നോയമ്പ്ക്കാലം 03
നോമ്പ് മൂന്നാം ഞായര്‍
നിയ 15:7-15;
തോബി 12:6-15;
2 കോറി 8:9-15;
മത്താ 6:1-8, 16-18
ഞാന്‍
ബോബി ജോര്‍ജ്ജ്
ഈ അടുത്തകാലത്താണ് ഇന്ത്യ ജി20 ഉച്ചകോടിക്കു ആതിഥേയത്വം വഹിച്ചത്. അതിന്റെ ഭാഗമായി ഡല്‍ഹി മുഴുവന്‍ ഇന്ത്യ ഗവണ്മെന്റ് വര്‍ണ്ണാഭമായ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു. എയര്‍പോര്‍ട്ടില്‍നിന്നും വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലുകള്‍വരെ യുള്ള കിലോമീറ്ററുകള്‍ നീളുന്ന റോഡുകളില്‍ ആയിരുന്നു ഇവ. ഭൂരിഭാഗം പോസ്റ്ററുകള്‍ക്കും ഒരു പ്രത്യേകതയുണ്ടായിരുന്നു. അവയില്‍ എല്ലാം പ്രധാനമന്ത്രി മോദിയുടെ വലിയ ചിത്രം ആലേഖനം ചെയ്തിരുന്നു, പല വിദേശപ്രതിനിധികളും ഇത് കണ്ടു അത്ഭുതപ്പെടുകയും ചെയ്തു. അവരെ അതിശയിപ്പിച്ചത് അതില്‍ ഒന്നും ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളുടെ ഫോട്ടോ ഇല്ല എന്നത് മാത്രമല്ല, മറിച്ചു ഒരു ജനാധിപത്യ രാജ്യത്തു എങ്ങനെ ഒരാള്‍ക്ക് തന്നെതന്നെ ഇങ്ങനെ പ്രൊമോട്ട് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ്. ഇത് പ്രമോഷ നുകളുടെയും, പരസ്യങ്ങളുടെയും കാലമാണ്. എങ്ങനെയും ഫേമസ് ആവുക എന്നത് ജീവിതത്തിന്റെ പ്രധാന അജണ്ട ആകുന്ന ഒരു കാലം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരുപക്ഷെ ഇതിന്റെ ഏറ്റവും വലിയ മാതൃക അവരുടെ പ്രധാനമന്ത്രിതന്നെ ആയിരിക്കും. മെഗലോമാനിക് എന്നൊരു വാക്കുണ്ട്. അധികാരത്തോടും, പ്രശസ്തിയോടും ഭ്രാന്തമായ അഭിനിവേശമുള്ളവരെ അങ്ങനെ വിളിക്കാറുണ്ട്. ലക്ഷക്കണക്കിന് കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍, സാധിക്കുന്ന എല്ലായി ടത്തും തന്റെ ഫോട്ടോ വച്ച് പ്രൊമോട്ട് ചെയ്യാന്‍ വലിയ ഉത്സാഹം കാണിക്കുന്ന പ്രധാനമന്ത്രി മോദിയെ ഒരു മെഗലോമാനിയാക് എന്ന് വിളിക്കുന്നവര്‍ ഏറെയുണ്ട്. ഇക്കാര്യത്തില്‍ മോഡി ഒറ്റക്കല്ലതാനും. നമ്മുടെ രാജ്യത്തെ അനേകം രാഷ്ട്രീയ, മത നേതാക്കളെ ഇക്കൂട്ടത്തില്‍ പെടുത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
