പള്ളികൂദാശക്കാലം 03

പള്ളികൂദാശക്കാലം 03: യേശിവിന്‍റെ ശരീരം യഥാര്‍ത്ഥ ദൈവാലയം – John 2:13-22 (2:12-22)

മൂന്നാം ഞായര്‍ നവംബര്‍ 17 യോഹ. 2: 13-22 ഈശോയുടെ ശരീരം യഥാര്‍ത്ഥ ദൈവാലയം പള്ളിക്കൂദാശാ കാലത്തിലെ മൂന്നാം ഞായറാഴ്ചയും ദൈവാലയത്തെ അഥവാ പള്ളിയെക്കുറിച്ചുള്ള പരിചിന്തനവും തിരുസഭ തുടരുകയാണ്. ദൈവമഹത്വം നിറഞ്ഞുനില്‍ക്കുന്ന സാക്ഷ്യകൂടാരത്തെക്കുറിച്ചുള്ള വിവരണമാണ് മോശയുടെ പുസ്തകത്തില്‍ നിന്ന് നമ്മള്‍ ആദ്യം ശ്രവിക്കുന്നത്. മനുഷ്യര്‍ക്കിടയിലെ ദൈവസാന്നിധ്യത്തിന്റെ ആദ്യരൂപം ഈ സാക്ഷ്യകൂടാരമായിരുന്നു. ഈ സാക്ഷ്യകൂടാരത്തിന്റെ വിസ്തൃതവും സ്ഥായിയുമായ സംവിധാനമായിരുന്നു ജറുസലേം ദൈവാലയം. ഒരു പുതിയ ജറുസലേമിലെയും കൂടുതല്‍ വിസ്തൃതമായ ഒരു കൂടാരത്തെയും കുറിച്ച് പ്രവാചകനായ ഏശയ്യായിലൂടെ ദൈവം മുന്‍കൂട്ടി അറിയിക്കുന്നതാണ് രണ്ടാമത്തെ വായന. തന്നോട് അവിശ്വസ്തരായി വര്‍ത്തിച്ച ജനത്തെ അടിമത്വത്തിനു വിട്ടുകൊടുത്തു കൊണ്ട് ശിക്ഷിച്ചതിനെക്കുറിച്ച് പരാമര്‍ശിച്ച് അവിടുന്നു പറയുന്നു: "നിമിഷ നേരത്തേയ്ക്ക് നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചു വിളിക്കും. കോപാധിക്യത്താല്‍ ക്ഷണനേരത്തേയ്ക്ക് ഞാന്‍ എന്റെ മുഖം നിന്നില്‍ നിന്നു മറച്ചുവച്ചു. എന്നാല്‍, അനന്തമായ സ്‌നേഹത്തോടെ നിന്നോടു ഞാന്‍ കരുണ കാണിക്കും എന്നു നിന്റെ വിമോചകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. മലകള്‍ അകന്നുപോയേക്കാം. കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല. എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയില്ല (ഏശ. 54:7-10). ദൈവകരുണയുടെ എത്രയോ മനോഹരമായ പ്രകാശനമാണിത്! നാല് സുവിശേഷകന്മാരും രേഖപ്പെടുത്തുന്ന ദൈവാലയ ശുദ്ധീകരണമാണ് ഇന്നത്തെ സുവിശേഷഭാഗം. സമവീക്ഷണ സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ജറുസലേം ദൈവാലയം ശുദ്ധീകരിക്കുന്നത് അവിടുത്തെ പരസ്യജീവിതത്തിന്റെ അവസാനഘട്ടത്തിലാണ്. എന്നാല്‍, യോഹന്നാന്‍ ഈ സംഭവം ഈശോയുടെ പരസ്യജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ സംഭവിക്കുന്നതായാണ് ചിത്രീകരിക്കുന്നത്. ദൈവാലയ ശുദ്ധീകരണത്തിന് മിശിഹാസംഭവത്തിലുള്ള സവിശേഷപ്രാധാന്യം വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. കാനായിലെ അത്ഭുതത്തിനും കഫര്‍ണാമിലെ ഹ്രസ്വവാസത്തിനും ശേഷം ഈശോ ജറുസലേമിലേയ്ക്കു പോയി. യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. മറ്റേതൊരു ഭക്തനായ യഹൂദനേയും പോലെ, ഈശോയും വര്‍ഷംതോറും പെസഹായ്ക്കും മറ്റു പ്രധാന തിരുനാളുകള്‍ക്കും ഓര്‍ശ്ലലേം ദൈവാലയ ത്തിലെത്തിയിരുന്നു. യഹൂദമത ജീവിതത്തിന്റെ കേന്ദ്രം ജറുസലേമിലെ ഈ ദൈവാലയമായിരുന്നു. ഇസ്രായേല്‍ ജനം ദൈവസാന്നിധ്യം സവിശേഷമാംവിധം അനുഭവിച്ചിരുന്നതും ഈ ദൈവിക ഭവനത്തിലായിരുന്നു. പ്രധാന പുരോഹിതനും ജറുസലേമിലെ പുരോഹിത പ്രമുഖരുമായിരുന്നു ദൈവാലയ നടത്തിപ്പ് നിയന്ത്രിച്ചിരുന്നത്. പെസഹാത്തിരുനാളിന് ലോകമെമ്പാടുമുള്ള യഹൂദര്‍ ജറുസലേമില്‍ തീര്‍ത്ഥാടകരായി എത്തിയിരുന്നു. അക്കൂട്ടത്തില്‍ യഹൂദരാകാന്‍ ഒരുങ്ങിക്കൊണ്ടിരുന്ന വിജാതീയരും ഉണ്ടായിരുന്നു. വിജാതീയ നാടുകളില്‍ നിന്ന് തീര്‍ത്ഥാടകരായി വരുന്നവര്‍ കൊണ്ടുവരുന്ന നാണയങ്ങളില്‍ വിജാതീയ രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും രൂപങ്ങളുണ്ടായിരുന്നു. ഇപ്രകാരമുള്ള നാണയങ്ങള്‍ ദൈവാലയ നികുതിയായോ ബലിമൃഗങ്ങള്‍ക്കുള്ള വിലയായോ സ്വീകരിച്ചിരുന്നില്ല. യഹൂദാ നാണയങ്ങള്‍ മാത്രമേ ദൈവാലയത്തില്‍ സ്വീകാര്യമായിരുന്നുള്ളൂ. അതുകൊണ്ടാണ് നാണയ മാറ്റക്കാര്‍ ദൈവാലയത്തോടനുബന്ധിച്ച് ആവശ്യമായി വന്നത്. തീര്‍ത്ഥാടകര്‍ക്ക് ബലിസമര്‍പ്പണത്തിനായി ബലിമൃഗങ്ങളെ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് കാള, ആട്, പ്രാവ് എന്നിവ വിൽക്കുന്നവർ അവിടെയുണ്ടായിരുന്നതും. യഹൂദമതം സ്വീകരിക്കാന്‍ ഒരുങ്ങിക്കൊണ്ടിരുന്ന വിജാതീയര്‍ക്ക് ആരാധനയില്‍ സംബന്ധിക്കാനായി, വിജാതീയരുടെ അങ്കണം എന്ന പേരില്‍ ഒരു പ്രത്യേക സംവിധാനം തന്നെ ദൈവാലയത്തോടു ചേര്‍ന്നുണ്ടായിരുന്നു. അവിടെയാണ് ഈ കച്ചവടം നടന്നിരുന്നത്. വിജാതീയരുടെ ദൈവാരാധനയ്ക്ക് ഈ കച്ചവടം തടസ്സം സൃഷ്ടിച്ചു എന്നതായിരുന്നു ഈശോയെ ക്ഷുഭിതനാക്കിയത്. ദൈവാലയത്തില്‍ പ്രവേശിച്ച ഈശോ അവിടെ കച്ചവടം നടത്തിയിരുന്നവരെ കയർ കൊണ്ടുണ്ടാക്കിയ ചാട്ട ഉപയോഗിച്ച് പുറത്താക്കി. എന്റെ പിതാവിന്റെ ഭവനം നിങ്ങള്‍ കച്ചവടസ്ഥലം ആക്കരുത് എന്ന താക്കീതും അവിടുന്ന് അവര്‍ക്കു നല്കി. ദൈവത്തെ "എന്റെ പിതാവ്" എന്ന് ഈശോ ആദ്യമായാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. ദൈവപുത്രന്‍ എന്ന നിലയിലുള്ള അധികാരമുപയോഗിച്ചാണ് താന്‍ ദൈവാലയം ശുദ്ധീകരിക്കുന്നത് എന്നു സൂചിതം. പിതാവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുമാണ് യഹൂദ നേതാക്കന്മാരുമായുള്ള സകല പ്രശ്‌നങ്ങള്‍ക്കും കാരണമായത്. അതു തന്നെയാണ് അവിടുത്തെ കുരിശിലെത്തിച്ചതും. മിശിഹായുടെ കാലത്ത് ബലിമൃഗങ്ങളെ വാങ്ങാനും വിൽക്കാനുമുള്ള ക്രമീകരണങ്ങള്‍ ദൈവാലയത്തില്‍ ഉണ്ടാവില്ല എന്നു സഖറിയാ പ്രവാചകന്‍ മുന്‍കൂട്ടി അറിയിച്ചിട്ടുമുണ്ട് (സഖ. 14:21). ബലിയര്‍പ്പണ സംവിധാനങ്ങള്‍ മാറ്റുക വഴി താന്‍ തന്നെയാണ് പ്രവാചകന്മാര്‍ അറിയിച്ച മിശിഹാ എന്ന് ഈശോ തെളിയിക്കുകയായിരുന്നു. പഴയനിയമ ബലിയര്‍പ്പണ സംവിധാനങ്ങള്‍ നിശ്ചലമാക്കുക വഴി ദൈവാരാധനയില്‍ സംഭവിക്കാന്‍ പോകുന്ന സാരമായ മാറ്റം അവിടുന്ന് പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു. പഴയനിയമ ആരാധന, സത്യത്തിലും അരൂപിയിലുമുള്ള പുതിയ ഉടമ്പടിയുടെ ആരാധാനയ്ക്കു വഴി മാറിക്കൊടുക്കും (യോഹ. 4:24). തന്റെ മനുഷ്യശരീരം തന്നെയാണ് യഥാര്‍ത്ഥ ദൈവാലയം എന്നു കാണിക്കുക വഴി മനുഷ്യനായവതരിച്ച താന്‍ തന്നെയാണ് പുതിയനിയമ ആരാധനയുടെ കേന്ദ്രം എന്ന് അവിടുന്നു പഠിപ്പിക്കുന്നു. മിശിഹാരഹസ്യത്തിന്റെ അനുസ്മരണവും ആഘോഷവുമായ പരിശുദ്ധ കുര്‍ബാനയാണല്ലോ പുതിയനിയമ ആരാധാനയുടെ മുഖ്യഘടകം. ഉത്ഥാനത്തിൽ എത്തിനിൽക്കുന്ന അവിടുത്തെ സഹനമരണങ്ങളുടെ കൗദാശിക ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലെ തിരുലിഖിത വായനകള്‍ രക്ഷാകര ചരിത്രത്തില്‍ ദൈവം അറിയിച്ചിട്ടുള്ളതും ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ മിശിഹാസംഭവത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. പിതാവിന്റെ ഭവനത്തെക്കുറിച്ചുള്ള ഈശോയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ശിഷ്യന്മാര്‍, നിന്റെ ഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു (സങ്കീ. 