Christmas

ക്രിസ്തുമസ്സ്

Accordion Sample Description

ക്രിസ്തുമസ്സ് .


________________________________________

“തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ 3.16). ഇതാണ് ക്രിസ്തുമസ്സിന്റെ അടിസ്ഥാന സന്ദേശം. ലോകത്തെ സ്നേഹിച്ചു എന്നുവച്ചാല്‍ ഈ സൃഷ്ടവസ്തുക്കളെ മുഴുവനും, വളരെ പ്രത്യേകമായി സൃഷ്ടിയുടെ മകുടമായ മനുഷ്യരെ, ദൈവം സ്നേ ഹിച്ചു എന്നാണര്‍ത്ഥം. മനുഷ്യരോടുള്ള ദൈവത്തിന്റെ അതിരറ്റ സ്നേഹവും മനുഷ്യന്റെ മഹത്വവും ദൈവം തന്നെ വെളിപ്പെടുത്തിയ ദിവസമാണ് ആദ്യത്തെ ക്രിസ്തുമസ്സ്. സ്വപുത്രനെ മനുഷ്യരക്ഷയ്ക്കു വേണ്ടി അയക്കുവാന്‍ തക്കവിധം അത്രമാത്രം അനന്തമായി ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നവരാണ് മനുഷ്യര്‍. ഇതിനേക്കാള്‍ വലിയ സ്നേഹം പ്രകടിപ്പിക്കുവാനൊ ഇതിനേക്കാള്‍ വലിയ സമ്മാനം മനുഷ്യര്‍ക്കു നല്‍കുവാനൊ ദൈവത്തിനു സാധിക്കില്ല. യഥാര്‍ത്ഥസ്നേഹം പ്രവര്‍ത്തനനിരതമാണ്. മനുഷ്യനന്മയ്ക്കു വേണ്ടി ദൈവം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ പ്രവര്‍ത്തനനിരതമായ സ്നേഹത്തെയാണ് ദൈവപരിപാലന എന്നു നാം വിശേഷിപ്പിക്കുന്നത്. .


തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം അത്രമാത്രം ദൈവം മനുഷ്യരെ സ്നേഹിച്ചതില്‍നിന്ന് മനുഷ്യര്‍ എത്രമാത്രം ദൈവത്തിന് വിലപ്പെട്ടവരാണ് എന്ന് നാം ഗ്രഹിക്കുകയാണ്. “നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്” (ഏശ. 43) എന്നാണ് ദൈവംതന്നെ മനുഷ്യനെപ്പറ്റി പറയുന്നത്. ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പാ തന്റെ സ്ഥാനാരോഹണ ദിവസം നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം അനുസ്മരിച്ചുകൊണ്ട് പറഞ്ഞത് ഇപ്രകാരമാണ്: ”യാദൃശ്ചികവും അര്‍ത്ഥശൂന്യവുമായ പരിണാമഫലങ്ങളല്ല നാം. മറിച്ച് അവിടുത്തെ പദ്ധതിയുടെ സാക്ഷാത്ക്കാരങ്ങളാണ്. ഓരോരുത്തരും അവിടുത്തെ മാനസപുത്രര്‍ ആണ്. സ്നേഹിക്കപ്പെട്ടവര്‍ ആണ്. അവിടുത്തേക്ക് വേണ്ടപ്പെട്ടവരും വിലപ്പെട്ടവരുമാണ്.” പെറ്റമ്മയ്ക്കു കുഞ്ഞിനോടുള്ളതിനേക്കാള്‍ വലിയ സ്നേഹമാണ് ദൈവത്തിനു മനുഷ്യരൊടുള്ളതെന്ന് ദൈവം വ്യക്തമാക്കുന്നുണ്ട് (ഏശ. 49.15). .


ദൈവത്തിന് ഇത്രമാത്രം വിലപ്പെട്ടവരായ മനുഷ്യര്‍ക്കു മനുഷ്യന്‍ തന്നെ വിലകല്പ്പിക്കാത്ത ഒരു കാലത്തല്ലെ നമ്മള്‍ ജീവിക്കുന്നത് എന്ന് തോന്നിപോകുന്നു. മനുഷ്യനെ ഒരു ഉപഭോഗവസ്തുവായി മാത്രം ചിലര്‍ കാണുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും മറ്റ് എല്ലാത്തിനും വിലകൂടിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ വില മാത്രം കുറഞ്ഞുപോകുന്നു. വന്യമൃഗങ്ങള്‍ മനുഷ്യരെ കൊന്നാല്‍ അത് വാര്‍ത്തയല്ല. മനുഷ്യന്‍ സ്വയരക്ഷയ്ക്കുവേണ്ടിയായാല്‍ പോലും മൃഗങ്ങളെ കൊന്നാല്‍ അത് വളരെ ഗൌരവമുള്ള വാര്‍ത്തയാകുന്നു. മനുഷ്യരെയും മൃഗങ്ങളെയും ആക്രമിച്ച കടുവയെ വനപാലകര്‍ കൊന്നതിന്റെ പേരില്‍ അവര്‍ക്കെതിരെ കേസ് കൊടുക്കുന്ന കാലമാണിത്. സ്വത്തുക്കള്‍ കൈക്കലാക്കാന്‍ വേണ്ടി മനുഷ്യര്‍ നിഷ്ക്കരുണം വധിക്കപ്പെടുന്നു. ജഡമോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യജീവന് വിലകല്പ്പിക്കാത്തതു കൊണ്ടല്ലെ ഭ്രൂണഹത്യയും സാധാരണമായികൊണ്ടിരിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി എത്രയോ പേരാണ് അകാലമൃത| അടയുന്നത്. .