മനുഷ്യന്‍ തങ്ങളെ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു അല്ലെങ്കില്‍ മറ്റുള്ളവരുടെ കൈയ്യടികളും പ്രോത്സാഹനങ്ങളും അവര്‍ എത്രമാത്രം കൊതിക്കുന്നു എന്ന് നാം ഇതുപോലെ മനസ്സിലാക്കിയ ഒരു കാലഘട്ടം വേറെ ഉണ്ടെന്നു തോന്നുന്നില്ല. ഈ ഒരു ഒബ്‌സെഷന്‍ എല്ലാകാലത്തും ഉണ്ടായിരുന്നു എങ്കിലും ഇന്ന് അതിന്റെ പാരമ്യത്തില്‍ ആണ് നമ്മള്‍ എത്തി നില്‍ക്കുന്നത്. ഇന്റര്‍നെറ്റ്, സ്മാര്‍ട്‌ഫോണ്‍ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍, സോഷ്യല്‍ മീഡിയ ഇവയൊക്കെ ഇക്കാര്യത്തില്‍ അനന്തമായ സാദ്ധ്യതകള്‍ ആണ് മനുഷ്യന് മുന്നില്‍ തുറന്നുകൊടുത്തത്. നമ്മുടെ തന്നെ ഫോട്ടോ എടുത്തു, കണ്ടു ആസ്വദിക്കാനും എല്ലാവര്‍ക്കും പങ്കുവയ്ക്കാനും ഉള്ള അവസരം. നമ്മുടെ ഓരോ ദിവസത്തെയും നേട്ട ങ്ങളും, കഥകളും, സംഭവങ്ങളും ലോകത്തെ അപ്പോള്‍ തന്നെ അറിയി ക്കാന്‍ ഉള്ള സാദ്ധ്യതകള്‍. പലപ്പോഴും ആധുനിക മനുഷ്യന്റെ ഓരോ ദിവസത്തെയും ഏറ്റവും വലിയ ഒരു ഉത്ക്കണ്ഠ, തന്റെ ഫോട്ടോയും വിശേഷങ്ങളും എത്രപേര്‍ കണ്ടു, ഇഷ്ടപ്പെട്ടു എന്നതായിരിക്കും. അതില്‍ കുറവ് വരുമ്പോള്‍ അവന്‍ മാനസിക പിരിമുറുക്കം നേരിടുന്നു. അസ്വ സ്ഥനാകുന്നു. അത് അഭിമാനപ്രശ്‌നമായി മാറുന്നു. ഇങ്ങനെ 'ഞാന്‍' നിറഞ്ഞുനില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ ആണ്, നമ്മള്‍ യേശുവില്‍ നിന്നും ചില 'ഞാന്‍ വിരുദ്ധ' ചിന്തകള്‍ കേള്‍ക്കുന്നത്. 2000 വര്‍ഷം കഴിഞ്ഞിട്ടും ഒട്ടും ഒളിമങ്ങാതെ, മനുഷ്യന്റെ ബലഹീനതകളെയും ചാപല്യങ്ങളെയും നിശിതമായി ചോദ്യം ചെയ്യുന്ന മൂര്‍ച്ചയേറിയ കുറച്ചു വാക്കുകള്‍.
നന്മയുടെ പരസ്യങ്ങള്‍
ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വചനഭാഗമാണ് ഇന്ന് യേശു നമ്മോടു പറയുന്നത്. എല്ലാം മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി ചെയ്യുന്ന ഒരു സമൂഹത്തോട്, യേശു പറ യുന്നത് ഒന്നും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ചെയ്യരുത് എന്നാണ്. ഓരോരുത്തരും ചെയ്തതിന്റെ പരസ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ലോകത്തോട് യേശു പറയുന്നത്, നീ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പരസ്യപ്പെടു ത്താന്‍ വേണ്ടി ആകരുത് എന്നാണ്. കാഹളം മുഴക്കാതെ, രഹസ്യമായി നന്മ ചെയ്യാന്‍ യേശു നമ്മോടു ആവശ്യപ്പെടുന്നു. എന്താണ് യേശു ആഗ്ര ഹിക്കുന്ന രഹസ്യാത്മകത? നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതെ ഇരിക്കട്ടെ എന്നാണ് യേശു പറഞ്ഞത്. നൂറു രൂപയ്ക്കു ഒരു കാര്യം ചെയ്താല്‍ അത് അഞ്ഞൂറ് രൂപയ്ക്കു പൊലിപ്പിക്കുന്ന മനുഷ്യ രുടെ കാലമാണ് ഇത്. മലയാളത്തില്‍ നിറഞ്ഞോടിയ പ്രാഞ്ചിയേട്ടന്‍ സിനിമ ഓര്‍ക്കുക. അതില്‍ വ്യക്തമായി