69:10) എന്ന സങ്കീര്‍ത്തനവചനം അനുസ്മരിച്ചു. ദൈവാലയത്തില്‍ പ്രത്യേകിച്ച്, വിജാതീയരുടെ അങ്കണത്തില്‍ കച്ചവടം നടത്തിയതും ആ കച്ചവടത്തില്‍ തന്നെ അഴിമതിയും ചൂഷണവും കടന്നുകൂടിയതുമാണ് ദൈവഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണത ജ്വലിപ്പിക്കാന്‍ കാരണമായത്. ദൈവാലയത്തിലെയും യഹൂദമത ജീവിതത്തിലെയും ഈ പൊള്ളത്തരത്തിനെതിരെ ശബ്ദമുയര്‍ത്തിയതു കൊണ്ടാണല്ലോ അവിടുന്ന് കുരിശിലേറേണ്ടി വന്നതു തന്നെ. ദൈവാലയത്തിലെ ഈശോയുടെ പ്രവൃത്തികളില്‍ ക്ഷുഭിതരായ യഹൂദനേതാക്കള്‍ അവിടുത്തോടു ചോദിച്ചു: "ഇവ ചെയ്യാന്‍ നിനക്ക് അധികാരമുണ്ട് എന്നതിന് എന്ത് അടയാളം കാണിക്കാന്‍ കഴിയും?" ദൈവാലയത്തില്‍ ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടെന്നതിന് ദൈവത്തില്‍ നിന്ന് ഒരു സാക്ഷ്യമാണ് അവര്‍ പ്രതീക്ഷിച്ചത്. ഈശോ അവരോട് അരുളിച്ചെയ്തു: "നിങ്ങള്‍ ഈ ദൈവാലയം തകര്‍ക്കുവിന്‍. മൂന്ന് ദിവസം കൊണ്ട് ഞാന്‍ അത് പുനരുദ്ധരിക്കും." തന്റെ ദൈവാലയ ശുദ്ധീകരണത്തെ അധികം താമസിയാതെ സംഭവിക്കാനിരുന്ന ദൈവാലയ നാശവുമായി അവിടുന്ന് ബന്ധിപ്പിക്കുകയായിരുന്നു. ജറെമിയാ പ്രവാചകന്റെ ശൈലിയിലാണ് ഈശോ ഇവിടെ സംസാരിക്കുന്നത്. ജനം അനുതപിച്ച് സത്യദൈവത്തിലേയ്ക്ക് തിരിച്ചു വരുന്നില്ലെങ്കില്‍ അവരുടെ ദൈവാലയം നശിപ്പിക്കപ്പെടുമെന്ന് ബാബിലോണിയാക്കാര്‍ ദൈവാലയം നശിപ്പിക്കുന്നതിനു മുമ്പ് ജറെമിയാ മുന്നറിയിപ്പു നല്കിയിരുന്നു (ജറെ. 7:1-15). ഈശോയുടെ വാക്കുകളുടെ പൊരുള്‍ മനസ്സിലാക്കാത്ത ദൈവാലയ അധികൃതര്‍ വീണ്ടും അവിടുത്തോടു ചോദിച്ചു: "പണിയാന്‍ നാല്പത്തിയാറു വത്സരം വേണ്ടി വന്ന ഈ ദൈവലായം മൂന്നു ദിവസം കൊണ്ട് നീ പുനരുദ്ധരിക്കുമോ?" ബി.സി. ആറാം നൂറ്റാണ്ടില്‍ ബാബിലോണിയാക്കാര്‍ തകര്‍ത്ത ദൈവാലയം അടിമത്വത്തില്‍ നിന്നു തിരിച്ചെത്തിയവര്‍ പുതുക്കിപ്പണിതു. ഈ ദൈവാലയത്തിന്റെ പുനരുദ്ധാണ ജോലികള്‍ ബി.സി. 19-ല്‍ ഹേറോദ് രാജാവ് ആരംഭിച്ചു. ഈശോയുടെ കാലത്തും പുനരുദ്ധാരണ ജോലികള്‍ തുടര്‍ന്നുപോന്നു. യഹൂദാധികാരികള്‍ ചിന്തിച്ചത്, ഈശോ ഇപ്പോഴുള്ള ദൈവാലയം നശിപ്പിച്ച് മറ്റൊന്ന് പണിയുമെന്നായിരുന്നു. പക്ഷേ, ഈശോ ഉദ്ദേശിച്ചത് അതല്ല എന്നും അവിടുത്തെ വാക്കുകളുടെ ആത്മീയാര്‍ത്ഥം എന്തെന്നും യോഹന്നാന്‍ സുവിശേഷകന്‍ വ്യക്തമാക്കുന്നുണ്ട്: "തന്റെ ശരീരമാകുന്ന ദൈവാലയത്തെപ്പറ്റിയാണ് അവിടുന്നു പറഞ്ഞത്." ഈശോ മരണശേഷം ഉയര്‍ത്തപ്പോള്‍, അവിടുന്ന് ഇത് പറഞ്ഞിരുന്നുവെന്ന് ശിഷ്യന്മാര്‍ ഓര്‍ക്കുകയും തിരുലിഖിതങ്ങളും ഈശോ അരുളിച്ചെയ്ത വാക്കുകളും വിശ്വസിക്കുകയും ചെയ്തു (യോഹ. 2:21-22). മനുഷ്യനായി അവതരിച്ച വചനം തന്നെയാണ് മനുഷ്യരുടെ മധ്യേയുള്ള ദൈവിക വാസസ്ഥലം എന്ന് സുവിശേഷാരംഭത്തില്‍ യോഹന്നാന്‍ വ്യക്തമാക്കിയതാണ്. വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചു (യോഹ. 1:14) എന്ന് രേഖപ്പെടുത്തുമ്പോള്‍ സുവിശേഷകന്‍ ഉദ്ദേശിച്ചത്, ഈ ഭൂമിയിലെ പുതിയ ദൈവാലയം ഈശോയുടെ ശരീരമാണ് എന്നാണ്. ബേഥേലില്‍ യാക്കോബിനുണ്ടായ സ്വപ്നത്തെക്കുറിച്ച്‌ പരാമര്‍ശിക്കുമ്പോള്‍ (യോഹ. 1:51) ദൈവിക വെളിപാടിന്റെ വേദിയായ യഥാര്‍ത്ഥ ദൈവികഭവനം മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ വചനമാണ് എന്നും വ്യക്തമാക്കിയിരുന്നതാണ്. ഈശോ പറഞ്ഞതിന്റെയും പ്രവര്‍ത്തിച്ചതിന്റെയുമെല്ലാം ദൈവികസാക്ഷ്യം മരിച്ചവരില്‍ നിന്നുള്ള ഈശോയുടെ ഉയര്‍പ്പാണ്. അവിടുത്തെ ശരീരമാകുന്ന ദൈവാലയത്തെ മരണത്തില്‍ നിന്നു രക്ഷിച്ചുകൊണ്ട് അവിടുന്ന് ദൈവപുത്രനാണ് എന്ന് പിതാവ് സാക്ഷ്യപ്പെടുത്തി. ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ (www.lifeday.in)

