തവകുടുംബങ്ങളുടെ, തങ്ങളുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിച്ചിരിക്കുകയാണ്.

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമിന്ന് ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്. ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഒരു വിശേഷണമുണ്ട് – രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടികളായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞതും തീർച്ചയായും നമ്മുടെ സ്മരണയിലുണ്ട്. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം എന്നത്. മനുഷ്യചരിത്രത്തിലെ ആദ്യകാലങ്ങൾമുതൽ ഗോത്രരാജാക്കന്മാരും നാട്ടുരാജാക്കന്മാരും, മറ്റും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. എങ്കിലും, കാലങ്ങൾ പലതു കഴിഞ്ഞിട്ടും, തലമുറകൾ അനേകം കടന്നുപോയിട്ടും ഇസ്രായേൽ ജനത്തിന് രാജാവില്ലായിരുന്നു. ദൈവം ആയിരുന്നു അവർക്കെല്ലാം. അവരെ നയിക്കുകയും, പരിപാലിക്കുകയും, രക്ഷിക്കുകയും ചെയ്തിരുന്നത് ദൈവമാണെന്ന് അവർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ സാമുവേൽ പ്രവാചകന്റെ അവസാന നാളുകളിൽ ഇസ്രായേൽ ജനം അദ്ദേഹത്തോട് പറഞ്ഞു: ” മറ്റുജനതകൾക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരിക.” തങ്ങളുടെ ദൈവത്തെയാണ് അവർ നിരാകരിക്കുന്നത് എന്നറിഞ്ഞിട്ടും ദൈവം സാമുവേലിനോട് പറഞ്ഞു: ‘ജനം പറയുന്നത് കേൾക്കുക…എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതി സൂക്ഷ്മമായി അവർക്കു വിവരിച്ചുകൊടുക്കുക”. സാമുവേൽ ജനത്തോടു പറഞ്ഞു: ‘നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും. തന്റെ രഥത്തിന്റെ മുൻപിൽ ഓടാൻ തേരാളികളായി നിങ്ങളുടെ പുത്രന്മാരെ അവൻ നിയമിക്കും. ഉഴവുകാരും, നെയ്ത്തുകാരും ആയുധപണിക്കാരും രഥോ പകരണ നിർമാതാക്കളായും അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ അസുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും. നിങ്ങളുടെ തോട്ടങ്ങളിലെ നല്ലതെല്ലാം സ്വന്തമാക്കും. അവൻ നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങൾ അവന്റെ അടിമകളായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്ന് നിങ്ങൾ വിലപിക്കും.’ (1 സാമുവേൽ 8, 1 – 18) ഇത്രയും പറഞ്ഞിട്ട് പ്രവാചകൻ അവരോടു ചോദിച്ചു: ‘ജനങ്ങളേ, നിങ്ങൾക്കു രാജാവിനെ വേണോ?” ജനം ഒന്നടങ്കം പറഞ്ഞു: “ഞങ്ങൾക്ക് രാജാവിനെ വേണം”.

ഇസ്രായേൽ ജനത്തിന്റെ ചരിത്രം മാത്രമല്ല രക്ഷാകര ചരിത്രം പോലും രാജാക്കന്മാർ ഇസ്രായേൽ ജനത്തിനോട് കാണിച്ച അനീതിയുടെ, ക്രൂരതകളുടെ, അടിച്ചമർത്തലുകളുടെ ചരിത്രമാണ്. ആദ്യരാജാവായ സാവൂൾ തുടങ്ങി, ദാവീദ്, ആഹാബ് തുടങ്ങിയ രാജാക്കന്മാരെല്ലാം ഇസ്രായേൽ ജനത്തോട്ട് കാണിച്ച ചതിയുടെയും, അധർമ്മത്തിന്റെയും ചരിത്രവും കൂടിയാണ് രക്ഷാകര ചരിത്രം! നാം ഓർക്കണം, പഴയനിയമ ചരിത്രത്തിലെങ്ങും താൻ രാജാവാണെന്നു ദൈവം പറഞ്ഞിട്ടില്ല. ലൗകികരായ രാജാക്കന്മാരുടെ മഹത്വവും, പ്രതാപവും കണ്ട ജനമാണ് ദൈവത്തിനു രാജാവ് എന്ന പട്ടം ചാർത്തിക്കൊടുത്ത്. ദൈവം രാജാവാണെന്നു പറഞ്ഞപ്പോൾ ഇസ്രായേൽക്കാർ പക്ഷെ, തങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്ന, തങ്ങളെ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്ന, തങ്ങളോടൊത്തു വസിക്കുന്ന ഏറ്റവും ഉത്തമനായ ഒരു രാജാവായാണ് ദൈവത്തെ കണ്ടത്.

ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു.

ഭാഷയുടെ പരിമിതികൊണ്ടോ എന്തോ എല്ലാ ഭാഷകളിലും രാജാവ് എന്ന വാക്കു പൂർണമായും പോസറ്റീവ് അർത്ഥങ്ങളല്ല നൽകുന്നത്. എന്തുകൊണ്ടോ അടിമത്വം എന്നത് രാജാവ് എന്ന വാക്കിന്റെ പര്യായമായി ഇന്നും ഭാഷയിൽ നിലനിൽക്കുന്നു.

ഇക്കാരണങ്ങളാൽ തന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്തരായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. (യോഹ 6, 15) ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. (യോഹ 12, 12 -19) ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു “യൂദന്മാരുടെ രാജാവേ സ്വസ്തി” എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. (യോഹ 19, 3) പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: “നീ യൂദന്മാരുടെ രാജാവാണോ?” (യോഹ 18, 33) ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ‘ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.’ (ലൂക്ക 23, 43)

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുക അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ അത്തരത്തിൽ ഒരു രാജാവായിട്ടല്ല, എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്.

അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കാനാണ് അവിടുന്ന് വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, അനേകർക്ക് രക്ഷയ്ക്കായി മോചനദ്രവ്യമാകാനാണ് ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; “എന്റെ രാജ്യം ഐഹികമല്ല.” (യോഹ 18, 36)

മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ ഇപ്പോൾ നെഗറ്റിവായ ഒരു വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

പിഞ്ചുകുഞ്ഞുങ്ങൾ, ചെറുപ്പക്കാർ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന, കൊലയാളികൾക്കുവേണ്ടി ലക്ഷങ്ങൾമുടക്കി വക്കീലന്മാരെ നിയമിക്കുന്ന, അന്വേഷണങ്ങളെ അട്ടിമറിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവപ്പെട്ടവർക്ക് വലിയ വാക്കുകളിൽ ലൈഫ് മിഷൻ പദ്ധതിയെന്നൊക്കെ പറഞ്ഞു അതിന്റെ വിഹിതത്തിലും കയ്യിട്ട് വാരിക്കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… ഒന്നും രണ്ടും മൂന്നും പെൻഷനുകളും, ഫ്രീയായി യാത്രകളും, ചികിത്സകളും മറ്റു പലതും പാവം ജനങ്ങളുടെ നികുതിപ്പണത്തിലൂടെ കൈപ്പറ്റുകയും, പാവപ്പെട്ടവന്റെ ചുമലിൽ വിലക്കയറ്റമെന്ന ഭാരം കയറ്റിവയ്ക്കുകയും ചെയ്യുന്ന, ജനങ്ങളെ സേവിക്കുന്നു എന്ന് പറയുന്ന ജനങ്ങളുടെ രാജാക്കന്മാർ…എന്തതിക്രമം നടന്നാലും, അഴിമതി നടന്നാലും എനിക്കൊന്നുമറിയില്ല എന്നുപറഞ്ഞു കൈകഴുകുന്ന നേതാക്കന്മാർ, രാജാക്കന്മാർ … ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ… രാജാവെന്ന വാക്കു വളരെ വികൃതമായി തീർന്നിരിക്കുകയാണ്!