നാം ദൈവത്തിന് വിലപ്പെട്ടവരാണ്, ദൈവത്താല്‍ അതിരറ്റു സ്നേഹിക്കപ്പെടുന്നവരാണ് എന്ന് ക്രിസ്തുമസ്സ് നമ്മെ അനുസ്മരിപ്പിക്കുന്നു. മനുഷ്യജീവന്റെ വില നാം മനസ്സിലാക്കുമെങ്കില്‍ നാം നമ്മെത്തന്നെ സ്നേഹിക്കും. എല്ലാ സഹോദരരെയും സ്നേഹിക്കുകയും വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അതിന് ക്രിസ്തുമസ്സ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ. .

Mar Jacob Manathodath, Bishop of Palghat.

ക്രിസ്തുമസ്

ദൈവം മനുഷ്യനായതിന്റെ ആഘോഷം

ദൈവം മനുഷ്യനായി പിറന്ന ആദ്യ ക്രിസ്തുമസിന് 2024 വർഷങ്ങൾക്കുശേഷം, ലോക ചരിത്രത്തിലാദ്യമായി, വിശുദ്ധ ഫ്രാൻസിസ് അസീസി നിർമിച്ച ആദ്യ പുൽക്കൂടിന് 801 വർഷങ്ങൾക്ക് ശേഷം, പതിനഞ്ചാം നൂറ്റാണ്ടിലാരംഭിച്ച്, ലോകം മുഴുവനും അധീനതയിലാക്കിയ വ്യവസായവിപ്ലവത്തിന് 184 വർഷങ്ങൾക്ക് ശേഷം, തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യം അർമേനിയായിലെ 15 ലക്ഷം ക്രൈസ്തവരെ ഉന്മൂലനം ചെയ്തിട്ട് 109 വർഷങ്ങൾക്ക് ശേഷം, മനുഷ്യൻ അന്നുവരെ പണിതുയർത്തിയതെല്ലാം ചീട്ടുകൊട്ടാരംപോലെ തകർന്നുവീണ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കും, രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ 60 ലക്ഷം വരുന്ന ജൂതരെ ഹിറ്റ്ലറിൻറെ നാസികൾ കൊലചെയ്തതിനും 79 വർഷങ്ങൾക്ക് ശേഷം, മനുഷ്യ മനസ്സിനെ ഞെട്ടിച്ച ഗുജറാത്തിലെ കൂട്ടക്കൊലക്ക് 22 വർഷങ്ങൾക്ക് ശേഷം, കാടിറങ്ങി വരുന്ന വന്യജീവികൾ മനുഷ്യനെ കൊല്ലുന്നത് പതിവായിട്ടും, മനുഷ്യത്വപരമല്ലാത്ത പലതും കടന്നുകൂടിയിട്ടുള്ള Kerala Forest Amendment Bill 2024 ന്റെ കരട് പുറത്തിറങ്ങിയിട്ട് 64 ദിവസങ്ങൾക്ക് ശേഷം, നാലുപേരുടെ മരണത്തിനിടയാക്കിയ ഉത്തർപ്രദേശിലെ സാമ്പൽ പ്രദേശത്ത് നടന്ന ലഹള കഴിഞ്ഞ് ഒരു മാസത്തിന് ശേഷം, കേരളത്തിൽ, ഭാര്യയുടെ ചികിത്സയ്ക്കായി സിപിഎം ഭരിക്കുന്ന കട്ടപ്പന Rural Co-operative Society യിൽ നിക്ഷേപിച്ചിരുന്ന തന്റെ പണം ചോദിച്ചപ്പോൾ കിട്ടാതിരുന്നതിന്റെ പേരിൽ വിഷമിച്ച സാബു എന്നയാളുടെ ആത്മഹത്യയ്ക്ക് 4 ദിവസങ്ങൾക്കുശേഷം, നാം സർവ ലോകത്തിനും സന്തോഷവും സമാധാനവും നൽകുന്ന ക്രിസ്തുമസ്, ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുകയാണ്.

ഹല്ലേലൂയാ പാടുന്ന, സന്തോഷംകൊണ്ടാടുന്ന ഈ ക്രിസ്തുമസ് രാവിൽ ഇതുപോലുള്ള വിശേഷങ്ങൾ പറഞ്ഞാണോ ക്രിസ്തുമസ് സന്ദേശം തുടങ്ങേണ്ടത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ, ദൈവം മനുഷ്യനായി, മനുഷ്യനെ രക്ഷിക്കാൻ ഭൂമിയിൽ വന്ന ശേഷവും മനുഷ്യൻ തന്റെ മാഹാത്മ്യം മനസ്സിലാക്കാതെ, മനുഷ്യത്വം പ്രകടിപ്പിക്കാതെ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ നാം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ, മക്കളേ, ഞാൻ ചെയ്തതുപോലെ നിങ്ങളും മനുഷ്യരായി, മനുഷ്യത്വത്തോടെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിച്ചാൽ, നിങ്ങളിലും ക്രിസ്തുമസ് ഉണ്ടാകും, നിങ്ങളിലും ക്രിസ്തു ജനിക്കും – എന്ന് പ്രഘോഷിക്കുന്ന ഈ ക്രിസ്തുമസ് നാളിൽ, മനുഷ്യത്വം നഷ്ടപ്പെടുന്ന സംഭവങ്ങൾ ചരിത്രത്തിലും, ഇന്നും നടക്കുന്നുണ്ടെന്ന് ഓർമപ്പെടുത്താൻവേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത്. അതിജീവനത്തിനും വിശപ്പിനും വേണ്ടിയല്ലാതെ കൊലചെയ്യാത്ത മൃഗങ്ങളെക്കാൾ താഴ്ന്ന്, സ്വാർത്ഥ ലാഭത്തിനുവേണ്ടി മാത്രം മനുഷ്യരെ കൊല്ലുന്ന, കാടത്തം നിലനിൽക്കുന്ന ഇക്കാലത്ത്, മനുഷ്യനാകുവാനുള്ള മനുഷ്യത്വത്തിലേക്ക് വളരാനുള്ള വലിയ ആഹ്വാനവുമായിട്ടാണ് ഇക്കൊല്ലത്തെ ക്രിസ്തുമസ് നാം ആഘോഷിക്കുന്നത്. എന്താണ് ക്രിസ്തുമസ്?