പള്ളിക്കൂദാശക്കാലം ഞായർ 3
മത്തായി 25:14-30

Background

അധ്വാനവുമായി ബന്ധപ്പെട്ട വായനകൾ ആണ് നമ്മൾ ഇന്ന് കേൾക്കുക. ആദ്യ വായനയിൽ ലാബാന്റെ ദേശത്ത് 14 വർഷത്തോളം വിശ്വസ്തമായി പണിയെടുക്കുന്ന യാക്കോബിനെയും അതുവഴിയായി അവന് കിട്ടുന്ന രണ്ട് ഭാര്യമാരെയും‍‍ കുറിച്ച് പരാമർശിക്കുന്നു. രണ്ടാമത്തെ വായനയിൽ പ്രഭാഷകന്റെ പുസ്തകത്തിൽ കർത്തവ്യങ്ങൾ കൃത്യനിഷ്ഠയോടെ അനുഷ്ഠിക്കുവാൻ ഉപദേശിക്കുന്ന ഭാഗം കേൾക്കുന്നു. ലേഖനത്തിൽ പൗലോസ് ശ്ലീഹാ അധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ എന്ന്‌ ഓർമിപ്പിക്കുന്നു. സുവിശേഷവും ഏറെക്കുറെ ഇതുമായി ബന്ധപ്പെട്ടാണ്.
മത്തായി ഈ സുവിശേഷം എഴുതാനിട്ട് കാരണം ഈശോയുടെ രണ്ടാമത്തെ വരവു നീണ്ടു പോകുന്നതു കൊണ്ടാണ്. നാണയങ്ങൾ ഏൽപ്പിച്ചു പോകുന്ന യജമാനൻ ഈശോയ്ക്ക് തുല്യനാണ് . അവൻ എപ്പോൾ തിരിച്ചു വരുമ്പോൾ ഓരോരുത്തരുടെ കയ്യിൽ നിന്നും കണക്ക് ചോദിക്കും എന്നുള്ളതാണ് സൂചന.

1. നീ വിശ്വസ്തനാണോ?

തൻറെ നാണയം ഇരട്ടിപ്പിച്ച ഭൃത്യൻമാർക്ക് യജമാനൻ കൊടുത്ത വിശേഷണം അവർ നല്ലവരും വിശ്വസ്തരുമാണ് എന്നാണ്. ദൈവം നൽകിയ ഒരുപാട് താലന്തുകൾ/ കഴിവുകൾ നമുക്കുണ്ട്. പാടാനുള്ള കഴിവ്, പഠിക്കാനുള്ള കഴിവ്, നൃത്തം ചെയ്യാനുള്ള കഴിവ്, നേതൃത്വം നൽകാനുള്ള കഴിവ്, പ്രസംഗിക്കാനുള്ള കഴിവ് പ്രാർത്ഥിക്കാനുള്ള കഴിവ് etc. ആ കഴിവുകളെ കണ്ടെത്തി വർദ്ധിപ്പിക്കാൻ നമുക്ക് പറ്റുന്നുണ്ടോ? കഴിവുകൾ ചിലപ്പോൾ വ്യത്യസ്തമായിരിക്കും . ചിലർക്ക് കൂടുതൽ കഴിവുണ്ടായിരിക്കും മറ്റു ചിലർക്ക് ഇച്ചിരി കുറവായിരിക്കും. ഒരുപക്ഷേ എനിക്ക് ഉള്ള കഴിവുകൾ വെറും രണ്ടായിരിക്കാം. എന്ന് കരുതി അഞ്ചു കിട്ടിയവനെ നോക്കിക്കൊണ്ട് അസൂയപ്പെടാതെ കിട്ടിയ രണ്ട് ഇരട്ടിയാക്കാനായി പറ്റുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം. അതാണ് വിശ്വസ്തത. ദൈവം നമുക്ക് നൽകിയ കഴിവുകൾ ഏതാണെന്ന് കണ്ടെത്തുക അത് വികസിപ്പിച്ചെടുക്കുക . മദർ തെരേസ പറയുന്നുണ്ട് "വിജയമല്ല, വിശ്വസ്തതയാണ് പ്രധാനം" എന്ന്‌. ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും ഈ വിശ്വസ്തത യാണ് ദൈവം മാത്രമല്ല, മനുഷ്യരും. ഞാൻ വിശ്വസിക്കാൻ കൊള്ളാവുന്ന വനാണ് എന്ന് മറ്റുള്ളവർ എന്നെക്കുറിച്ച് പറയുമോ . എന്റെ സ്വഭാവം, എൻറെ നിലപാടുകൾ എൻറെ ബോധ്യങ്ങൾ എൻറെ പെരുമാറ്റ ശൈലികൾ എൻറെ അധ്വാനം ഇതെല്ലാം കണ്ടുകൊണ്ട് മറ്റൊരാള് പറയുമോ ഞാൻ വിശ്വസിക്കാൻ കൊള്ളാവുന്നവനാണ് എന്ന്. അങ്ങനെയാണെങ്കിൽ അതാണ് ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ്. ചിലപ്പോഴൊക്കെ നമ്മളെ കുറിച്ച് മറ്റുള്ളവരും മറ്റുള്ളവരെക്കുറിച്ച് നമ്മളും പറയുന്ന കമന്റ് 'അവൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണ് എന്നാണ് അത് വല്ലാത്ത ഒരു നെഗറ്റീവ് പ്രയോഗമാണ്. അപ്പൻ പറയുന്നു മകൻ അവിശ്വസ്തൻ ആണെന്ന്, ടീച്ചർ പറയുമോ കുട്ടിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നു, ബോസ് പറയുന്നു ജോലിക്കാരൻ വിശ്വസ്തനല്ലെന്ന്, മെത്രാനച്ചൻ പറയുന്നു പള്ളിലച്ചനെ വിശ്വസിക്കാൻ പറ്റില്ലെന്ന്. പള്ളിലെ അച്ചൻ പറയുന്നു കപ്യാർ വിശ്വസ്തനല്ലെന്ന്, കപ്യാര് പറയുന്നു അൾത്താര ബാലൻ വിശ്വസ്തനല്ലെന്ന്? എന്നു സങ്കടകരമായ അവസ്ഥ അല്ലേ.? എന്നു വച്ചാൽ ഈ വിശ്വസ്തത എല്ലാവരും നമ്മിൽനിന്നും പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടു വിജയിച്ചാലും ശരി ഇല്ലെങ്കിലും ശരി , തമ്പുരാനോടും മനുഷ്യന്മാരോടും വിശ്വസ്തരാവുക.