ഈ കാലഘട്ടത്തിൽ പോലും രാജാവെന്ന വാക്കു അത്ര ഭംഗിയുള്ളതല്ല. എങ്കിലും, രാജാവെന്ന വാക്കിന്റെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമുക്ക് സ്നേഹരാജാവായി, കാരുണ്യം നിറഞ്ഞ രാജാവായി, നീതിയുള്ള രാജാവായി കാണണം. സഭാപിതാവും സഭാപണ്ഡിതനുമായ അലക്‌സാണ്ടറിയായിലെ വിശുദ്ധ സിറിൽ (St. Cyril of Alexandria) പറയുന്നത് ഇങ്ങനെയാണ്: “ക്രിസ്തുവിനു ലോകം മുഴുവന്റെയും മേൽ ആധിപത്യമുണ്ട്. അത് ഹിംസയിലൂടെ നേടിയെടുത്തതല്ല. അത് സ്നേഹത്തിലൂടെ, കാരുണ്യത്തിലൂടെ അവിടുന്ന് നേടിയെടുത്തതാണ്. അതാണ് അവിടുത്തെ സത്തയും സ്വഭാവവും”. വിശുദ്ധ പോൾ ആറാ മൻ മാർപ്പാപ്പ പറയുന്നത്, “ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകൻ. അവിടുന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന താക്കോൽ” എന്നാണ്. ഫ്രാൻസിസ് മാർപ്പാപ്പാ ചോദിക്കുകയാണ്: “എപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത്?” അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: “കാൽവരിയിൽ വിശുദ്ധകുരിശിൽ!”

അതെ പ്രിയപ്പെട്ടവരേ, കാനായിലെ വെള്ളം വീഞ്ഞാക്കിയപ്പോഴല്ല, കുരുടനെ സുഖപ്പെടുത്തിയപ്പോഴല്ല, അഞ്ചപ്പംകൊണ്ടു അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോഴല്ല അവിടുന്ന് രാജാവായത്. സഹനങ്ങളുടെ മദ്ധ്യേ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മന്ത്രം ഉച്ചരിച്ചുകൊണ്ട്, ക്ഷമയുടെ വലിയ സന്ദേശം നൽകിക്കൊണ്ട് കുരിശിൽ മരിച്ചപ്പോഴാണ്. ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത് കാൽവരിയിൽ വിശുദ്ധകുരിശിലാണ്. വിശുദ്ധ കുരിശിലാണ്, കുരിശിലെ മരണത്തിലൂടെയാണ് ലോകത്തിന് അവിടുന്ന് രക്ഷ നൽകിയത്. ലോകം മുഴുവനും ഇന്നും രക്ഷ നുകരുന്നത് ക്രിസ്തുവിൽ നിന്നാണ്.

പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന Kingdom of Prussia യുടെ ചക്രവർത്തിയായിരുന്ന ഫ്രഡറിക് ദ ഗ്രേറ്റ് (Frederick the Great) ഒരു ദിവസം ബ്രാൻഡ്‌സ്‌ബെർഗ് (Brandesberg) നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി. അവിടെ ഭൂമിശാസ്ത്രം പഠിപ്പിക്കുകയായിരുന്ന ഒരു ക്‌ളാസിൽ കയറി. ആകാംക്ഷയോടെ ചക്രവർത്തിയെ നോക്കിയിരുന്ന കുട്ടികളിൽ ഒരാളോട് അദ്ദേഹം ചോദിച്ചു: “ബ്രാൻഡ്‌സ്‌ബെർഗ് നഗരം ഏതു രാജ്യത്താണ്?” “ജർമനിയിൽ”, കുട്ടി ഉത്തരം പറഞ്ഞു. “ജർമനി എവിടെയാണ്”? ചക്രവർത്തിയുടെ ചോദ്യത്തിന് കുട്ടിയുടെ ഉത്തരം ഉടനെ വന്നു:”ജർമനി യൂറോപ്പിൽ”. “അപ്പോൾ, യൂറോപ്പ് എവിടെയാണ്” ചക്രവർത്തി വീണ്ടും ചോദിച്ചു. “ലോകത്തിൽ”. ഇത്രയും കുട്ടി വളരെ സമർത്ഥമായി പറഞ്ഞപ്പോൾ ചക്രവർത്തിയുടെ അടുത്ത ചോദ്യം വന്നു: “ഈ ലോകം എവിടെയാണ്?” ഒട്ടും സംശയിക്കാതെ മിടുക്കനായ ആ കുട്ടി പറഞ്ഞു: “ലോകം ദൈവത്തിന്റെ കരങ്ങളിലാണ്”. അതെ, ഈ ലോകം, നിങ്ങളും ഞാനും, നമ്മുടെ കുടുംബങ്ങളും എല്ലാം ദൈവത്തിന്റെ കരങ്ങളിലാണ്.

രാജാവെന്ന വാക്കിന്റെ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. അവിടുന്ന് എന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് എനിക്ക് അവിടുന്ന്. എനിക്ക് അതുമതി എന്ന് നമുക്ക് ഏറ്റുപറയാം. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

jesus christ sketch art drawing shepherd
സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, അങ്ങെന്റെ ദൈവമാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

യോഹ 16, 12-15

റോമ 5, 1-5

സന്ദേശം

Why Don't the New Testament Authors Explain the Trinity?
ശ്ളീഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയായ ഇന്ന് തിരുസ്സഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. മനുഷ്യമനസ്സിന് അഗ്രാഹ്യമായ വലിയൊരു ദൈവിക രഹസ്യമാണ് പരിശുദ്ധ ത്രിത്വം. ഇന്നുവരെ വെളിപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്ലിഷ്ടമായ ഒരു വിശ്വാസ രഹസ്യവും പരിശുദ്ധ ത്രിത്വം തന്നെയാണ്.

ബൈബിളിൽ ത്രിത്വം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ആശയം വളരെ ശക്തമായി പുതിയനിയമത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്റെ സ്വർഗാരോഹണത്തിന് മുൻപ് ഗലീലിയിലെ മലയിൽ വച്ച് ഈശോ ശിഷ്യർക്ക് പ്രേഷിതദൗത്യം നൽകുമ്പോൾ പറഞ്ഞത്, “നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് സ്നാനം നൽകുവിൻ” (മത്താ 28, 19) എന്നാണ്. അതിനുശേഷം വിശുദ്ധ പൗലോശ്ലീഹായും വളരെ വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ”. (2 കോറി 13, 13) ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ത്രിത്വമെന്ന സങ്കൽപം വികാസം പ്രാപിച്ചിരുന്നില്ല. എന്നാൽ, ത്രിത്വം എന്ന ആശയത്തിന് രൂപം വരുന്നത് യഹൂദരുടെ ഷേമ ഇസ്രായേൽ എന്ന പ്രാർത്ഥനയിൽ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന “നമ്മുടെ ദൈവമായ കർത്താവ് ഒരേ കർത്താവാണ്” (നിയമ 6, 4) എന്ന പ്രാർത്ഥനയിൽ നിന്നാണ്. ഈ പാർത്ഥനയുടെ വികസിതരൂപമായിട്ടാണ് ദൈവം ഒന്നേയുള്ളു. എന്നാൽ ദൈവത്തിനു മൂന്നാളുകളുണ്ട് എന്ന വിശ്വാസ പ്രമാണത്തിലേക്ക് തിരുസ്സഭ കടന്നുവരുന്നത്.