പറഞ്ഞു വച്ചതു, നമ്മുടെ ജീവിത യാഥാര്‍ഥ്യങ്ങളാണ്. നമ്മുടെ പൊങ്ങച്ചങ്ങളിലേക്കും അല്പത്തരങ്ങളി ലേക്കുമാണ് ആ സിനിമ നമ്മുടെ ശ്രദ്ധ ക്ഷണിച്ചത്. അതോടൊപ്പം നിശ ബ്ദമായി അര്‍ത്ഥവത്തായ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് പഠിപ്പി ക്കുകയും ചെയ്തു. ഇവിടെ നമ്മള്‍ ആത്മശോധന ചെയ്യേണ്ട കുറെ കാര്യങ്ങളുണ്ട്. എന്താണ് നന്മക്കുള്ള പ്രചോദനം? അത് വേറൊരു മനുഷ്യനോടുള്ള അനുകമ്പയാണോ, അതോ നമ്മുടെ തന്നെ പ്രശസ്തിയാണോ? നമ്മുടെ സ്വാര്‍ത്ഥതയുടെ ഒരു എക്സ്റ്റന്‍ഷന്‍ ആണോ നമ്മുടെ ഉപവി പ്രവര്‍ത്തികള്‍? നന്മപ്രവര്‍ത്തികളിലൂടെ, നമ്മുടെതന്നെ പേരും പ്രശസ്തിയും വര്‍ധിപ്പിക്കാന്‍ നടത്തുന്ന ഭ്രാന്തമായ ശ്രമങ്ങളെ യേശു ശക്തമായി അപലപിക്കുന്നു. നമ്മുടെ കാരുണ്യപ്രവര്‍ത്തികളില്‍ എത്രമാത്രം സ്വകാര്യതയുണ്ട്? ഇതോടു ചേര്‍ത്ത് വായിക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്. അത് നമ്മുടെ സഹായം സ്വീകരിക്കുന്ന ആളുടെ സ്വകാര്യതയെ മാനിക്കാന്‍ നാം ബാധ്യസ്ഥരാണ് എന്നുള്ളതാണ്. സഹായം സ്വീകരിക്കുന്ന ആളുടെ ആത്മാഭിമാനത്തിനു ക്ഷതം ഉണ്ടാക്കുന്ന രീതിയില്‍ ആകരുത് നമ്മുടെ പ്രവര്‍ത്തികള്‍. അവരുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാന്‍ നമുക്ക് അവകാശമില്ല.
നമ്മുടെ പ്രാര്‍ത്ഥനകള്‍
തുടര്‍ന്ന് നമ്മള്‍ വായിക്കുന്നത് പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ചില വിലയേറിയ പാഠങ്ങളാണ്. ഒരു പക്ഷെ പ്രാര്‍ത്ഥന പോലെ മനുഷ്യന് പ്രകടനമായി മാറിയ വേറൊന്നില്ല തന്നെ. ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന പിതാവുമായുള്ള സംഭാഷണമാണ്. നമുക്കും അങ്ങനെ തന്നെ ആവണം എന്ന് യേശു ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയില്‍ യേശു ഏറ്റവും ഊന്നല്‍ കൊടുക്കുന്നത് അതിന്റെ സ്വകാര്യതക്കാണ്. രഹസ്യമായ പ്രാര്‍ത്ഥനയാണ് ഏറ്റവും ഉദാത്തമായത് എന്ന് ഈശോ പറഞ്ഞുവയ്ക്കുന്നു. സ്വന്തം പിതാവിനോട് എല്ലാം ഏറ്റുപറയുന്ന, സങ്കടങ്ങള്‍ പറയുന്ന, സ്വന്തം മനസ്സ് തുറക്കുന്ന ആത്മാര്‍ത്ഥമായ സംഭാഷണം. പ്രാര്‍ത്ഥനയാകട്ടെ, ഉപവാസമാകട്ടെ അത് ആരെയും കാണിക്കാന്‍ ഉള്ളതല്ല. നമ്മുടെ പ്രാര്‍ത്ഥനകള്‍ വല്ലാണ്ട് ബഹള പ്രകടനങ്ങള്‍ ആയിക്കഴിഞ്ഞു. നമ്മുടെ പ്രാര്‍ത്ഥനകളുടെ അളവുകോല്‍ അത് എത്ര ഉച്ചത്തില്‍ ആണെന്നതോ, എത്ര ആളുകളുടെ മുന്നില്‍ ആണെന്നതോ ആകരുത്.