2. ന്യായീകരണ തൊഴിലാളികൾ

ഒരു താലന്ത് കിട്ടിയവൻ അതു മണ്ണിൽ മൂടി വെക്കാനുള്ള കാരണകൾ യജമാനന് മുന്നിൽ നിരത്തുന്നു. അവൻ യജമാനനെ വിമർശിക്കുകയാണ്. അങ്ങനെയുള്ള ചില മനുഷ്യന്മാര് നമ്മുടെ ഇടയിൽ ഉണ്ട് . ഒരു കാര്യം ചെയ്യാതിരിക്കാനായിട്ട് 100 ന്യായങ്ങൾ നിരത്തുന്നവർ. അത് ശരിയായില്ല, ഇത് ശരിയായില്ല മുതലാളി ശരിയല്ല, അധ്യാപകൻ‍ ശരിയല്ല, ട്യൂഷൻ ശരിയല്ല,‍ വികാരിയച്ചൻ ശരിയല്ല മെത്രാനച്ചൻ ശരിയല്ല, മാനേജർ ശരിയല്ല, കോഡിനേറ്റർ ശരിയല്ല, ഭരിക്കുന്ന മന്ത്രി ശരിയല്ല. ഇങ്ങനെ പറഞ്ഞു മറ്റൊരാളെ പഴിചാരുന്ന സ്വഭാവം നമുക്കുണ്ടോ? കുറ്റങ്ങളും കുറവുകളും എല്ലാവർക്കും ഉണ്ടാകും. ഒരുപക്ഷേ നമുക്ക് പണി തരുന്ന നേതാക്കന്മാർ/ അധികാരികൾ കർക്കശക്കാരനും ആവശ്യത്തിലധികം നമ്മിൽ നിന്നും ആവശ്യപ്പെടുന്നവനും ആയിരിക്കും. അതല്ല ഇവിടുത്തെ പ്രശ്നം. നിനക്ക് ഏൽപ്പിക്കപ്പെട്ട ഒരു നാണയം, അത് നീ എന്ത് ചെയ്തു? കുടുംബം, വിദ്യാലയം , ഓഫീസ്, ജോലിസ്ഥലം, ഇടവക ഇതൊക്കെ ദൈവം നൽകിയ ഒറ്റ നാണയത്തുട്ടുകൾ ആണ് . അതിന് നീ എങ്ങനെ വർദ്ധിപ്പിച്ചു. ഭാര്യ ശരിയല്ല , ഭർത്താവ് ശരിയല്ല, കൂടെ ജോലി ചെയ്യുന്നവർ ശരിയല്ല, പഠിപ്പിക്കുന്ന പിള്ളേര് ശരിയല്ല, കിട്ടിയ ഇടവക ശരിയല്ല, കോൺവെന്റിലെ മദർ ശരിയല്ല ഇങ്ങനെ പറഞ്ഞുകൊണ്ട് നീ നിനക്ക് ഏൽപ്പിക്കപ്പെട്ട നാണയത്തെ മണ്ണിൽ കുഴിച്ചു മൂടിയോ...?

3. അലസത എന്ന പാപം

ഉപമയിലെ
രണ്ട് ഭൃത്യന്മാർ റിസ്ക് എടുത്തു ബിസിനസിന് ഇറങ്ങി തങ്ങൾക്ക് കിട്ടിയ താലന്തു ഇരട്ടിപ്പിച്ചു . ഒരു മടിയൻ മാത്രം തനിക്ക് കിട്ടിയത് കുഴിച്ചിട്ടു. ഈ 'മടി' അല്ലെങ്കിൽ അലസതയാണ് ഏറ്റവും വലിയ അപകടം . ഇന്നത്തെ ലേഖനത്തിൽ പൗലോസ്‌ ശ്ലീഹ പറയുന്ന പോലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും എന്നാൽ ഒരു പ്രവർത്തിയും ചെയ്യാതെ അലസമായിട്ട് കഴിയുന്ന ചില ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അങ്ങനെ ഒരു അലസത നമ്മുടെ ജീവിതത്തിലെ കയറി വരുന്നുണ്ടോ എന്ന് ചിന്തിക്കുക ഒരു കാര്യം ആരംഭിക്കാൻ പേടിയും മടിയും നമുക്കുണ്ടോ? അഥവാ ആരംഭിച്ചാൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് പറ്റുന്നുണ്ടോ ? നമ്മുടെ പഠനം ആകട്ടെ ജോലി ആകട്ടെ യാത്രയാകട്ടെ വിശുദ്ധി ആകട്ടെ ഇപ്പോൾ വേണ്ട പിന്നെയാകാം പിന്നെയാകാം എന്ന് പറഞ്ഞ് നീട്ടിവെക്കുന്ന ഒരു അവസ്ഥ നമ്മുടെ സ്വഭാവത്തിൽ ഉണ്ടെകിൽ നമ്മുടെ കൈവശമുള്ള കഴിവുകൾ സാധ്യതകൾ എടുത്തു മാറ്റുകയും അതൊക്കെ ഇരട്ടിപ്പിക്കാനായിട്ട് അറിവും കഴിവും സന്നദ്ധതയും ഉള്ള മറ്റു ചിലർക്ക് നൽകുകയും ചെയ്യുന്നു എന്നുള്ള ഒരു അപകടം നമുക്കും സംഭവിച്ചേക്കാം.
"അലസത നാശത്തിനും പട്ടിണിക്കും നിദാനമാകുന്നു. കാരണം അല സതയാണ്‌ ദാരിദ്യ്രത്തിന്റെ മാതാവ്‌."
(തോബിത്‌ 4 : 13) എന്നാണ് തോബിത്തിന്റെ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നത്. 'അലസന്റെ മനസ്സ് പിശാചിൻറെ പണിപ്പുരയാണ്' എന്നുള്ള ഒരു പഴമൊഴി പോലുമുണ്ട്.

സത്യത്തിൽ എന്താണ് നാണയം കുഴിച്ചിട്ടവൻ ചെയ്ത അപരാധം? അവൻ 'മിനിമം' കൊണ്ടു തൃപ്തിപെട്ടു എന്നതാണ്. യജമാനൻ ആവശ്യപ്പെടുന്നത് 'മാക്സിമം ഔട്ട് പുട്' ആണ്. അതു നൽകാൻ പറ്റിയില്ലെങ്കിൽ അതിൽ പരം അപരാധം വേറെ ഇല്ല. 'Good is not good Where better is expected' എന്നു പറയാറില്ലേ ..?അതു തന്നെ കാര്യം.