ലോകം മുഴുവനും സന്തോഷവും സമാധാനവും മാത്രം പ്രദാനംചെയ്യുന്ന വലിയൊരു ഉത്സവമാണ് ക്രിസ്തുമസ്. ദൈവത്തിന്റെ അനന്തസ്നേഹം കരകവിഞ്ഞൊഴുകി ഈ ഭൂമിയിൽ പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് ക്രിസ്തുമസ്! 2024 വർഷങ്ങൾക്കുമപ്പുറം മഞ്ഞണിഞ്ഞ രാവിൽ, മാലാഖാമാരുടെ ഹല്ലേലൂയാ അകമ്പടിയോടെ ദൈവപിതാവിന്റെ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായി ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നതിന്റെ ഓർമയാണ് ക്രിസ്തുമസ്. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബെത്ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബെത്ലഹേമിൽ, യാക്കോബ് തന്റെ ഭാര്യയായ റാഹേലിനെ സംസ്കരിച്ച ഇടമായ ബെത്ലഹേമിൽ, ബോവാസ്സ് വിവാഹം കഴിച്ചപ്പോൾ റൂത്ത് താമസിച്ച സ്ഥലമായ ബെത്ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നുവെന്ന

സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയുടെ അനുഭവംകൂടിയാണ് ക്രിസ്തുമസ്. ഈ സദ്‌വാർത്ത മാലാഖ ആട്ടിടയരെ അറിയിച്ചപ്പോൾ നമുക്കും ബെത്ലഹേമിലേക്കു പോകാം സന്തോഷത്തിന്റെ ഈ മഹാസംഭവം കാണാമെന്നു പറഞ്ഞുകൊണ്ട് ഉണ്ണീശോയെ കാണുവാൻ ആട്ടിടയർ പോയതുപോലെ, കിഴക്കുള്ള ജ്ഞാനികൾ ആകാശത്ത് അത്ഭുത നക്ഷത്രം കണ്ടു ഉണ്ണീശോയെ ആരാധിക്കാൻ വന്നതുപോലെ ലോകമെങ്ങുമുള്ള മനുഷ്യർ ഉണ്ണിയെ, മനുഷ്യനായിത്തീർന്ന ദൈവത്തെ കാണാനിറങ്ങുന്ന സുദിനമാണ് ക്രിസ്തുമസ്.

എന്നാൽ, മനുഷ്യനെ സ്വർഗത്തോളം ഉയർത്താൻ, ദൈവം മനുഷ്യനായി പിറന്നെങ്കിലും, ഞാൻ ആദ്യമേ അവതരിപ്പിച്ചപോലെ മാനവചരിത്രം മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാത്തതിന്റെ, ബഹുമാനിക്കാത്തതിന്റെ, മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിന്റെ ചരിത്രമാണ്. വംശത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, ദൈവത്തിന്റെ, മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, ദുരഭിമാനത്തിന്റെ പേരിൽ, ദൈവം തന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യൻ, ദൈവം തന്റെ ഏകജാതനെ തന്നെ നൽകി രക്ഷിച്ച മനുഷ്യൻ പരസ്പരം കൊന്ന് കൊലവിളിക്കുകയാണ്. സ്വാർത്ഥനായ മനുഷ്യൻ ഈ ഭൂമിയെ എന്റേതെന്നും, നിന്റേതെന്നും പറഞ്ഞു വെട്ടിപ്പിടിച്ചുകൊണ്ടും വെട്ടിത്തിരിച്ചുകൊണ്ടും ദൈവം എല്ലാവർക്കുമായി നൽകിയ ഭൂമി സ്വന്തം കാൽക്കീഴിൽ ഒതുക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യൻ മനുഷ്യനല്ലാതാകുകയാണ്. അഹങ്കാരിയായ മനുഷ്യൻ, വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ, മതത്തിന്റെയും ജാതിയുടെയും നിറവും വർണവും നോക്കാതെ എല്ലാം ദൈവം നൽകുന്നതാണെന്നും, നല്കപ്പെട്ടതെല്ലാം സഹോദരങ്ങൾക്കും അർഹതപ്പെട്ടതാണെന്നും ചിന്തിച്ചിരുന്നെങ്കിൽ നമുക്കെന്നും ക്രിസ്തുമസ് ആകുമായിരുന്നു. ദൈവത്തെ മറുതലിക്കുന്ന, പ്രവാചകരെ കൊല്ലുന്ന അന്നത്തെ ജനത്തിനെതിരെ ഇന്ന് നാം ധാർമികരോഷം കൊള്ളുമ്പോൾ ഓർക്കുക, ഇന്നും നമുക്ക് ക്രിസ്തുമസ് വന്നിട്ടില്ല.

ഒരു ചിത്രീകരണമാണ്: അന്നൊരു ദിവസം പൂർണചന്ദ്രന്റെ ശോഭയിൽ പ്രപഞ്ചം തിളങ്ങിനിന്നാ രാത്രിയിൽ അയാൾ ദൈവത്തോട് സംസാരിച്ചു. “ദൈവമേ, ഭൂമിയിൽ സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കാൻ ഞങ്ങൾ എന്തുചെയ്യണം?

ഒന്ന് പുഞ്ചിരിച്ചിട്ട് ദൈവം പറഞ്ഞു: “മനുഷ്യരാകുക, ഞാൻ ചെയ്തതുപോലെ.”