ആഫ്രിക്കയിലെ കർത്തേജിൽ നിന്നുള്ള ക്രൈസ്തവ പണ്ഡിതനായ തെർത്തുല്യൻ എ.ഡി.150 ൽ ഈ പദം ഉപയോഗിച്ചതോടെയാണ് ക്രിസ്തുമതത്തിൽ ത്രിത്വം (Trinity) എന്ന പദം ചിരപ്രതിഷ്ട നേടിയത്. സഭാപിതാക്കന്മാരിൽ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അന്ത്യോക്യായിലെ തെയോഫിലോസ് ആണ് ത്രിത്വം (Trinity) എന്ന വാക്ക് ആദ്യം ഉപയോഗിച്ചത്. ദൈവം (പിതാവ്), ദൈവത്തിന്റെ വചനം (Word, Logos), ദൈവത്തിന്റെ ജ്ഞാനം (Wisdom, Sophia) എന്നിങ്ങനെയാണ് അദ്ദേഹം ത്രിത്വത്തെ വിശദീകരിച്ചത്. പിന്നീട് വിശുദ്ധ ജസ്റ്റിൻ, അലക്‌സാണ്ടറിയായിലെ വിശുദ്ധ ക്ലമന്റ് തുടങ്ങിയവരും, നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ തുടങ്ങിയ കൗൺ സിലുകളും പരിശുദ്ധ ത്രിത്വത്തിന്റെ വ്യക്തിത്വവും, സ്വഭാവവും വളരെ മനോഹരമായി വിശദീകരിക്കുന്നുണ്ട്.

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മ എന്ന അർത്ഥത്തിലാണ് കത്തോലിക്കാ തിരുസ്സഭ ത്രിത്വം എന്ന പദം ഇന്ന് ഉപയോഗിക്കുന്നത്.

Fr. Matthew Charlesworth, S.J. | Homily: Feast of the Most Holy Trinity
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വർഷത്തിലൊരിക്കൽ നാം ആഘോഷിക്കുന്നത് നമ്മുടെ വിശ്വാസത്തിലെ പരമ പ്രധാനമായ ഒരു രഹസ്യത്തെപ്പറ്റി ഓർക്കാനും മനസ്സിലാക്കാനുമായിട്ടാണ്. ഇന്നുവരെ ആർക്കും തന്നെ പൂർണമായി പിടികൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വലിയ രഹസ്യമാണ് പരിശുദ്ധ ത്രിത്വമെങ്കിലും, നമ്മുടെ വിശ്വാസ ജീവിതത്തിൽ വളരെ അടുത്തുനിൽക്കുന്ന യാഥാർഥ്യമാണിത്. ഒന്നോർത്താൽ രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്രി ഉറങ്ങാൻപോകുമ്പോഴും പരിശുദ്ധ ത്രിത്വത്തിന്റെ സ്മരണയിലാണ് നാം ജീവിക്കുന്നത്. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നമ്മുടെ ആദ്യത്തെ പ്രവർത്തി എന്താണ്? കുരിശുവരച്ച്, പിതാവിനും പുത്രനും പരിശുധാത്മാവിനും നമ്മെ തന്നെ സമർപ്പിച്ച്, നമ്മെത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടല്ലേ നാം ഓരോ ദിനവും തുടങ്ങുന്നത്? അതിനുശേഷം നാം ചെയ്യുന്ന ഓരോ പ്രവർത്തിക്ക് മുൻപും നാം ഒന്ന് കുരിശുവരച്ച് ത്രിത്വദൈവത്തെ ഓർത്തിട്ടല്ലേ ഓരോന്നും ചെയ്യുന്നത്? പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു നെറ്റിയിൽ കുറിച്ചുവരച്ചുകൊണ്ടല്ലേ നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്?

ചെറുപ്പത്തിലേ അമ്മച്ചി എന്നെ പഠിപ്പിച്ച വലിയൊരു ഭക്തകൃത്യമായിരുന്നു, ഉറങ്ങുന്നതിനുമുന്പ് പായയുടെ നാല് corners ലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു കുരിശുവരയ്ക്കുക എന്നത്. ഇന്നും ഞാനത് ചെയ്യുന്നുണ്ട്. പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണത്തിലാണ് ഞാൻ ഉറങ്ങുന്നത് എന്ന ബോധ്യം ശാന്തമായി ഉറങ്ങുവാൻ എന്നെ സഹായിച്ചു.. ഓരോ ഭക്ഷണത്തിനു മുൻപും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ആശീർവാദത്തോടെയാണ് നാം ഭക്ഷിക്കാൻ തുടങ്ങുന്നത്. വിവാഹിതരാകുന്ന നവദമ്പതികളെ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചിട്ടല്ലേ നാം വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്? ചുരുക്കിപ്പറഞ്ഞാൽ, ത്രിത്വത്തെക്കുറിച്ചു ആഴത്തിലൊന്നും അറിയില്ലെങ്കിലും, നമ്മുടെ ക്രൈസ്തവജീവിതം, പരിശുദ്ധ ത്രിത്വത്തിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

കക്കാകൊണ്ട് സമുദ്രജലം വറ്റിക്കാൻ ശ്രമിക്കുന്നതിലും ശ്രമകരമാണ്, സങ്കീർണമാണ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു മനസ്സിലാക്കാനെന്ന് വിശുദ്ധ ആഗസ്തീനോസിനോട് പറയുന്ന കുട്ടിയുടെ കഥ കേൾക്കുമ്പോൾ നാമും തലകുലുക്കും. ശരിയാണ്, ഇത് വലിയൊരു രഹസ്യം തന്നെയാണ് എന്ന് സമ്മതിക്കും. എങ്കിലും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു നമുക്കറിയാവുന്നവ ശരിയായി മനസ്സിലാക്കുന്നത് നമ്മുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

ഒന്നാമതായി, രക്ഷാകര ചരിത്രം പരിശുദ്ധ ത്രിത്വത്തിന്റെ ചരിത്രമാണ്. ഉത്പത്തി 1, 1-2: ദൈവമായ കർത്താവ് (പിതാവായ ദൈവം) ആദിയിൽ തന്റെ വചനത്താൽ (പുത്രനായ ദൈവം) സൃഷ്ടികർമം നടത്തുമ്പോൾ ദൈവത്തിന്റെ ചൈതന്യം (പരിശുദ്ധാ ത്മാവായ ദൈവം) വെള്ളത്തിനുമുകളിൽ ചലിച്ചുകൊണ്ടിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമാണ് നാമിവിടെ കാണുന്നത്. “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” (ഉത്പ 1, 26) എന്ന് പറയുമ്പോൾ, നമുക്ക് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്.

മമ്രേയുടെ ഓക്കുമരത്തോപ്പിന് സമീപം ദൈവം അബ്രാഹത്തിന് പ്രത്യക്ഷനാകുന്നത് മൂന്നാളുകളായിട്ടാണ്. ബൈബിൾ പണ്ഡിതന്മാർ അബ്രാഹത്തെ സന്ദർശിക്കുന്ന ഈ മൂന്ന് വ്യക്തിത്വങ്ങളെ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. (ഉത്പ 18, 1-15) ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ച് ബാബേൽഗോപുരം പണിതുയർത്തുമ്പോൾ അതോടൊപ്പം മനുഷ്യന്റെ അഹങ്കാരവും ഉയരുന്നതുകണ്ട ദൈവം പറയുന്നത് ഇങ്ങനെയാണ്:”നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം.” (ഉത്പ 11, 7) ഇവിടെയും നമുക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള സംഭാഷണം പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്. ഇവിടുന്നങ്ങോട്ട് പുതിയനിയമത്തിലെത്തിയാൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്തയിൽ നാം പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം കാണുന്നുണ്ട്. പിതാവായ ദൈവത്തിന്റെ ദൂതനാണ് മറിയത്തിനോട് സംസാരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ആണ് മറിയം ഗർഭവതിയാകുന്നത്. അവളുടെ ഉദരത്തിൽ രൂപപ്പെടുന്നതാകട്ടെ പുത്രനായ ദൈവവും. ഈശോയുടെ മാമ്മോദീസാ വേളയിലും ത്രിത്വത്തിന്റെ സാന്നിധ്യം നാം കാണുന്നുണ്ട്. “സ്നാനം കഴിഞ്ഞപ്പോൾ യേശു (പുത്രനായ ദൈവം) വെള്ളത്തിൽനിന്ന് കയറി…ദൈവാത്മാവ് (ആത്മാവായ ദൈവം) പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ …ഒരു സ്വരം സ്വർഗത്തിൽ നിന്ന് കേട്ടു” (പിതാവിന്റെ സ്വരം). (മത്താ 3, 16-17) വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ 15 മുതൽ 17 വരെയുള്ള അധ്യായങ്ങളിൽ ത്രിത്വത്തിന്റെ സാന്നിധ്യം കാണാം. പുത്രനായ ദൈവം പിതാവിനെക്കുറിച്ചും, പരിശുധാത്മാവിനെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇത്രയും ബൈബിൾ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും, രക്ഷാകര ചരിത്രം പരിശുദ്ധാത്മാവിന്റെ ചരിത്രമാണ്, പ്രവർത്തനമാണ് എന്ന്.