പള്ളിക്കൂദാശ മൂന്നാം ഞായര്‍
ഉത്പ 29:15-30; പ്രഭാ 11:20-27; 2 തെസ 3:6-15; മത്താ 25:14-30

മനോഹരമായ ഒരു ജീവിതം

പ്രശസ്തമായ ഒരു ഹോളിവുഡ് ചലച്ചിത്രമാണ് 'Its a Wonderful Life'. ഇതിലെ നായകന്‍ ജീവിതം തകര്‍ന്ന ഒരു മനുഷ്യനാണ്. അയാള്‍ ഭാര്യയെ വെറുക്കുന്നു. സ്വന്തം ജീവിതത്തെത്തന്നെ വെറുക്കുന്നു. ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. നിരാശ പൂണ്ട ആ മനുഷ്യന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയാണ്. ഒരു പാലത്തില്‍ നിന്ന് ചാടാന്‍ വേണ്ടി അയാള്‍ തയ്യാറായി നില്‍ക്കവേ, അയാളുടെ കാവല്‍മാലാഖ അയാള്‍ക്ക് പ്രത്യക്ഷപ്പെടുകയാണ്. മാലാഖ അയാള്‍ക്ക് ഒരു വരം കൊടുക്കുന്നു - അയാള്‍ ഇല്ലായിരുന്നെങ്കില്‍ ലോകം എങ്ങനെ ആയിത്തീരുമായിരുന്നുവെന്നു കാണാനുള്ള വരം. അയാള്‍ ആ ലോകം കാണുന്നു - അയാളുടെ നന്മപ്രവൃത്തികള്‍ മൂലം ഒഴിവായിപ്പോയ തിന്മകള്‍ കൊടികുത്തി വാഴുന്ന ഒരു ഞെട്ടിപ്പിക്കുന്ന ലോകം. സ്വന്തം ജീവിതം മൂലം ഭാര്യക്ക്, മക്കള്‍ക്ക്, സമൂഹത്തിന്, നാടിന് ഒക്കെ ഒരുപാട് നന്മകള്‍ താന്‍ നല്‍കിയിരുന്നു എന്ന് ആ ദൃശ്യങ്ങളിലൂടെ അയാള്‍ തിരിച്ചറിയുന്നു. മനോഹരമായ ഒരു ജീവിതമായിരുന്നു അയാ ളുടേതെന്ന് സ്വയം ബോധ്യമാകുന്നു.

ദൈവം നമ്മെ ഈ ഭൂമിയില്‍, ഈ ശരീരവും മനസ്സും ആത്മാവുമായി, ഒരു ജീവിതം നയിക്കാന്‍ പറഞ്ഞുവിട്ടിരിക്കുന്നു. ഇന്നു തിരിഞ്ഞു നോക്കിയാല്‍, ദൈവം തന്നതിന് നാം എന്ത് തിരിച്ചുകൊടുത്തു എന്നതിന് നമുക്ക് എന്താണ് മറുപടി? ആ മറുപടി കണ്ടെത്താന്‍ നമ്മെ ചിന്തിപ്പിക്കുന്ന സുവിശേഷഭാഗമാണ് താലന്തുകളുടെ ഉപമ.

താലന്ത് - ടാലന്റ്

സുവിശേഷവ്യാഖ്യാതാക്കള്‍ കണക്കുകൂട്ടുന്നതുപ്രകാരം, ഒരു താലന്ത് എന്നാല്‍ ഏകദേശം പതിനാറ് - പതിനേഴു വര്‍ഷത്തെ ജോലിയുടെ പ്രതിഫലമാണ്. അഞ്ചും രണ്ടും ഒന്നും താലന്ത് ലഭിച്ച ഭൂതൃന്മാരെ പ്പറ്റിയാണ് നാം ഈ ഉപമയില്‍ വായിക്കുന്നത്. അതായത്, ജീവിതത്തിന്റെ മുഴുവനോ, അല്ലെങ്കില്‍ ജീവിതത്തിന്റെ നല്ലൊരു പങ്കോ കൈവശമുള്ള ഭൃത്യന്മാര്‍. താലന്ത് എന്നത് സുവിശേഷത്തില്‍ പണത്തിന്റെ കണക്ക് ആണെങ്കില്‍, നാം അതിനെ മനസ്സിലാക്കേണ്ടത് പണം മാത്രമായിട്ടല്ല. ജീവിതവും ജീവിതത്തിലെ ദൈവം തന്ന എല്ലാ കഴിവുകളും - ടാലന്റ്- ആയിട്ടാണ്. ദൈവം തന്ന കഴിവുകളെ, നമ്മുടെ ജീവിതത്തെ നമ്മള്‍ എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത് ? ജീവന്‍ നല്‍കിയ ദൈവം നമ്മെ വിധിക്കുമ്പോള്‍, എന്തായിരിക്കും നമ്മുടെ അവസ്ഥ? ആ ചിന്തയില്‍ വ്യാപരിക്കാന്‍ ഓരോ നിമിഷവും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. കര്‍ത്താവേ, മനോഹരമായ ഒരു ജീവിതം - അങ്ങു നല്‍കിയ ദാനങ്ങളെ ഉപയോഗിക്കേണ്ട വിധത്തില്‍ അപരനന്മയ്ക്കായി ഉപയോഗിച്ച ഒരു ജീവിതം - ഞാന്‍ നയിച്ചു എന്ന് നെഞ്ചില്‍ കൈ വച്ച് അഭിമാനത്തോടെ പറയാന്‍ നമുക്ക് കഴിയുമോ? താലന്തുകളുടെ ഉപമ നമുക്ക് കാണിച്ചുതരുന്ന മനോഹരജീവിതത്തിന് പലവിധത്തിലുള്ള മാനങ്ങളുണ്ട്.

തന്നാലാകുന്നത് ചെയ്യുന്ന ജീവിതം

അഞ്ചു താലന്ത് കിട്ടിയവനോട് ഇരുപത് താലന്ത് തിരിച്ചുതരാന്‍ യജമാനന്‍ ആവശ്യപ്പെടുന്നില്ല. രണ്ടു താലന്ത് കിട്ടിയവന്‍ രണ്ടും രണ്ടും നാലാക്കി തിരിച്ചുകൊടുത്തപ്പോള്‍ യജമാനന്‍ സന്തോഷവാ നാണ്. ഒരു താലന്ത് കിട്ടിയവനോട്, ചുരുങ്ങിയത് പലിശ എങ്കിലും കൂട്ടി തിരിച്ചുതരാന്‍ പാടില്ലായിരുന്നോ എന്നാണ് യജമാനന്‍ ചോദിക്കുന്നത്. എല്ലാവരും ഗാന്ധിജിയോ മദര്‍ തെരേസയോ ഫ്രാന്‍സിസ് അസീസിയോ തോമസ് അക്വീനാസോ ഐയിന്‍സ്‌റ്റൈനോ ഉസൈന്‍ ബോള്‍ട്ടോ ആകാനല്ല ദൈവത്തിന്റെ തിരുവിഷ്ടം. മറിച്ച്, കിട്ടിയ ചെറിയ അനുഗ്രഹങ്ങളെ കൂടുതല്‍ അനുഗ്രഹങ്ങള്‍ ആക്കുക എന്നതാണ്.. തന്നാലാകുന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് അനുഗ്രഹമാകുന്ന ജീവിതമാണ് മനോ ഹരമായ ജീവിതം.