ദൈവത്തോടൊന്ന് ചോദിച്ചു നോക്കൂ…. ദൈവമേ, വീണ്ടും ക്രിസ്തുമസ് ഞങ്ങളിൽ, ഞങ്ങളുടെ കുടുംബങ്ങളിൽ, ഈ ഭൂമിയിൽ ഉണ്ടാകുവാൻ, ക്രിസ്തു ഞങ്ങളിൽ, ഞങ്ങളുടെ കുടുംബങ്ങളിൽ, ഈ ഭൂമിയിൽ വീണ്ടും ജനിക്കുവാൻ ഞങ്ങൾ എന്ത് ചെയ്യണം? ഉത്തരം വളരെ simple ആണ്. ദൈവം പറയും: Become man – മനുഷ്യനാവുക! ഞാൻ ചെയ്തതുപോലെ!

ക്രിസ്തുമസ് 2024 നായി 3M Productions ഇറക്കിയ “പാരിൽ പിറന്നവനേ….” എന്നൊരു, Social Media യിൽ Trend ആയിരിക്കുന്ന അടിപൊളി ക്രിസ്തുമസ് ഗാനം നിങ്ങളും കേട്ടുകാണുമെന്ന് ഞാൻ വിചാരിക്കുന്നു. Rosina Peety രചിച്ച് Fr. Mathews Payyappilly MCBS സംഗീതം നൽകിയ ഈ ഗാനത്തിന്റെ ചരണത്തിൽ ഗാനം പാടുന്നത് ഇങ്ങനെയാണ്: “എന്തൊരു വാർത്തയിത് ദൈവം മനുഷ്യനായി! പാട്ട് കേട്ടപ്പോൾ ക്രിസ്തുമസിന്റെ സന്തോഷം എന്നിൽ നിറഞ്ഞു. കാരണം, ക്രിസ്തുമസിന്റെ വിസ്മയം ആ വരികളിൽ ഞാൻ തെളിഞ്ഞു കണ്ടു.

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു – മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹം … ദൈവത്തിന്റെ കാരുണ്യം. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിവരണമൊന്നും നൽകാതിരുന്ന വിശുദ്ധ യോഹന്നാൻ, വിശുദ്ധ ലൂക്ക നൽകുന്ന ദീർഘമായ വിവരണങ്ങളെല്ലാം ആ ഒറ്റ വാചകത്തിൽ ഒതുക്കി. “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ഈ ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹ 3, 16) ക്രിസ്തുമസ്, ദൈവം മനുഷ്യനെ രക്ഷിച്ചു എന്നതിന്റെ അടയാളമായിരുന്നു, രക്ഷിക്കുന്നു എന്നതിന്റെ അടയാളമാണ്. മൃഗതുല്യനായ മനുഷ്യനെ സ്വർഗ്ഗതുല്യനാക്കിയതിന്റെ അവതാരമായിരുന്നു ക്രിസ്തുമസ്! മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുന്ന, കരയുന്ന ദൈവം, മനുഷ്യനെ രക്ഷയിലേക്കു കൊണ്ടുവരുവാൻ മനുഷ്യനെ വെള്ളപ്പൊക്കത്തിലൂടെ, മരുഭൂമിയിലൂടെ, ഈജിപ്തിലെ, ബാബിലോണിലെ അടിമത്വങ്ങളിലൂടെ കടത്തിവിടുന്ന ദൈവം, താനയയ്ക്കുന്ന പ്രവാചകരെ കൊല്ലുന്നതുകണ്ടു വേദനിക്കുന്ന ദൈവം അവസാനം സമയത്തിന്റെ പൂർണതയിൽ അവനെ, അവളെ രക്ഷിക്കുവാൻ മനുഷ്യനായി തന്നെ ഭൂമിലേയ്ക്ക് എത്തുകയാണ്. ദൈവത്തിന്റെ ആ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ പ്രകടനമാണ്, അതിന്റെ ആഘോഷമാണ് ക്രിസ്തുമസ്.

ക്രിസ്തുമസ് എന്നിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു. മനുഷ്യനാവുക. ക്രിസ്തുമസ് എന്റെ കുടുംബത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മനുഷ്യത്വം ഉള്ളവളാകുക, ഉള്ളവനാകുക; ക്രിസ്തുമസ് എന്റെ സമൂഹത്തിൽ, ലോകത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മനുഷ്യത്വത്തിന്റെ പാതയിലേക്ക് പ്രവേശിക്കുക. ദൈവം ചെയ്തതുപോലെ, സദാ മനുഷ്യനായിക്കൊണ്ടിരിക്കുക.

സ്നേഹമുള്ളവരേ, ദൈവം മനുഷ്യനായതിന്റെ വലിയ ആഘോഷമായി ക്രിസ്തുമസ് നമ്മൾ കൊണ്ടാടുമ്പോൾ, ഓർക്കണം, മനുഷ്യരായി ജീവിച്ചാലേ, ക്രിസ്തുമസ് നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ, സമൂഹത്തിൽ ലോകത്തിൽ സംഭവിക്കുകയുള്ളുവെന്ന്!! ലോകചരിത്രം മനുഷ്യത്വഹീനമായ ക്രൂരപ്രവർത്തികളുടെ ആലേഖനമാണ്. അർമേനിയൻ ക്രൈസ്തവരെ കൊന്ന് ഓട്ടോമൻ നടത്തിയ വംശഹത്യ, ഹിറ്റ്‌ലർ നടത്തിയ ജൂത വംശഹത്യ, കാലാകാലങ്ങളിൽ മനുഷ്യൻ മനുഷ്യനോട് ചെയ്തുകൂട്ടിയ ഹിംസകൾ, നമ്മുടെയൊക്കെ കുടുംബങ്ങളിലും സമൂഹങ്ങളിലും നടക്കുന്ന മനുഷ്യത്വഹീനമായ പ്രവർത്തികൾ എന്നിവയ്ക്ക് മുൻപിൽ “നടുക്കം” എന്ന വാക്ക് നിസ്സഹായമായിപ്പോകുകയാണ്. ഈ കൊടുംഹത്യകൾ ചെയ്തതു് മനുഷ്യർ തന്നെയാണ്. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ, ദൈവത്തിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, മതത്തിന്റെ പേരിൽ ലോകത്തിൽ പലയിടങ്ങളിലും, നമ്മുടെ ഭാരതത്തിലും നടക്കുന്ന കൊലകൾ, രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞു നമ്മുടെ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങൾ, ദിനംപ്രതി നടക്കുന്ന ഭ്രൂണഹത്യകൾ … എവിടെയാണ് പ്രിയപ്പെട്ടവരേ, മനുഷ്യത്വം? മനുഷ്യത്വം മരവിക്കുക എന്നല്ല, മനുഷ്യത്വം മരിച്ചു പോയിരിക്കുന്നു എന്നുവേണം പറയുവാൻ! ഇവയെല്ലാം ചെയ്തിട്ട് മനുഷ്യൻ എന്ന് മേനി നടിച്ചു നടന്നിട്ട് എന്ത് കാര്യം?