Trinity the source and reason for BECs
രണ്ടാമതായി, പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായ്മ നമുക്കെന്നും മാതൃകയാണ്. ഈ ഭൂമിയിലെ ഓരോ കൂട്ടായ്മയും ത്രിത്വ നുഭവമാണ്. നമ്മുടെ കുടുംബങ്ങളും, ഇടവകകളും, രാജ്യവും എല്ലാം ത്രിത്വയ്ക കൂട്ടായ്മയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ ഏറ്റവും നല്ല മാതൃക പരിശുദ്ധ ത്രിത്വമായിരിക്കണം, ത്രിത്വത്തിലെ കൂട്ടായ്മയായിരിക്കണം. കൂട്ടായ്മയുടെ അരൂപി നഷ്ടപ്പെടുമ്പോൾ നമ്മുടെ കുടുംബങ്ങൾ തകർച്ചയിലേക്ക് നീങ്ങും. കൂട്ടായ്മയുടെ അർഥം മറക്കുന്ന മാതാപിതാക്കന്മാരും, കൂട്ടായ്മ ഒരു ബാധ്യതയായിക്കാണുന്ന മക്കളും കുടുംബങ്ങളുടെ തകർച്ചക്ക് ഒരുപോലെ ഉത്തരവാദികളാണ്. ഏകാധിപത്യ പ്രവണത കാണിക്കുന്ന അധികാരികളും, തോന്നലുകൾക്ക് അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ജനങ്ങളും സമൂഹത്തിന്റെ, രാജ്യത്തിന്റെ ഇടവകയുടെ തകർച്ചക്ക് ഉത്തരവാദികളാണ്. ഈ ലോകത്തിൽ എവിടെയെങ്കിലും നിഷ്കളങ്ക രക്തം വീണ് മണ്ണ് നനയുന്നുണ്ടെങ്കിൽ, നിഷ്കളങ്കരുടെ കണ്ണീരുവീണ് തലയിണ നനയുന്നുണ്ടെങ്കിൽ, മ്യാൻമാറിലെപ്പോലെ, ലോകത്തിന്റെ ഏതെങ്കിലും കോണിൽനിന്ന് പാവപ്പെട്ട മനുഷ്യർ പലായനം ചെയ്യാൻ വിധിക്കപ്പെടുന്നുണ്ടെങ്കിൽ, പാക്കിസ്ഥാനിലെപ്പോലെ മുസ്‌ലിം ആകാൻ സമ്മതിക്കാത്തതിന്റെപേരിൽ ക്രൈസ്തവർ മാനഭംഗത്തിന് ഇരയാകുന്നുണ്ടെങ്കിൽ, വർഗീയതയുടെ പേരിൽ മനുഷ്യർ വിഭജിക്കപ്പെടുന്നുണ്ടെങ്കിൽ, വിശ്വാസങ്ങളുടെ പേരിൽ, കുർബാനയുടെ പേരിൽ, സമ്പത്തിന്റെ പേരിൽ ക്രൈസ്തവർ ഐക്യമില്ലാതെ ജീവിക്കുന്നുണ്ടെങ്കിൽ, അതിന്റെയൊക്കെ കാരണം, പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്‌മ യുടെ അനുഭവം ഇല്ലാത്തതാണ്.

മൂന്നാമതായി, നാം അനുദിനം അർപ്പിക്കുന്ന വിശുദ്ധ കുർബാന പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പാണ്, സ്തുതിപ്പിന്റെ ആഘോഷമാണ്. വൈദികൻ ചൊല്ലുന്ന ഓരോ പ്രാർത്ഥനയ്ക്കും ശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി അർപ്പിച്ചുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്. നമ്മുടെ സാധാരണ കുർബാനയിൽ ഇരുപത് പ്രാവശ്യത്തെ കൂടുതൽ പരിശുദ്ധ ത്രിത്വത്തെ സ്മരിക്കുന്നുണ്ട്. വിശുദ്ധ കുർബാനയിലെ വിശ്വാസപ്രമാണം പരിശുദ്ധ ത്രിത്വത്തിന്റെ ജീവൻ തുടിച്ചു നിൽക്കുന്ന വിവരണമാണ്. വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന ഉൾപ്പെടുത്താതെ തന്നെ നമ്മുടെ കുർബാന പരിശുദ്ധ ത്രിത്വത്തിനുള്ള ഒരു സ്തുതിപ്പാണ്. വിശുദ്ധ പൗലോശ്ലീഹായുടെ നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും …എന്ന ആശീർ വാദ പ്രാർത്ഥന രണ്ടു പ്രാവശ്യം നമ്മുടെ കുർബാനയിൽ ചൊല്ലുന്നുണ്ട്. ശുശ്രൂഷി ചൊല്ലുന്ന കാറോസൂസാ പ്രാർത്ഥനയുടെ അവസാനം ശുശ്രൂഷി വിശുദ്ധ കുർബാന അർപ്പിക്കുന്ന എല്ലാവർക്കുംവേണ്ടി ഒരു ആഹ്വാനം നടത്തുന്നുണ്ട്. നിങ്ങൾ എത്രപേർ അത് ശ്രദ്ധിച്ചിട്ടുണ്ടെന്ന്, ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. ശുശ്രൂഷി പറയുന്നത് ഇങ്ങനെയാണ്: “നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.” അതായത്, നമ്മുടെ എല്ലാ യാചനകളും, നമ്മെ നമ്മെയും, നാമുമായി ചേർന്ന് നിൽക്കുന്ന എല്ലാവരെയും, നമ്മുടെ കുടുംബങ്ങളിൽ, അകാലങ്ങളിൽ കഴിയുന്ന എല്ലാവരെയും, പരിശുദ്ധ ത്രിത്വത്തിന് സമർപ്പിക്കണമെന്നാണ് ശുശ്രൂഷി ഉറക്കെ പറയുന്നത്. അതിന്റെ പ്രതിവചനമെന്താണ്? “ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു.” എത്ര മനോഹരമായ പ്രാർത്ഥനയാണിത്! പക്ഷെ ശരാശരി ക്രൈസ്തവൻ ഈ സമയം തെക്കോട്ടും വടക്കോട്ടും നോക്കി നിൽക്കും!! എത്രപേർ ബോധ്യത്തോടെ ഈ പ്രാർത്ഥന ചൊല്ലുന്നുണ്ടെന്ന് ഓർത്തു നോക്കുന്നത് നല്ലതാണ്. കൂടാതെ സമാപന ആശീർവാദപ്രാർത്ഥനയിലും മിക്കവാറും നാം ഈ ത്രിത്വ പ്രാർത്ഥന ചൊല്ലുന്നുണ്ട്. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ പരിശുദ്ധ ത്രിത്വത്തിനുള്ള പ്രാധാന്യമാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നത്.