ഞാന്‍ ഇല്ലാതാകുന്ന നിമിഷം
നമ്മുടെ നന്മപ്രവര്‍ത്തികള്‍ ആവട്ടെ, പ്രാര്‍ത്ഥനയാവട്ടെ അതില്‍ എല്ലാം ഞാന്‍ എന്നതിനെ മാറ്റി നിര്‍ത്തുക എന്നതാണ് ഇന്നത്തെ വചനത്തിന്റെ സാരാംശം. മനുഷ്യനെ സംബന്ധിച്ചിടത്തോളം, പട്ടിണി കിടക്കുന്നതിലും ബുദ്ധിമുട്ടേറിയ കാര്യമാണിത്. ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സംഭവം താനാണ് എന്ന മനുഷ്യന്റെ ധാരണകളില്‍ ആണ് ആദ്യം പൊളിച്ചെഴുത്തു വേണ്ടത്. താനാണ് എല്ലാറ്റിന്റെയും കേന്ദ്രം എന്നും, ഈ പ്രപഞ്ചം തന്നെ ഉണ്ടായതു തനിക്കുവേണ്ടി മാത്രമാണെന്നും മനുഷ്യന്‍ വിചാരിക്കുന്നു. കോസ്മിക് കലണ്ടര്‍ എന്നൊരു കോണ്‍സെപ്റ്റ് ഉണ്ട്. ഈ പ്രപഞ്ചത്തിന്റെ ആയുസ്സു മുഴുവന്‍ ഒരു വര്‍ഷം ഉള്ള ഒരു കലണ്ടര്‍ ആയി സങ്കല്‍പ്പിക്കുക. പ്രപഞ്ചത്തിന്റെ തുടക്കം ആയ മഹാവിസ്‌ഫോടനം ഉണ്ടായത് ഒരു ജനുവരി ഒന്നിന് ആണെങ്കില്‍ മനുഷ്യന്‍ ഉണ്ടായതു ആ വര്‍ഷം ഡിസംബര്‍ 31നു അര്‍ധരാത്രിക്ക് ഏതാനും മിനിട്ടുകള്‍ക്ക് മുമ്പ് മാത്രമാണ്. അത്രേയുള്ളൂ മനുഷ്യന്റെ ചരിത്രം. ആ മനുഷ്യനാണ് താനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് അഹങ്കരിക്കുന്നത്.
ലോകം മുഴുവന്‍ ഞാന്‍ എന്ന ആശയത്തിന്റെ പിറകെ നടക്കുമ്പോള്‍, ഓരോ മനുഷ്യനും ആത്മരതിയുടെ ഉത്സവങ്ങള്‍ക്ക് അരങ്ങുകള്‍ ആകുമ്പോള്‍, ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ വിപ്ലവകരമാണ്. നമ്മുടെ പ്രാര്‍ത്ഥനകള്‍ പ്രകടനങ്ങള്‍ ആകാതെ ഇരിക്കട്ടെ. അത് തികച്ചും സ്വകാര്യമായ സംഭാഷണങ്ങള്‍ ആവട്ടെ. നിശബ്ദരായി തങ്ങളുടെ കടമ നിര്‍വ്വഹിച്ചു കടന്നു പോകുന്ന ആയിരക്കണക്കിന് സാധാരണ മനുഷ്യരോടും, സസ്യ ജന്തു ജാലങ്ങളോടും ചേര്‍ന്ന് നിന്ന് കൊണ്ട്, ഞാന്‍ എന്ന അഹങ്കാരത്തെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കട്ടെ. ഇന്ന് നമ്മള്‍ വായിച്ചു കേട്ട വിശുദ്ധ പൗലോസിന്റെ ലേഖനത്തില്‍ പറയുന്ന പോലെ, സമ്പന്നന്‍ ആയിരുന്നിട്ടും, നമ്മെപ്രതി ദരിദ്രന്‍ ആയ, ശൂന്യന്‍ ആയ ക്രിസ്തുവാണ് നമ്മുടെ മാതൃക.
....................................
homilieslaity.com