ഈ ഭൂമിയിൽ ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും നിറയണമെങ്കിൽ നാം നമ്മുടെ മനുഷ്യത്വം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു!!! എങ്ങനെ? നല്ല മനുഷ്യരായിക്കൊണ്ട്. എങ്ങനെയാണു നല്ല മനുഷ്യരാകുന്നത്? നമുക്കുള്ളതെല്ലാം ദൈവം നല്കിയതാണെന്നും, എനിക്ക് നല്കപ്പെട്ടിട്ടുള്ളവയെല്ലാം മറ്റുള്ളവർക്ക് കൊടുക്കാനുള്ളതാണെന്നും, പങ്കുവയ്ക്കാനുള്ളതാണെന്നും അറിയുകയും, അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുക.

ദൈവം ചെയ്തതുപോലെ, മനുഷ്യനായിത്തീരുക. ദൈവമായിരുന്നിട്ടും ദൈവമെന്ന സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി കുരിശുമരണത്തോളം അനുസരണമുള്ളവളാകുക /അനുസരണമുള്ളവനാകുക – ദൈവം ചെയ്തതുപോലെ. നീതിമാൻറെമേലും, നീതിരഹിതന്റെമേലും, നിന്നെ സ്നേഹിക്കുന്നവന്റെമേലും, നിന്നെ വെറുക്കുന്നവന്റെമേലും സൂര്യനെ ഉദിപ്പിക്കുക, മഴപെയ്യിക്കുക – ദൈവം ചെയ്തതുപോലെ. നിന്റെ ജീവിത സാഹചര്യങ്ങളിൽ ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നുവെന്നും പറഞ്ഞ് നിന്നെത്തന്നെ പകുത്തുകൊടുക്കുക – ദൈവം ചെയ്തതുപോലെ. കൊടുത്തുകൊണ്ട് സ്നേഹിക്കുക, കൊടുത്തുകൊണ്ട് നിന്നിലെ നന്മയെ വെളിപ്പെടുത്തുക, കൊടുത്തുകൊണ്ട് നിന്നിലെ മനുഷ്യത്വം പ്രകടമാക്കുക. അങ്ങനെയേ ക്രിസ്തുമസ് ആഘോഷിക്കുവാൻ നമുക്ക് കഴിയൂ. അങ്ങനെയേ, ക്രിസ്തുവിനെ ഗർഭം ധരിക്കുവാൻ, ക്രിസ്തുവിനെ നൽകുവാൻ സാധിക്കൂ. Christmas is giving!!

കൊടുക്കുമ്പോൾ നമ്മിൽ നിറയുന്ന നന്മയുടെ പേരാണ് ക്രിസ്തുമസ്; സന്തോഷത്തിന്റെ പേരാണ് ക്രിസ്തുമസ്; സമാധാനത്തിന്റെ പേരാണ് ക്രിസ്തുമസ്. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയിൽ ബുദ്ധ ഭിക്ഷു ആനന്ദന് കൈക്കുമ്പിളിൽ വെള്ളമൊഴിച്ചു കൊടുക്കുന്ന മാതംഗിയെപ്പറ്റി കവി പാടുന്നത് ഇങ്ങനെയാണ്: പുണ്യശാലിനി, നീ പകർന്നീടുമീ/ തണ്ണീർ തന്നുടെ ഓരോരോ തുള്ളിയും/ അന്തമറ്റ സുകൃതഹാരങ്ങൾ നി-/ ന്നന്ത രാത്മാവിലാർപ്പിക്കുന്നുണ്ടാകാം./ മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ മനുഷ്യന്റെ ഹൃദയത്തിൽ ഉണ്ടാകുന്ന സുകൃതമാണ് മനുഷ്യത്വം, ആ സുകൃതം തന്നെയാണ് ക്രിസ്തു; ആ സുകൃതം തന്നെയാണ് ക്രിസ്തുമസ്

സ്നേഹമുള്ളവരേ, കണ്ടുമുട്ടുന്നവർക്കു ക്രിസ്തുമസ് ആകുവാൻ നല്ല മനുഷ്യനാകുവാൻ നമുക്കാകട്ടെ. നല്ല മനുഷ്യരാണ് നല്ല ക്രൈസ്തവരാകുക. നല്ല ക്രൈസ്തവരാണ് നല്ല സന്യസ്തരും, നല്ല പുരോഹിതരുമാകുക. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അതിൽ ക്രിസ്തുമസ്, ദൈവം മനുഷ്യനായ രഹസ്യം ഉണ്ടെന്നുള്ളതാണ്. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അത് നല്ല മനുഷ്യരുടെ കൂട്ടായ്മ ആണെന്നുള്ളതാണ്.

അതുകൊണ്ടു ഈ ക്രിസ്തുമസ് മനുഷ്യത്വത്തിന്റെ, അതിലെ നന്മയുടെ ഉത്സവമാകട്ടെ. നല്ല മനുഷ്യരായിക്കൊണ്ട്

ക്രിസ്തുമസ് കൊണ്ടുവരുവാൻ, ക്രിസ്തുമസിന്റെ സന്തോഷവും, സമാധാനവും കൊണ്ടുവരുവാൻ മനുഷ്യനായി പിറന്ന ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും സ്നേഹപൂർവ്വം ക്രിസ്തുമസ് ആശംസകൾ!!!