സ്നേഹമുള്ളവരേ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്ച്ച പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു ധ്യാനിക്കാനും, ത്രിത്വത്തിന്റെ സംരക്ഷണം പ്രാർത്ഥിക്കാനും നമുക്കാകണം. ഏകാധിപത്യ പ്രവണതകൾ വർധിച്ചുവരുന്ന ഇക്കാലത്തു പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ മാതൃക ലോകത്തിന് നൽകാൻ നാം ശ്രമിക്കേണ്ടതുണ്ട്. അതിനായി, നമ്മുടെ ജീവിതങ്ങൾ, പ്രവർത്തനങ്ങൾ, കുടുംബങ്ങൾ, ഇടവകകൾ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ നേർ സാക്ഷ്യങ്ങളായി മാറണം. ഈ കോവിഡ് മഹാമാരിയുടെ കാലത്തു നാം കാണിക്കുന്ന കൂട്ടായ്മയുടെ ഉറവിടം പരിശുദ്ധ ത്രിത്വത്തിന്റേതാണ് എന്ന് മനസ്സിലാക്കുക. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഓരോ ദിവസം ആരംഭിക്കാനും, അവസാനിപ്പിക്കാനും നമുക്കാകട്ടെ. പഠിക്കുന്നതിന് മുൻപ് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചു നമ്മെയും, നമ്മുടെ പുസ്തകങ്ങളെയും പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണയിൽ ആക്കുക. എന്നും ഇപ്പോഴും, പ്രത്യേകിച്ച്, ഇന്ന് മുഴുവനും പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ എന്ന സുകൃതജപം ചൊല്ലി പ്രാർത്ഥിക്കുക.

What is the Trinity? It is one God in three persons: Father, Son, Holy Spirit
നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധ ത്രിത്വമേ, കോവിഡ് മഹാമാരിമൂലം ക്ലേശിക്കുന്ന ലോകത്തെ സംരക്ഷിക്കണമേ. പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ ഓരോരുത്തരെയും ത്രിത്വത്തിന്റെ സംരക്ഷണയിൽ സമർപ്പിക്കുന്നു. പരിശുദ്ധ ത്രിത്വമേ,എന്റെ ഭാഗ്യമേ! ആമേൻ!

ദെനഹ തിരുന്നാള്‍

ഈ അടുത്ത ഇറങ്ങിയ ടാ തടിയാ എന്ന സിനിമയില്‍ വളരെ ഹൃദയസ്സ്പര്‍ശിയായ ഒരു രംഗം ഉണ്ട്. പോണ്ണതടിയനായ ലൂക്കാ എന്നാ ചെറുപ്പക്കാരന്‍ തന്റെ തടി എന്നും നല്ലതാണെന്ന് വിചാരിച്ചിരുന്ന കലഖട്ടത്തില്‍ അവന്‍ തിരിച്ചറിയുന്നു അവന്റെ തടി മറ്റുള്ളവര്‍ക്ക് ഒരു പരിഹാസ വിഷയം ആണെന്ന്. അന്ന് വരെ സന്തോഷിച്ചും, ജീവിതത്തെക്കുറിച്ച് വലിയ കാരിയങ്ങള്‍ ഒന്നും ചിന്തിക്കാതെയും നടന്ന അവന്‍ അന്ന് മുതല്‍ അപകര്‍ഷതയുടെ താഴവരതെക്ക് കൂപ്പുകുത്തുകയാണ്. അന്ന് വരെ വളരെയേറെ ഭക്ഷണം കഴിച്ചിരുന്ന സന്തോഷിച്ചു നടന്നിരുന്ന അവന്‍ പലതിനെയും ജീവിതത്തില്‍ വെറുക്കുകയാണ്. അങ്ങനെയിരിക്കെ അവന്റെ വിഷമം മനസ്സിലാക്കി അവന്റെ വലിയമ്മച്ചി അവനു നല്ല ഒരു ഉപദേശം കൊടുക്കുകയാണ്. “മറ്റുള്ളവരില്‍നിന്നും വിഭിന്നമായി നിനക്ക് വലിയ പോണ്ണതടി ദൈവം നലികിയിട്ടുന്ടെങ്ങില്‍ ദൈവം നിന്നിലൂടെ മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി വലിയ കാരിയങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു”. ഈ വാക്കുകള്‍ അവന്റെ ജീവിതത്തിനു പുതിയ ഒരു അര്‍ത്ഥം നല്‍കുകയാണ്. അവന്‍ തന്റെ പോണ്ണതടിയെ, തന്റെ ജീവിത വീക്ഷണത്തെ ഒന്നായി കാണുവാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഫലം ആയി ജീവിത യാത്രയില്‍ വിജയിച്ചു നില്കുന്നവനായി സിനിമയില്‍ അവനെ പിന്നീട് കാണിക്കുന്നു.

മിശിഹായില്‍ പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ ദെനഹ തിരുന്നാളിന്റെ ഓര്‍മയാണ് നാം ഇന്ന് ആചരിക്കുന്നത്. ദൈവപുത്രന്‍ ആയ ഈശോ തന്റെ സ്നാപകനില്‍ നിന്നുള്ള മാമോദീസ സ്വീകരണത്തിലൂടെ പരിശുദ്ധ ആത്മാവിനാല്‍ പൂരിതനായി തന്റെ ദൌതിനിര്‍വഹണത്തിനായി തന്നെതന്നെ വെളിപ്പെടുത്തുന്ന ദിവസം മറൊരു വാക്കില്‍ പറഞ്ഞാല്‍ ദൈവപിതാവ് പുത്രനെ വെളിപ്പെടുത്തുന്ന ദിവസം.

ഒന്നാമതായി, ദൈവപുത്രന്‍ ആയ യേശുവിനു ലോകത്തിന്റെ പുത്രനായ ഒരു സ്നപകനിലൂടെ സ്നാനം സ്വീകരിക്കെനമോ എന്ന് സ്നാനം നല്‍കുന്നവന്‍ തന്നെ, സ്നാപക യോഹന്നാന്‍ ചോദിക്കുന്നുണ്ട്. “ഞാന്‍ നിന്നില്‍നിന്നും സ്നാനം സ്വീകരിക്കെണ്ടിയിരിക്കെ നീ എന്റെ അടുത്തേക്ക് വരുന്നുവോ!”. എന്നാല്‍ പ്രവചനങ്ങളുടെ പൂരത്തികരനതിനായി ഇത് ഇപ്പോള്‍ നടക്കട്ടെ എന്ന് പറഞ്ഞു ദൈവപുത്രന്‍ മനുഷ്യന്റെ മുന്‍പില്‍ സ്നാനം സ്വീകരിക്കുവാനായി കുനിയുകയാണ്.

ജീവിതത്തില്‍ പലപ്പോഴും കണ്ടു മറയുന്ന മറ്റു മനുഷ്യര്‍ നമ്മുടെ ജീവിതയാത്രയില്‍ വെറും അപരിചിതര്‍ അയ സഹായാതിര്കര്‍ അല്ല. ദൈവത്തിനു അവരിലൂടെ നമ്മോടു എന്തോ പറയാന്‍ ഉണ്ട്..എന്തോ പ്രവര്‍ത്തിക്കാന്‍ ഉണ്ട്. എന്തൊക്കെയോ നമുക്കുവേണ്ടി നേടിത്തരുവാന്‍ ഉണ്ട്. മേല്‍ വിവരിച്ച സിനിമയില്‍ ജീവിതത്തില്‍ തകര്‍ന്നുപോയ തടിയന്‍ ലൂക്കക്ക് അവന്റെ ജീവിതത്തെ, അവന്റെ പോണ്ണതടിയെ വേറെ ഒരു ദിശയില്‍ നോക്കി കാണുവാന്‍ സഹായിച്ചത് അവന്റെ വലിയമ്മച്ചിയുടെ വാക്കുകള്‍ ആയിരുന്നു. അവന്‍ തന്റെ ജീവിത ലക്‌ഷ്യം ആ വാകുകളിലൂടെ മനസ്സിലാകുകയാണ്.