വളരുന്ന, വളര്‍ത്തുന്ന ജീവിതം

കിട്ടിയ അനുഗ്രഹങ്ങള്‍ - അത് കഴിവുകളാകാം, സ്ഥാനങ്ങളാകാം, പണമാകാം, സുഹൃദ്ബന്ധങ്ങളാകാം, ആത്മീയാനുഗ്രഹങ്ങളാകാം, എന്തുമാകാം - വളര്‍ത്തി വലുതാക്കാനുള്ള ഒരു കടമ ദൈവം നമുക്ക് തന്നിട്ടുണ്ട്. ഉള്ളത് കുഴിച്ചിട്ട്, ആര്‍ക്കുമാര്‍ക്കും ഉപയോഗമില്ലാതെ ആക്കിമാറ്റുന്ന ഒരു ജീവിതം ക്രിസ്തീയമല്ല. പരിശ്രമത്തിലൂടെ വളരുക, വളര്‍ത്തുക എന്നത് ദൈവം നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു ഗുണമാണ്. ആ ഗുണമില്ലാത്ത മനോഭാവത്തോടെ ജീവിച്ചാല്‍, താലന്ത് കുഴിച്ചിട്ട ഭൂത്യനെപ്പോലെ ഉള്ളതും കൂടി എടുക്കപ്പെടുന്ന വിധിയി ലേക്ക് ആയിരിക്കും ദൈവം നമ്മെ തള്ളിവിടുന്നത്.

ഭയവും പഴിചാരലും ഇല്ലാത്ത ജീവിതം

എന്തുകൊണ്ടാണ് ഒരു ഭൃത്യന്‍ തന്റെ താലന്ത് കുഴിച്ചിട്ടത് എന്നു നാം വായിക്കുന്നുണ്ട്. അയാള്‍ യജമാനനെ ഭയപ്പെട്ടു. യജമാനന്‍ കഠിന ഹൃദയന്‍ ആണെന്ന് അയാള്‍ വിചാരിച്ചു. പക്ഷെ, ഭയപ്പെടാന്‍ മാത്രം യജമാനന്‍ ഒന്നും ചെയ്യുന്നതായി നാം കാണുന്നില്ല. വലിയ പണം ഭൂത്യന്മാരെ ഏല്‍പ്പിച്ച് യാത്ര പോകുന്ന യജമാനന്‍ കഠിനഹൃദയന്‍ ആണെന്ന് വിചാരിക്കാനും നമുക്ക് സാധിക്കില്ല. മറിച്ച് ഭൃത്യന്മാരെ വിശ്വസിക്കുന്ന, അവര്‍ക്ക് വേണ്ട സ്വാതന്ത്ര്യം കൊടുക്കുന്ന ഒരു നല്ല യജമാനനെ ആണ് നാം യഥാര്‍ത്ഥത്തില്‍ കാണുന്നത്. അപ്പോള്‍, സ്വന്തം കുറവുകള്‍ക്കും ദോഷങ്ങള്‍ക്കും ഭയപ്പെടുകയും അതിനു കാരണമായി മറ്റുള്ളവരെ പഴിചാരുകയും ചെയ്യുന്ന ഒരു ഭൃത്യനെയാണ് നാം കണ്ടുമുട്ടുന്നത്. മനോഹരമായ ഒരു ജീവിതം നാം നയിക്ക ണമെങ്കില്‍, മറ്റുള്ളവരോടുള്ള ഭയവും പഴിചാരലും അകറ്റിനിര്‍ത്താന്‍ സാധിക്കണം.

ഇകഴ്ത്തലും അസൂയയും ഇല്ലാത്ത ജീവിതം

അഞ്ചു താലന്ത് കിട്ടിയവര്‍ മൂന്ന് കിട്ടിയവനുമായി മത്സരിക്കുന്നില്ല. അവനെ ഇകഴ്ത്തുന്നില്ല. അതുപോലെ, മൂന്ന് കിട്ടിയവന്‍ അഞ്ച് കിട്ടിയില്ലല്ലോ എന്ന് അസൂയപ്പെടുകയോ പരിഭവിക്കുകയോ ചെയ്യു ന്നില്ല. കിട്ടിയതുകൊണ്ട് പരിശ്രമിക്കുക എന്നതു മാത്രമാണ് യജമാനന്റെ പ്രീതി നേടിയ ഭൃത്യന്മാര്‍ ചെയ്യുന്നത്. ഇങ്ങനെ, ഇകഴ്ത്തലും അസൂയയും പരിഭവവും അക്കരപ്പച്ചയും ഇല്ലാത്ത ഒരു ജീവിതമാണ് മനോഹരമായ ജീവിതം. ശ്രദ്ധിക്കുക, ഒടുവില്‍ പ്രീതി നേടിയ രണ്ടു പേര്‍ക്കും അന്തിമമായി കിട്ടിയ പ്രതിഫലം ഒന്നാണ് - യജമാനന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുക എന്ന വലിയ അനുഗ്രഹം. ദൈവം നീതിമാനാണ്. നമ്മുടെ താരതമ്യങ്ങള്‍ക്ക് അപ്പുറമാണ് ദൈവത്തിന്റെ നീതി എന്നു തിരിച്ചറിഞ്ഞുള്ള ജീവിതമാണ് മനോഹരമായ ജീവിതം.

ഒന്നും സ്വന്തമല്ല എന്ന് തിരിച്ചറിവുള്ള ജീവിതം

ഭൂത്യന്‍മാര്‍ യജമാനന്റെ സ്വത്തുക്കളാണ് കൈകാര്യം ചെയ്യുന്നത്. അവര്‍ ഉണ്ടാക്കിയ അഞ്ചും രണ്ടും താലന്തുകള്‍ സ്വന്തമാണെന്ന് അവര്‍ അവകാശപ്പെടുന്നില്ല. അവര്‍ വെറും കാര്യസ്ഥര്‍ മാത്രമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുപോലെ, നമ്മുടെ ജീവിതവും അതിലെ സര്‍വ്വ അനുഗ്രഹങ്ങളും സ്വന്തമല്ല, ദൈവദാനമാണ് എന്ന തിരിച്ചറിവ് പ്രധാനപ്പെട്ട ഒന്നാണ്. സമ്മാനമായി ലഭിച്ചത് വളര്‍ത്തി ദൈവത്തിന് സമ്മാനമായി കൊടുക്കാനുള്ളതാണ് എന്ന ഉള്‍ക്കാഴ്ച നിറഞ്ഞ ഒരു ജീവിതമാണ് മനോഹരമായ ജിവിതം.