ക്രിസ്തുമസ്‍

INTERPRETATION

1.പരദേശി

ശ്രീനിവാസൻ മരിച്ചില്ലായിരുന്നെങ്കിൽ കുറച്ചുകൂടി മാധ്യമ ശ്രദ്ധ നേടേണ്ട ഒരു വാർത്ത കഴിഞ്ഞ ആഴ്ച്ച കടന്നു പോയിരുന്നു. വേറെ ഒന്നുമല്ല ബംഗ്ലാദേശി സ്വദേശി എന്നാരോപിച്ച് ചത്തീസ്ഗഡ്കാരനായ 31 വയസുകാരൻ രാം നാരായണൻ എന്ന വ്യക്തിയെ തല്ലിക്കൊന്ന വാർത്ത വേണ്ടത്ര മാധ്യമശ്രദ്ധ നേടിയോ എന്ന് സംശയമുണ്ട്. പാലക്കാട് വാളയാർ ഭാഗത്താണ് ഈ അതിക്രമം നടന്നത്. ( പാലക്കാട് ജില്ലയിൽ തന്നെ ഏതാണ്ട് എട്ടുവർഷം മുമ്പ് ഭക്ഷണം മോഷ്ടിച്ചതിന് മധു എന്ന ഒരു ചെറുപ്പക്കാരനെ തല്ലിക്കൊന്നതും നമ്മുടെ ഓർമ്മയിൽ ഉണ്ടാവും.) ഏതാണ്ട് അതുപോലെ തന്നെ മദ്യപിച്ചു ഭക്ഷണം മോഷ്ടിച്ചു ബംഗ്ലാദേശിയാണ് എന്നൊക്കെ പറഞ്ഞാണ് അത്തരമൊരു അതിക്രമത്തിന് ആൾക്കൂട്ടം മുതിർന്നതെത്രെ...(അതിൻറെ സ്ഥായിയായ കാരണങ്ങൾ നമുക്ക് വ്യക്തമല്ല ). നമ്മുടെ നാട്ടിൽ വരുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് . അതിഥി തൊഴിലാളികൾ എന്നൊക്കെ നാം അവരെ ബഹുമനഃപൂർവ്വം വിളിക്കുന്നുണ്ടെകിലും പറയുന്നത്ര ബഹുമാനമൊന്നും നാം അവർക്ക് നല്കാറില്ല എന്നത് വാസ്തവമാണ്. അതിഥി ദേവോ ഭവ എന്നുള്ളതാണ് നമ്മുടെ മഹത്തായ പാരമ്പര്യം നമ്മുടെ പഠിപ്പിക്കുന്നത്. എന്നിട്ടും അത്രയങ്ങ് ആദിത്യ മര്യാദ പരദേശികൾക്ക് നമ്മൾ നൽകുന്നില്ല. തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് അവരിൽ ഭൂരിഭാഗവും ജീവിക്കുന്നതും പെരുമാറുന്നതും. തൊഴിലിടങ്ങളിൽ പോലും പലപ്പോഴും മനുഷ്യനെന്ന പരിഗണന പോലും അവർക്ക് നമ്മൾ നൽകുന്നില്ല . കുറഞ്ഞ വേദനവും പരിഹസിക്കാനും മാത്രമാണ് നമ്മൾ അവർക്ക് നൽകുക. ഇതെല്ലാം ഇപ്പോൾ പറയുന്നത് എന്തിനാണെന്ന് വെച്ചാൽ ദൈവം പരദേശിയായി വന്നതിന്റെ ഓർമ്മയാണ് ക്രിസ്മസ്. തൻറെ പരലോക വാസം വെടിഞ്ഞു ഇഹലോകവാസത്തിനായി പൗലോസിന്റെ ഭാഷയിൽ പറഞ്ഞാൽ
"തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്റെ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‌,"
ഫിലിപ്പി 2 : 7 അതിന്റെ ഓർമ്മയാണ് ക്രിസ്തുമസ് . മാത്രമല്ല പരദേശിയായി വന്ന ദൈവത്തെ മനുഷ്യൻ വിസ്മരിച്ച ദിനം കൂടിയാണ് ക്രിസ്മസ്. ഈശ്വരനു പിറക്കാൻ ഇടം തേടി ഒരു പിതാവും മാതാവും രാത്രിയങ്ങനെ അലയുന്നു... പരദേശിയായി വന്നതുകൊണ്ട് തന്നെ അവർക്ക് ഒരിടം ആ രാത്രി ലഭിച്ചില്ല . അതുകൊണ്ടു തികച്ചും അരക്ഷിതമായ ഒരു സാഹചര്യത്തിൽ ദൈവപുത്രൻ പിറന്നു വീഴുന്നു. പ്രദേശിയായി പിറന്ന ആ ദൈവത്തെയും അവൻറെ മാതാപിതാക്കളെയും മനുഷ്യർ തിരസ്കരിച്ച ദിനം കൂടിയാണ് ക്രിസ്തുമസ്. അതുകൊണ്ട് ഈ ദിനത്തിൽ കുറച്ചുകൂടി കരുണയോടുകൂടി പരദേശികളോട് പെരുമാറണം എന്ന് തോന്നുന്നു. കേരളത്തിലെ പ്രവാസികളുടെ എണ്ണം കൂടിവരുന്നു എന്ന ഒരു പരാതി നമുക്കുണ്ട്. അതേസമയം ഓർക്കുക കേരളത്തിൽ നിന്നും ഒരു നല്ല ശതമാനം ജനങ്ങളും മറ്റു ദേശങ്ങളിൽ പ്രവാസികളായി പോയിരിക്കുന്നു. അവർ പലപ്പോഴും ഒരു രണ്ടാംകിട പൗരന്മാരായി പല നടുകൾകളിൽ ജീവിച്ചുകൊണ്ടാണ് നമ്മുടെ നാടിനെ കെട്ടി പോക്കുന്നത്. അതുകൊണ്ട് മറുനാട്ടിൽ പ്രവാസിയായി പരദേശിയായി ജീവിക്കുന്ന നമ്മൾ മലയാളികൾ (ഒരോ കുടുംബത്തിലും മിനിമം ഒരാളെങ്കിലും പ്രവാസത്തിലായിരിക്കും എന്നാണ് വിചാരിക്കുന്നത്) .ഈ നാട്ടിലുള്ള പ്രവാസികളോട്/ പരദേശികളോട് സ്നേഹപൂർവ്വം പെരുമാറണം എന്നു പ്രതേകം പറയേണ്ടതില്ലല്ലോ.. അല്ലെങ്കിൽ "ഞാൻ പരദേശിയായിരുന്നു നിങ്ങളെന്നെ സ്വീകരിച്ചില്ല"(മത്തായി 25:43 ) എന്ന ഈശോയുടെ ആരോപണം നീളുന്നത് നമ്മുടെ നേരെ കൂടിയാണ് .