രണ്ടാമതായി, ദൈവം മനുഷ്യന് മുന്‍പില്‍ കുനിയുന്ന അനുഭവം യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിക്കുന്ന ദൈവപുത്രനായ ക്രിസ്തുവില്‍ നാം കാണുന്നു. വളരെയേറെ നമ്മെ ചിന്തിപ്പിക്കേണ്ട ഒരു പ്രവര്‍ത്തി. പ്രവചനങ്ങളുടെ പൂര്‍ത്തികരണത്തിനായാണ്‌ അവന്‍ സ്നാപകന്റെ മുന്‍പില്‍ കുനിയുന്നതെങ്ങിലും ക്രിസ്തുവിന്റെ ജീവിതത്തില്‍ മുഴുവന്‍ നാം കാണുന്നത് ഈ കുനിയലിന്റെ, എളിമയുടെ പ്രവര്‍ത്തികള്‍ ആണ്. അവന്‍ കുനിയുന്നത് ശരീരം കൊണ്ടല്ല: അതിനു മുന്‍പേ അവന്‍ മനസ്സുകൊണ്ട് തന്നെ തന്നെ എളിയവന്‍ ആക്കി കഴിഞ്ഞു. കാലിത്തോഴുതു മുതല്‍, ശിഷ്യരുടെ കാല്‍പാദം കഴുകുന്ന വേളയിലും, ദൈവം -മനുഷ്യന്‍ ആയി മൂന്ന് ആണികളില്‍ തൂങ്ങി മനുഷ്യരുടെ മുന്‍പില്‍ ആയിരിക്കുമ്പോഴും, അവന്‍ നമ്മോടു പറയുന്ന ഒരു ദെനഹ്ഹ സന്ദേശം ഉണ്ട്, “നിയും പോയി അത് പോലെ ചെയ്യുക”. ദൈവപുത്രന്‍ മനുഷ്യന്റെ മുന്‍പില്‍ കുനിയുമ്പോള്‍ സ്വര്‍ഗം തുറക്കപെടുകയാണ്. പരിശുദ്ധ ആത്മാവിന്റെ നിറവു അവനും മറ്റുള്ളവര്‍ക്കും ലഭിക്കുകയാണ്.

നാമും എപ്പോള്‍ നമ്മുടെ വാകുകളിലൂടെ മനുഷ്യരുടെ മുന്‍പില്‍ എളിമപ്പെട്ടു കുനിയുന്നുവോ, മറ്റുള്ളവരെ നമ്മെക്കാള്‍ ശ്രേഷ്ട്ടരായി കരുതി അവര്‍ക്ക് നന്മ ചെയ്യുവാന്‍ ശ്രമിക്കുന്നുവോ അപ്പോള്‍ ഈ ദെനഹ് അനുഭവം ആണ് നാം പങ്കുവെക്കുന്നത്. അവിടം വലിയ ഒരു ദൈവാനുഭാവതിന്റെ കേന്ദ്രം ആയി മാറുകയും മറ്റുള്ളവര്‍ “നിങ്ങളുടെ പ്രവര്‍ത്തികള്‍ കണ്ടു ദൈവത്തെ സ്തുതിക്കുകയും ചെയ്യും”. ഈ ദെന്ഹ അനുഭവം സ്വന്തമാക്കി ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു ജീവിക്കാന്‍ നമുക്ക് ശ്രമിക്കാം.

Fr. Shyju Naduvathaniyi, Diocese of Palghat.