ഉത്തരവാദിത്വമുള്ള ഒരു ജീവിതം

ലഭിച്ച ദാനങ്ങള്‍ക്ക് കണക്ക് ബോധിപ്പിക്കേണ്ടി വരും എന്ന ബോധ്യം നമുക്ക് ഉണ്ടാകണം എന്നു കൂടി താലന്തുകളുടെ ഉപമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ദൈവം ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള ഒരു വിളിയുണ്ട്. ആ വിളിക്ക് അനുസരണമായി ജീവിക്കുന്ന ഒരു ജീവിതമാണ് മനോഹര മായ ജീവിതം. അത് കേവലം നമ്മുടെ കുടുംബത്തോടുള്ള ഉത്തരവാദിത്വം മാത്രമല്ല. മറിച്ച്, ജീവിതത്തിന്റെ വിവിധ അവസ്ഥകളില്‍ സമൂഹവും അപരനും ലോകവുമായി ഇടപഴകുമ്പോള്‍ ധാര്‍മികമായി പെരുമാറാനുള്ള ഉത്തരവാദിത്വവും കൂടിയാണ്. അത്, ഒരു താലന്ത് ലഭിച്ച ഭൂത്യനെപ്പോലെ മുറുമുറുത്തുകൊണ്ട് നിര്‍വഹിക്കേണ്ട ഒന്നല്ല, മറിച്ച് നന്മയും സന്തോഷവും നിറഞ്ഞ ഭാവത്തോടെ, ദൈവത്തിന്റെ പ്രതിപുരുഷനായി നിര്‍വഹിക്കേണ്ട ഒന്നാണ്.

ദൈവവചനങ്ങളെ വളര്‍ത്തുന്ന ഒരു ജീവിതം

താലന്തുകളുടെ ഉപമയിലെ യജമാനന്‍, ഉത്ഥാനം ചെയ്ത കര്‍ത്താവാണ്. ഉത്ഥാനശേഷം, സ്വന്തം രക്ഷാകരവചനങ്ങളെ ശിഷ്യന്മാര്‍ക്ക് - സഭയ്ക്ക് - ഏല്‍പ്പിച്ചുകൊടുത്തശേഷം പിതാവിന്റെ ഭവന ത്തിലേക്ക് മടങ്ങിപ്പോയ യേശുവാണ് യജമാനന്‍. അവന്റെ വരവിനെ കാത്തിരിക്കുന്ന സഭയാണ് ഭൃത്യന്മാര്‍. കര്‍ത്താവ് സഭയ്ക്ക് ഏല്‍പ്പിച്ചു കൊടുത്ത രക്ഷാകരദൗത്യമാണ് താലന്തുകള്‍. യേശുവിന്റെ രക്ഷയുടെ സന്ദേശത്തെ ലോകം മുഴുവന്‍ വളര്‍ത്തുവാന്‍ കടപ്പെട്ടവരാണ് സഭാ മക്കളായ നമ്മള്‍. വാക്കുകളിലും പ്രവൃത്തികളിലും രക്ഷാകരമായ യേശുസന്ദേശം ജീവിച്ച്, ആ സന്ദേശത്തിന്റെ മഹത്വത്തെ ഇരട്ടിപ്പി ക്കുവാനുള്ള ഒരു ദൗത്യമാണ് ഭൃത്യരായ നമുക്കുള്ളത്. നമുക്ക് കിട്ടിയിരിക്കുന്ന രക്ഷാകരവചനങ്ങള്‍ കമിഴ്ത്തിവച്ച പറയുടെ കീഴില്‍ മറച്ചു സൂക്ഷിക്കാനുള്ളതല്ല, പൊതിഞ്ഞുമൂടി കുഴിച്ചുവയ്ക്കാനും ഉള്ളതല്ല. മറിച്ച്, സ്വന്തം ജീവിതത്തിലൂടെ വെളിപ്പെട്ടുകൊണ്ട് അനേകരെ ആകര്‍ഷിക്കാനുള്ളതാണ്. അങ്ങനെ, രക്ഷാകരമായ ദൈവവചസ്സുകളെ വളര്‍ത്തുന്ന ഒരു ജീവിതമാണ് മനോഹരമായ ജീവിതം.

ആത്മീയമായ ഒരു ജീവിതം

ഭൃത്യന്മാര്‍ യജമാനന്റെ വരവിനായി കാത്തിരുന്നവരാണ്. യജ മാനന്‍ അവരുടെ മുന്‍പില്‍ ഇല്ലെങ്കിലും, എപ്പോള്‍ വരുമെന്ന് അറിയി ല്ലായിരുന്നുവെങ്കിലും, ഏതു സമയവും അവര്‍ യജമാനനെ പ്രതീക്ഷിച്ചു. ദൈവത്തിനായുള്ള കാത്തിരുപ്പ് ആത്മീയമായ ആ ജീവിതത്തിന്റെ അടയാളമാണ്. ഓരോ നിമിഷവും ദൈവത്തെ ആഗ്രഹിക്കു ന്നതിനെയോ, കാണുന്നതിനെയോ തിരിച്ചറിയുന്നതിനെയോ ഒക്കെയാണ് ആത്മീയത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യക്ഷമായി ദൈവം കണ്‍മുന്‍പില്‍ ഇല്ല എന്നതുകൊണ്ടോ, ദൈവസാന്നിധ്യം അനുഭവിക്കാന്‍ ഭൗതികമായി നമുക്ക് സാധിക്കുന്നില്ല എന്നതു കൊണ്ടോ, ദൈവത്തെ മറന്നുള്ള ഒരു ജീവിതത്തിലേക്ക് നാം വ്യതിചലിക്കാന്‍ പാടില്ല. നമുക്കായി തന്നിരിക്കുന്ന അനുഗ്രഹങ്ങളില്‍ ദൈവ സാന്നിധ്യം അനുഭവിക്കാനാണ് മനുഷ്യരായ നമ്മുടെ വിളി. ഇങ്ങനെ ദൈവത്തെ കാത്തിരിക്കുന്ന ഒരു ആത്മീയജീവിതമാണ് മനോഹരമായ ജിവിതം.

ബിനു തോമസ് കിഴക്കമ്പലം

www.homilieslaity.com