ദെനഹക്കാലം 02

ദെനഹക്കാലം 02: നമ്മെപോലെ അവരും ഒന്നാവണം -John 1.14-18

ഞായര്‍ പ്രസംഗം ദനഹാ രണ്ടാം ഞായര്‍ യോഹ. 1: 14-18

കൃപയും സത്യവും മിശിഹാ വഴി മനുഷ്യനായി അവതരിച്ച ഈശോമിശിഹായുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ധ്യാനിക്കുവാനാണല്ലോ ദനഹാക്കാലം നമ്മെ ക്ഷണിക്കുന്നത്. ദൈവം മനുഷ്യനായതിലൂടെ എന്താണ് സംഭവിച്ചതെന്ന് യോഹന്നാന്‍ സുവിശേഷകന്‍ വര്‍ണ്ണിക്കുന്നതാണ് രണ്ടാം ഞായറാഴ്ച്ചത്തെ നമ്മുടെ പരിചിന്തനവിഷയം (യോഹ. 1:14-18).

അനാദിയിലെ ദൈവത്തോടു കൂടെയുള്ള, ദൈവം തന്നെയായ വചനമാണ് മനുഷ്യനായത്. നസ്രായനായ ഈശോയിലാണ് മനുഷ്യരായ നമ്മള്‍ പിതാവായ ദൈവത്തിന്റെ മുഖം ദര്‍ശിച്ചത്. തന്നെ കാണുന്നവര്‍ പിതാവിനെയാണ് കാണുന്നത് (യോഹ. 14:9) എന്ന് അവിടുന്ന് തന്നെ അരുളിച്ചെയ്തിട്ടുണ്ടല്ലോ. സുവിശേഷകന്മാരായ ലൂക്കായും യോഹന്നാനും മനുഷ്യനായി അവതരിച്ച ഈശോയെ 'വചനം' എന്നാണ് വിശേഷിപ്പിക്കുന്നത് (ലൂക്കാ. 1:2; യോഹ. 1:1-18). അവിടുന്ന് പിതാവിനെ നമുക്ക് വെളിപ്പെടുത്തിത്തരുന്നതു കൊണ്ടാണിത്. ഏതൊരു വചനവും ആരില്‍ നിന്നു പുറപ്പെടുന്നുവോ ആ വ്യക്തിയെയാണല്ലോ വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ വചനമായ ഈശോ, പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നു. പുത്രനെന്ന നിലയില്‍ അവിടുത്തേയ്ക്ക് പിതാവുമായുള്ള ഗാഢബന്ധമാണ് മറ്റാരെയുംകാള്‍ പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നതിന് ഈശോയെ പ്രാപ്തനാക്കുന്നത്.

ഈശോയ്ക്ക് പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് യോഹന്നാന്‍ സുവിശേഷകന്‍ തന്റെ സുവിശേഷ വിവരണം ആരംഭിക്കാന്‍ തന്നെ കാരണവുമിതാണ്. വചനത്തെക്കുറിച്ചുള്ള ആമുഖത്തില്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു: 'ആദിയില്‍ വചനമുണ്ടായിരുന്നു. ആ വചനം ദൈവത്തോട് കൂടെയായിരുന്നു. ആ വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു' (യോഹ. 1:1-2). ഇപ്രകാരം, പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തുന്നത് (യോഹ. 1:18).

ഈശോയുടെ ആഗമനം വരെയുള്ള മനുഷ്യചരിത്രത്തില്‍ (പഴയനിയമത്തില്‍) ദൈവത്തെക്കുറിച്ചുള്ള അറിവ് നമുക്ക് പകര്‍ന്നുതന്നിട്ടുള്ളത് മോശയാണ്. ദൈവവുമായി മോശയ്ക്കുണ്ടായിരുന്ന അടുത്ത ബന്ധം തന്നെയായിരുന്നു ദൈവത്തെക്കുറിച്ച് വിവരിക്കുന്നതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. കാരണം, സ്‌നേഹിതനോടെന്ന പോലെ കര്‍ത്താവ് മോശയോട് മുഖാഭിമുഖം സംസാരിച്ചിരുന്നു (പുറ. 33:11). ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്, മനുഷ്യന് ചരിത്രത്തിലൂടെയുള്ള വഴി കാണിക്കുന്ന നിയമങ്ങള്‍ - മനുഷ്യനെ സംബന്ധിച്ച ദൈവഹിതം - നല്‍കുവാന്‍ അദ്ദേഹത്തിന് സാധിച്ചത്. ഞായറാഴ്ച്ചകളിലും ആഘോഷ ദിവസങ്ങളിലും പരിശുദ്ധ കുര്‍ബാനയിലെ ആദ്യവായന മോശയുടെ ഗ്രന്ഥമായ തോറാ അഥവാ പഞ്ചഗ്രന്ഥത്തില്‍ നിന്നാണല്ലോ.