മൂന്ന് നോമ്പ് ഇന്നത്തെ സന്ധ്യാ (റംശ) നമസ്കാരത്തോടുകൂടി സീറോ മലബാർ സഭ മൂന്നു നോമ്പിലേക്ക് പ്രവേശിക്കുന്നു... എന്താണ് മൂന്ന് നോമ്പ് സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി അറിയപ്പെട്ടിരുന്നു. ഈസ്റ്ററിന്‍റെ തിയതിയനുസരിച്ച് സാധാരണ ജനുവരി 12നും ഫെബ്രുവരി 18നും മധ്യേയാണ് ഈ നോമ്പ് വരുന്നത്. പഴയ നിയമത്തില്‍ യോനാപ്രവാചകന്‍ ദൈവകല്പനയനുസരിച്ച് നിനവേ നഗരത്തില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്‍റെയും അതേത്തുടര്‍ന്നുള്ള അവരുടെ മനസുതിരിവിന്‍റെയും അനുസ്മരണമായാണ് ഈ നോമ്പ് ആചരിച്ചു പോരുന്നത്. ഈ നോമ്പാചരണം നിനവേക്കാരുടെ യാചന (Rogation of the Ninivites) അഥവാ നിനവേ നോമ്പ് എന്ന പേരിലും അറിയപ്പെടുന്നു. യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തില്‍ ചിലവഴിച്ചു മാനസാന്തരപ്പെട്ടു (യോനാ 1:17) എന്നതാണ് മൂന്നു ദിവസത്തെ നോമ്പിന്‍റെ പ്രസക്തി. അതേത്തുടര്‍ന്ന് നിനവേയില്‍ ചെന്നുള്ള അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ടപ്പോള്‍ അവിടെയുള്ളവര്‍ ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് നിനവേ നോമ്പ് എന്ന പേരിന്‍റെ സാംഗത്യം. അപ്പോള്‍ മൂന്നു നോമ്പ് യോനായുടെ മാനസാന്തരത്തിന്‍റെ അനുസ്മരണമാണോ നിനവേക്കാരുടെ മാനസാന്തരത്തിന്‍റെ അനുസ്മരണമാണോ എന്നൊരു സമസ്യയുണ്ട്. എന്നാല്‍ യോനായുടെ മൂന്നു ദിവസത്തെ മത്സ്യോദരത്തിലെ വാസവും നിനവേക്കാരുടെ മാനസാന്തരവും ഒന്നിച്ചു മനസിലാക്കാവുന്നതും പരസ്പരപൂരകവും ആയതിനാല്‍ ഈ നോമ്പിന്‍റെ പേരോ ദിവസക്കണക്കിന്‍റെ കാരണമോ നോമ്പിന്‍റെ ചൈതന്യത്തിന് ക്ഷതമേല്പ്പിക്കുന്നുമില്ല; വൈരുദ്ധ്യം ക്ഷണിച്ചു വരുത്തുന്നുമില്ല. എന്നാല്‍ ബൈബിള്‍ പ്രചോദിതമായ ഒരു ആചരണം എന്നതിനേക്കാള്‍ ചരിത്രപരമായ കാരണങ്ങളാണ് ഈ നോമ്പിന്‍റെ പിന്നില്‍ എന്നാണ് പണ്ഡിതമതം. എ.ഡി 570 - 580 കാലത്ത് നിനവേ, ബേസ്ഗര്‍മേ, അസോര്‍ തുടങ്ങിയ പേര്‍ഷ്യന്‍ നഗരങ്ങളെ പ്ളേഗു ബാധിച്ച് ജനസംഖ്യയില്‍ വലിയൊരു ഭാഗം മരണപ്പെട്ടപ്പോള്‍ ദുഃഖാര്‍ത്തരും ഭയഭീതരുമായ വിശ്വാസിഗണം ഞായറാഴ്ച്ച ദേവാലയത്തില്‍ ഒന്നിച്ചുകൂടി ഈ നിയോഗത്തെ സമര്‍പ്പിച്ച് പ്രാര്‍ഥന ആരംഭിച്ചു. ഉപവസിച്ച് പ്രാര്‍ഥിക്കാന്‍ അപ്പോള്‍ അവര്‍ക്ക് ദൈവിക അരുളപ്പാടുണ്ടായി. അതനുസരിച്ച് അവര്‍ തിങ്കളാഴ്ച്ച തുടങ്ങി ഉപവസിച്ച് പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു. പിന്നീട് ആരും രോഗബാധിതരായില്ല. ബുധനാഴ്ച്ച ആയപ്പോഴേക്കും രോഗം പരക്കുന്നത് അവസാനിച്ചതായി ജനം തിരിച്ചറിഞ്ഞു. ഇതില്‍ കൃതജ്ഞതാനിര്‍ഭരരായ വിശ്വാസിഗണം ഇനിയൊരിക്കലും ഇത്തരം പ്ളേഗുബാധ ഉണ്ടാകാതിരിക്കേണ്ടതിനുകൂടി തുടര്‍ന്ന് എല്ലാ വര്‍ഷവും മൂന്നു ദിവസത്തെ നോമ്പ് ആചരിക്കാന്‍ നിശ്ചയിച്ചു. പേര്‍ഷ്യന്‍ സഭയുമായി ആത്മബന്ധമുണ്ടായിരുന്ന കേരളസഭയിലേക്കും കാലക്രമേണ ഈ നോമ്പാചരണം വ്യാപിച്ചു. മൂന്ന് നോമ്പെടുത്തില്ലെങ്കില്‍ ആപത്തു ഭവിക്കും എന്ന ചിന്താഗതി പോലും ഒരുകാലത്ത് നസ്രാണി സമൂഹത്തിനിടയിലുണ്ടായിരുന്നു. മാര്‍ത്തോമ്മാ നസ്രാണികള്‍ നിഷ്ഠയോടെ ആചരിച്ചിരുന്ന നോമ്പുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ 1578ല്‍ ഈശോസഭാ വൈദികനായ ഫ്രാന്‍സിസ് ഡയനീഷ്യസ് മൂന്നു നോമ്പിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്യൂട്ട് സഭാ പ്രൊക്കുറേറ്ററായിരുന്ന ഫാദര്‍ പേരോ ഫ്രാന്‍സിസ്കോ മലബാറില്‍ മിഷണറിയായി എത്തി ഇവിടുത്തെ സ്ഥിതിവിവരങ്ങള്‍ അറിയിച്ചുകൊണ്ട് തന്റെ സുപ്പീരിയര്‍ ജനറല്‍ ക്ളൗദിയോ അക്വാവിവായക്ക് 1612ല്‍ എഴുതിയ കത്തിൽ കേരളസഭയിലെ മൂന്നു നോമ്പാചരണത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മൂന്നു ദിവസവും ഉപവസിച്ച് ദേവാലയത്തില്‍ ഭജനമിരിക്കുന്ന ജനങ്ങളോട് ചേര്‍ന്ന് വൈദികര്‍ തുടര്‍ച്ചയായി സങ്കീർത്തനാലാപനം നടത്തുകയും നിനിവേക്കാരുടെ മാനസാന്തരത്തെപ്പറ്റിയുള്ള വി. അപ്രേമിന്റെ വ്യാഖ്യാനഗീതങ്ങൾ വായിക്കുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ സാക്ഷ്യം. കര്‍മ്മങ്ങളുടെ മധ്യേ നിരവധി തവണ ആമേൻ എന്നേറ്റു പറഞ്ഞ് കൊണ്ട് സര്‍വ്വരും സാഷ്ടാംഗനമസ്കാരം ചൊല്ലിയിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. സന്ധ്യാനമസ്കാരത്തോടുകൂടി അവസാനച്ചിരുന്ന ഒരോ ദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം നേര്‍ച്ചഭക്ഷണവുമുണ്ടായിരുന്നു. നേര്‍ച്ചഭക്ഷണം കഴിക്കാനാണ് നസ്രാണികള്‍ മൂന്നു നോമ്പാചരണം നടത്തുന്നതെന്ന് ഇതേപ്പറ്റി ഒരു പരാമര്‍ശം ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളിലുണ്ട്. മൂന്നു ദിവസത്തെ ഉപവാസത്തിനു ശേഷം വ്യാഴാഴ്ച്ച മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ഒന്നുചേര്‍ന്ന് ആദരപൂര്‍വ്വം ദേവാലയത്തില്‍ പ്രവേശിക്കുകയും സ്ളീവാ വന്ദിക്കുകയും ചെയ്തിരുന്നതായി ഒന്നര ദശാബ്ദക്കാലം (1644 - 1659) കൊടുങ്ങലൂര്‍ മെത്രാപ്പോലീത്താ ഫ്രാന്‍സിസ് ഗാര്‍സ്യായുടെ സഹചാരിയായിരുന്ന ജിയാക്വീന്തോ ദെ മാജിസ്ത്രീസ് തന്‍റെ ഗ്രന്ഥത്തില്‍ കുറിച്ചിരിക്കുന്നു. നാലാം ദിവസം ആഘോഷപൂർവ്വമായ കുർബ്ബാനയർപ്പിച്ചാണ് നോമ്പ് സമാപിപ്പിച്ചിരുന്നത്. മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്ക് മൂന്നു നോമ്പിനോടുള്ള പ്രതിപത്തി പരിഗണിച്ച് പ്രസ്തുത നോമ്പാചരണം തുടരാന്‍ സഭാനവീകരണത്തിനുദ്യമിച്ച ഉദയംപേരൂര്‍ സൂനഹദോസ് അനുവദിച്ചു. പൊതുവേ മൂന്നു നോമ്പാചരണത്തിനു കേരളസഭയില്‍ മങ്ങലേറ്റിട്ടുണ്ടെങ്കിലും കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങിയ പുരാതന ദേവാലയങ്ങളില്‍ ഇന്നും ശോഭകെടാതെ ഈ നോമ്പും തിരുനാളും നടത്തപ്പെടുന്നുണ്ട്. യോനാ പ്രവാചകന്‍റെ സംഭവത്തെ അനുസ്മരിക്കുന്ന കപ്പലോട്ടം കുറവിലങ്ങാട് പള്ളിയിലെ മൂന്നു നോമ്പ് പെരുന്നാളിന്‍റെ മുഖ്യ ആകര്‍ഷണമാണ്. ചേരമാന്‍ പെരുമാളിന്‍റെ കാലം മുതലേ കുറവിലങ്ങാട് പെരുന്നാളിന് ആന അകമ്പടിയുള്ള പ്രദക്ഷിണത്തിന് അവകാശം നല്കിയിരുന്നു എന്നത് പൊതുസമൂഹത്തില്‍ ഈ തിരുനാളിനുണ്ടായിരുന്ന സ്വീകാര്യതയുടെ തെളിവാണ്. വലിയ നോമ്പിന്‍റെ ഒരുക്കമായി വേണം ഇക്കാലത്ത് നാം മൂന്നു നോമ്പിനെ മനസിലാക്കാന്‍. അതുകൊണ്ട് മൂന്നു നോമ്പിനെ ചെറിയ നോമ്പ് എന്നു വിളിച്ചു പോന്നിരുന്നു. സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന്‍ മൂന്ന് നോമ്പ് പ്രചോദിപ്പിക്കുന്നു. ഏവര്‍ക്കും മൂന്നു നോമ്പിന്‍റെ മംഗളങ്ങള്

ഏലിയ- സ്ലീവ- മൂശാക്കാലം ഞായർ 9

മിഷൻ ഞായർ
മത്തായി 10:1-15

മിഷൻ ഞായർ അല്പം ചരിത്രം

1926 ൽ പയസ് XI മൻ മാർപ്പാപ്പയാണ് മിഷൻ ഞായർ ആചരണം സഭയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നല്കുവാനായി എല്ലാവർഷവും ഒക്ടോബർ മാസത്തെ അവസാന ഞായറാഴ്ചയ്ക്ക് തൊട്ടുതലേ ഞായറാഴ്ചയാണ് മിഷൻ ഞായറായായി ആചരിച്ചു വരുന്നത്.

1. നമ്മൾ മിഷനറിമാർ

ഈ മിഷൻ എന്ന വാക്കിന്റെ അർത്ഥം ' അയക്കുക' 'To Send '. പിതാവ്‍ തന്റെ സന്ദേശവുമായി പുത്രനെ ഈ ലോകത്തിലേക്ക് അയച്ചു . പുത്രൻ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ശിഷ്യരെ ലോകം മുഴുവൻ സുവിശേല വേലക്കായി അയച്ചു. ആ വേല തുടരുവാൻ ഒരു ക്രിസ്താവനും ഉത്തരവാദിത്തമുണ്ട്.
വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത് സഭ അടിസ്ഥാനപരമായി ഒരു മിഷനറിയാണ് എന്നാണ് ( Ad Gentes 2). ആദ്യ കാലത്തു യൂറോപ്പിലെ സഞ്ചാരികൾ ലോകം എങ്ങും പോയപ്പോൾ അവർ കണ്ടെത്തിയ ദേശങ്ങളിലെല്ലാം മിഷണറിമാരെ കൊണ്ടു പോവുകയും സുവിശേഷം പ്രഘോഷിക്കുകയും ചെയ്തു. അങ്ങനെ മിഷൻ വളർന്നു. എന്തായാലും സുവിശേഷം പങ്കുവെക്കുക എന്നുള്ളതാണ് സഭയുടെ പ്രഥമമായ ലക്ഷ്യം.