*2. സമാധാനം*

ഈശോ ജനിക്കുമ്പോൾ മാലാഖമാര് പാടുന്നത്‍‍ "ഭൂമിയിൽ ദൈവ കൃപ ലഭിച്ചവർക്ക് സമാധാനം" എന്നാണ്. ഈശോയുടെ ഉയർപ്പിന് ശേഷം അവൻ വന്നു പറയുന്ന ആദ്യ വാക്ക് സമാധാനം എന്നാണ്. അതായത് അവന്റെ സുവിശേഷത്തിന്റെ തുടക്കവും ഒടുക്കവും നമ്മൾ കേൾക്കുന്ന വാക്കാണ് സമാധാനം. അവൻറെ ആദ്യ ജനനത്തിലും പുനരുദ്ധാനമാകുന്ന രണ്ടാം ജനനത്തിലും നമ്മൾ കേൾക്കുന്ന വാക്ക് പ്രധാനമായും സമാധാനം തന്നെ. സത്യത്തിൽ ഒരല്പം സമാധാനത്തിനായിട്ടാണ് നാം എല്ലാവരും ആഗ്രഹിക്കുക. എന്താണ് സമാധാനം? പൗലോസ് ശ്ലീഹ പറയുന്നു " അവൻ നമ്മുടെ സമാധാനമാണ്" (എഫേസൂസ് 2:14) അതായത് ക്രിസ്തു നമ്മുടെ സമാധാനമാണ്. അതുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലെ കണ്ടെത്തുക എന്നുള്ളതാണ് ഒരല്പം സമാധാനം കിട്ടുവാനായിട്ടുള്ള വഴി. പല കാരണങ്ങൾ കൊണ്ട് സമാധാനം നഷ്ടപ്പെട്ടിരിക്കുന്നവരുടെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുക. സ്വർണ്ണവില പവന് 1 ലക്ഷം കടന്നു ... വിദേശങ്ങളിൽ നിന്നുള്ള കുടിയിറക്കം തുടരുന്നു... ഡോളറിന് വില 90 ആകുന്നു... സാമ്പത്തിക ഞെരുക്കം, രോഗം, യുദ്ധം, രാഷ്ട്രീയ അരക്ഷിതാവസ്ഥ അങ്ങനെ നമ്മുടെ സമാധാനം നഷ്ടപ്പെടുത്തി കളയുന്ന അനേകം പ്രശ്നങ്ങളുടെ മദ്ധ്യേ ജീവിതത്തിൽ ക്രിസ്തുവിൻറെ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് സമാധാനം കണ്ടെത്താൻ ആയിട്ട് ഒരു വഴി.

"അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം..."

മനസ്സുള്ളവർക്ക് മാത്രം കേട്ടോ......

3.ബേത്ലഹേം = അപ്പത്തിന്റെ നാട്

സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്നു പറഞ്ഞ ചെറുകഥ വായിക്കാത്തവർ ചുരുക്കമായിരിക്കും. പണിക്ക് വേണ്ടി കലന്തർ ഹാജ്ജിയുടെ വീട്ടിൽ എത്തുന്ന ഗോപാൽ യാദവ് എന്ന ഉത്തേരേന്ത്യക്കാരൻ. ‍ എന്താണ് പണി...? ഹാജ്ജിയുടെ കൊച്ചു മോളുടെ കല്യാണത്തിന്റെ ബാക്കി വന്ന ബിരിയാണി കുഴി കുഴിച്ചു മണ്ണിട്ട് മൂടണം. ബിരിയാണി അരിയുടെ പേര് 'ബസ്മതി' എന്നാണ് . തന്റെ ജോലി ആരംഭിക്കാൻ‍ നേരം പെട്ടെന്ന് യാദവിന്റെ ഓർമ്മകൾ നാളുകൾ പുറകിലേക്ക് പോകുന്നു. ദാരിദ്രം കൊണ്ടു പൊറുതി മുട്ടിയ അയാളുടെ നാട്ടിൽ ഏറ്റവും വിലപിടിപ്പുള്ള ഒന്നായി കരുതിയിരുന്നത് ഈ ബസ്മതി അരിയാണ്. അതുകൊണ്ടുതന്നെ ജനിച്ചുവീണ തന്റെ ആദ്യ കുഞ്ഞിന് അയാൾ ആ പേരു തന്നെ നൽകുന്നു 'ബസ്മതി' . എന്നാൽ ആ മകളാകട്ടെ വിശപ്പു മൂലം മരിക്കേണ്ടി വന്നു. കഥക്കൊടുവിൽ പാതിവെന്ത ആ ബിരിയാണി ബസ്മതി ചോറ് താൻ കുഴിച്ച കുഴിയിലേക്ക് നിറച്ചിട്ട് ചവിട്ടിയിറക്കുമ്പോൾ സ്വന്തം മകളെ കുഴി വെട്ടി മൂടുന്ന പോലെയാണ് അയാൾക്ക് അനുഭവപ്പെടുന്നത്. എന്ന് പറഞ്ഞാൽ നോമ്പ് വീടി ,അപ്പവും കോഴിക്കറിയും കഴിച്ചു കേക്കും വൈനും കൂട്ടി വച്ചു കീച്ചുമ്പോൽ മറുവശത്ത് പട്ടിണിയാൽ വിശപ്പടക്കാൻ കഴിയാതെ വലയുന്നവരും ഉണ്ടെന്നു ഈ ക്രിസ്തുമസ് കാലത്തിൽ മറന്നു പോകരുത്.