2. വിരുന്നിന് ക്ഷണിക്കുക

"പോയി , എല്ലാവരെയും വിരുന്നു ക്ഷണിക്കുന്നു" ( മത്തായി 22:9)

ഈ വർഷത്തെ മിഷൻ സൺഡേയുടെ ആപ്തവാക്യമായിട്ട് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഭാഗമാണിത്. സജ്ജമാക്കിയ വിരുന്നിലേക്ക് യജമാനൻ ആളുകളെ വിളിക്കുന്നതാണ് വചനഭാഗം. സത്യത്തിൽ ഒരു വിരുന്നിലേക്കുള്ള ക്ഷണം തന്നെയാണ് മിഷൻ. എന്താണ് സുവിശേഷപ്രഘോഷണം എന്നതിന് അസീസി പുണ്യാളൻ പറയുന്നത് 'ഒരു യാചകൻ തനിക്ക് എവിടെ നിന്ന് അപ്പം കിട്ടിയെന്ന് മറ്റൊരു യാചകനോട് പറയുന്നതാണ് അതെന്നാണ്. ക്രിസ്തു ഒരുക്കുന്ന വിരുന്നിന്റെ സമൃദ്ധിയിലേക്ക് മറ്റൊരാളെ ക്ഷണിക്കുക അതാണ് യഥാർത്ഥത്തിൽ സുവിശേഷപ്രഘോഷണം എന്ന് പറയുന്നത്. വിരുന്നുശാലയിൽ സ്ഥലം ധാരാളം ഉള്ളതിനാൽ ഇടവഴികളിലും ഊടു വഴികളിലും പോയി ആളുകളെ കൂട്ടി കൊണ്ടു വരാൻ യജമാനൻ പറയുന്നുണ്ട്. എന്നു വച്ചാൽ ഇനിയും സുവിശേഷം അറിയാത്ത ഒരു പാട്
ദേശങ്ങൾ ഇനിയുമുണ്ട്. അവിടെ സുവിശേഷം അറിയിക്കാനുള്ള ഉത്തരവാദിത്തമുണ്ട.
"നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" എന്നാണ ( മാർക്കോ 16:15)
ഈശോ നമുക്ക് നൽകിയ ആ ഉത്തരവാദിത്വം നിറവേറ്റുവാനുള്ള കടമ നമുക്കുണ്ട്. . അടിസ്‌ഥാനപരമായി മാമ്മോദീസ വെള്ളം തലയിൽ വീണ ഓരോ ക്രൈസ്തവനും ഒരു മിഷനറി ആണ് എന്നുള്ള കാര്യം മറക്കാതിരിക്കുക.

സുവിശേഷ പ്രഘോഷണത്തെകുറിച്ചു വി. ഫ്രാൻസിസ് അസീസി പറയുന്നതാണ് "ജീവിതത്തിൽ ഉടനീളം സുവിശേഷം പ്രസംഗിക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക." (Preach Gospel at all times ,.Use words if necessary")
എന്നു വച്ചാൽ സുവിശേഷ പ്രഘോഷണത്തിന് വലിയ അറിവോ വാക്ക് ചതുര്യമോ ലോക സഞ്ചാരമോ ആവശ്യമില്ല എന്നർത്ഥം. ഒരു കോൺവെന്റിന്റെ നാല് ചുമർ കെട്ടുകൾക്ക് ഉള്ളിൽ നിന്നും അധികം പുറത്തു പോകാത്ത വി. കൊച്ചു ത്രേസ്യ പുണ്യാളത്തിയെ ആണ് പിന്നീട് ലോകമെബാടുമുള്ള മിഷൻ പ്രവർത്തനങ്ങളുടെ മധ്യസ്ഥയായി സഭ പ്രഖ്യാപിച്ചത്. അതായത് നമ്മുടെ ജീവിത സാക്ഷ്യമാണ് സഭയുടെ മിഷനറി പ്രവർത്തനത്തിന് എരിവ് പകരുന്നത്. അതാണ് ഫ്രാൻസിസ് മാർപ്പാപ്പ പറയുന്നത് "ആകർഷണമാണ് ഏറ്റവും വലിയ പ്രഘോഷണം" ( Attraction is the Best Proclamation). ഇമ്മടെ ജീവിതവും പെരുമാറ്റവും സ്വഭാവവും കണ്ടുകൊണ്ട് ഒരാളെയെങ്കിലും ക്രിസ്തുവിലേക്ക് ക്രിസ്തു മാർഗത്തിലേക്ക് ആനയിക്കാൻ പറ്റിയാൽ അതാണ് ഏറ്റവും വലിയ സുവിശേഷം പ്രഘോഷണം.

3.ദാനമായി കിട്ടി ദാനമായി കൊടുക്കുക

സുവിശേഷത്തിൽ ഈശോ ആവശ്യപ്പെടുന്ന ഒരു കാര്യം ഇതാണ് ദാനമായിട്ട് നമുക്ക് ലഭിച്ചത് മറ്റുള്ളവർക്ക് ദാനമായിട്ട് നൽകുന്നതിൽ മടി കാണിക്കരുത്. ഇതു തന്നെ പൗലോസ് ശ്ലീഹാ കുറച്ചുകൂടി വ്യക്തമായി ചോദിക്കുന്നു
"നിനക്ക്‌ എന്തു പ്രത്യേക മാഹാത്‌മ്യമാണുള്ളത്‌? ദാനമായി ലഭിച്ചതല്ലാതെ നിനക്ക്‌ എന്തുണ്ട്‌? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?
(1 കോറി 4 : 7)
മിഷ്യൻ പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന വ്യക്തികൾക്ക് കഴിയും വിധം ദാനം ചെയ്യാനുള്ള ഉത്തരവാദിത്വം ഓരോ ക്രൈസ്തവനും ഉണ്ട് . ആഗോള കത്തോലിക്കാ സഭയുടെ 40%വും മിഷൻ പ്രവർത്തന മേഖലകളാണ് . പ്രാർത്ഥനയിലൂടെയും ദാനധർമ്മത്തിലൂടെയും ഈ മിഷനറി പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കണം. താരതമ്യേന സമ്പന്നരായ കോറിന്ത് സഭയിൽ നിന്നും സാമ്പത്തിക സഹായം ശേഖരിച്ചു ജെറുസലേമിലേക്ക് അയക്കാൻ പൗലോസ് ശ്ലീഹ തന്നെ പറയുന്നുണ്ട്. എന്നുവച്ചാൽ നമ്മുടെ ഇല്ലായ്മയിൽ നിന്നു പോലും സഭയുടെ മിഷനറി പ്രവർത്തനങ്ങൾക്സംഭാവന നൽകാൻ നമുക്കവണം എന്നർത്ഥം. നമ്മുടെ ഒരു മോട്ടർ ഷെഡ്ഡ് പണിയുന്ന പൈസ മതി പല മിഷൻ പ്രദേശങ്ങളിലും ഒരു പള്ളി പണിയാൻ . അതുകൊണ്ടു ലോകമെബാടുമുള്ള മിഷനറിമാർക്ക് വേണ്ടി പ്രാർത്ഥിക്കുക കഴിയുന്ന വിധം അവരെ സാമ്പത്തികമായി സഹായിക്കുക അതില് പിശുക്കു കാണിക്കരുത്. നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്തമാണ് നമുക്ക് വേണ്ടി അവർ ചെയ്യുന്നത്. അതുകൊണ്ട് ഇത്തവണത്തെ മിഷൻ ഞായർ കവറും ലേലം വിളിയും ഉൽപ്പന്ന പിരിവും ഒട്ടും മോശമാക്കരുത്. എന്നു ചുരുക്കം.