ഇതെന്തിനാണ് ഇപ്പ
പറഞ്ഞത് എന്ന് ചോദിച്ചാൽ.. ക്രിസ്തുമസാണ്... ⭐ ബെത്ലഹേം നഗരിയിൽ വന്നു പിറന്ന രക്ഷകനെ അനുസ്മരിക്കുന്ന ദിനം ....ആ ദേശത്തിന്റെ പേരിന്റെ അർത്ഥം തന്നെ 'അപ്പത്തിന്റെ നാട്' എന്നാണ്. അപ്പത്തിന്റെ നാട്ടിൽ നിന്നും വന്നവനാണ് അവൻ. തന്റെ ജനത്തിനായി അപ്പം വർദ്ധിപ്പിച്ചു വിശപ്പടക്കിയവനാണ് അവൻ... തന്റെ ശരീരവും രക്തവും ഭക്ഷണപാനീയങ്ങളായി നൽകിയവനാണ് അവൻ .... ഒപ്പമാകാൻ അപ്പമായി മാറിയവവനാണവൻ .... അതുകൊണ്ടു കൂടെയുള്ള
ഒരാളുടെയെങ്കിലും വിശപ്പടക്കുക എന്നുള്ളതാണ് ഈ ക്രിസ്തുമസ് കാലത്ത് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സുകൃതം എന്ന് തോന്നുന്നു.....

എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ്

ചോദ്യവും ഉത്തരവും

ശരിക്കും ഈ ഡിസംബർ 25 നു തന്നെയാണോ ഈശോ ജനിച്ചത്...?

ഈശോ ജനിച്ച വർഷത്തെയും ദിവസത്തെക്കുറിച്ച് വ്യക്തമായ രേഖകൾ നമ്മുടെ ഇടയിൽ ഇല്ല. എങ്കിലും പൊതുവേ B.C 7നും -2 നും ഇടയിലാണ് ഈശോ ജനിച്ചത് എന്നാണ് ധാരണ . ഡിസംബർ 25 ക്രിസ്തുമസ് ആഘോഷിക്കാൻ ആരംഭിച്ചതിന് പിന്നിലും വ്യത്യസ്തമായ വിശ്വാസവും ചരിത്രവും പാരമ്പര്യവും ഉണ്ട്. ആദിമ ക്രൈസ്തവർ പ്രത്യേകിച്ച് പൗരസ്ത്യ സഭയിൽ മറിയത്തിന്റെ മംഗളവാർത്ത‍ തിരുനാൾ മാർച്ച് 25ന് ആഘോഷിച്ചിരുന്നു. അന്നു മുതൽ കണക്കുകൂട്ടി ഒമ്പതാം മാസം പൂർത്തിയാക്കുന്ന ഡിസംബർ 25 ക്രിസ്തുമസ് ആയിട്ട് നമ്മൾ ആഘോഷിച്ചു. വാനശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം അനുസരിച്ച് ഡിസംബർ 21, 22 ദിവസങ്ങൾ പകലിന്റെ ദൈർക്യം കൂടിയും രാത്രി കുറഞ്ഞുഇരിക്കുന്നു. അതുകൊണ്ടു ഈ ദിവസങ്ങൾ പ്രത്യേക ഉത്സവമായി ആഘോഷിച്ചിരുന്നു. മൂന്നാമതായി റോമൻ സാമ്രാജ്യത്തിൽ സൂര്യദേവന്റെ ഉത്സവം ഡിസംബർ 17നും 24 നും ഇടയിൽ Birthday of Unconquered Sun എന്ന പേരിൽ ആഘോഷിച്ചിരുന്നു ഇതെല്ലാം ചേർത്ത് ആയിരിക്കാം ഡിസംബർ 25 ക്രിസ്മസ് ആഘോഷിക്കാൻ കാരണം. വിശ്വാസവും ചരിത്രവും പരമ്പര്യവും ഇതിന് പിന്നിൽ ഉണ്ട്. എന്നാൽ ഒരു കാര്യം ഓർക്കുക: On Christmas ‍We celebrate the Birth of Jesus ; not the Birthday of Jesus. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം അറിയല്ലോല്ലേ....

കത്തോലിക്ക സഭയിൽ ഏകദേശം AD 336 ൽ കൊണ്സ്റ്റെന്റെയിൽ ചക്രവർത്തിയുടെ കാലം മുതലാണ് ക്രിസ്തുമസ് ഡിസംബർ 25നു ആഘോഷിക്കാൻ തുടങ്ങിയത്. നമ്മൾ അതിപ്പോഴും പിന്തുടരുന്നു.

അതേ സമയം പഴയ ജൂലിയൻ കലണ്ടർ പിന്തുടരുന്ന പൗരസ്ത്യ/ ഓർത്തഡോക്സ്‌ സഭകളിൽ (റഷ്യൻ ,അർമേനിയൻ, കോപ്റ്റിക് , സെർബിയൻ etc. )ഇപ്പോഴും 13 ദിവസം കൂടി കഴിഞ്ഞു ജനുവരി 7നാണ് ക്രിസ്തുമസ്‍ ആഘോഷിക്കുന്നത് എന്നറിയമല്ലോല്ലേ...?