ഇന്നത്തെ ആദ്യവായനയിലൂടെ മോശ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഇസ്രായേല്‍ ജനത്തിന്റെ മരുഭൂമി യാത്രയിലേക്കാണ് (സംഖ്യ 10:29-36). വര്‍ഷങ്ങള്‍ ദീര്‍ഘിച്ച ഈ യാത്രയില്‍ അവര്‍ക്ക് വഴികാട്ടിയായിരുന്നത് വാഗ്ദാന പേടകമായിരുന്നു. ഈ പേടകത്തിലുണ്ടായിരുന്നതാകട്ടെ, സീനായ് ഉടമ്പടിയുടെ വ്യവസ്ഥകളായ പത്ത് പ്രമാണങ്ങളടങ്ങിയ രണ്ട് ഫലകങ്ങളും. മരുഭൂമിയില്‍ ദൈവം ജനത്തെ അത്ഭുതകരമായി തീറ്റിപ്പോറ്റിയ മന്നായും പ്രധാന പുരോഹിതനായ അഹറോന്റെ വടിയുമായിരുന്നു. ദൈവസാന്നിധ്യത്തിന്റെയും അവിടുത്തെ പരിപാലനയുടെയും പ്രതീകങ്ങളായിരുന്നു വാഗ്ദാന പേടകവും അതിനുള്ളിലുണ്ടായിരുന്നവയും. ദൈവസാന്നിധ്യത്തിന്റെ അടയാളമെന്നോണം വാഗ്ദാന പേടകത്തോടനുബന്ധിച്ച് ഒരു മേഘവും നമ്മള്‍ കാണുന്നുണ്ട് (പുറ. 40:34).

യാത്രയ്ക്കിടയില്‍ ജനം കൂടാരങ്ങളില്‍ വിശ്രമിച്ചിരുന്നപ്പോള്‍ വാഗ്ദാന പേടകം സമാഗമന കൂടാരത്തിലായിരുന്നു. ദൈവസാന്നിധ്യം ജനത്തിനിടയില്‍ കൂടാരമടിച്ചതായിരുന്നു വാഗ്ദാന പേടകം (പുറ. 25:8-9). പിന്നീട് സോളമന്‍ നിര്‍മ്മിച്ച ജറുസലേം ദൈവാലയത്തിന്റെ കേന്ദ്രസ്ഥാനത്ത് ഈ വാഗ്ദാന പേടകമുണ്ടായിരുന്നു (1 രാജാ. 8:10-13). ദൈവത്തിന്റെ വചനം മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിക്കാനിരുന്നതിന്റെ മുന്നോടിയായിരുന്നു ഇത്. അതിശ്രേഷ്ഠമാം വിധം ദൈവം മനുഷ്യരുടെയിടയില്‍ കൂടാരമടിക്കുമെന്ന് പ്രവാചകന്മാരിലൂടെ ദൈവം മുന്‍കൂട്ടി അറിയിച്ചിട്ടുമുണ്ട് (ജോയേല്‍ 3:17; സംഖ്യ 2:10; എസെ. 43:7). മുന്‍മലയാള പരിഭാഷകളിലെ, വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു എന്നതിന്റെ സ്ഥാനത്ത്, പുതിയ പ്രഘോഷണഗ്രന്ഥത്തില്‍ വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചു (യോഹ. 1:14) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് മൂലത്തോട് കൂടുതല്‍ വിശ്വസ്തമാണ്. പൂര്‍വ്വകാലങ്ങളില്‍ പ്രതീകങ്ങളിലൂടെ മനുഷ്യരുടെ ഇടയില്‍ വസിച്ച ദൈവം അവസാന നാളുകളില്‍ മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിച്ചു; അതാണ് നസ്രായനായ ഈശോ. പഴയനിയമ സമാഗമന കൂടാരത്തിന്റെ സ്ഥാനത്താണ് ഭൂമിയില്‍ ദൈവത്തിന്റെ മഹോന്നത സാന്നിധ്യമായ ഈശോ നിലകൊള്ളുന്നത്.

ദൈവഹിതവും ദൈവീകപദ്ധതിയും വെളിപ്പെടുത്തുന്നതില്‍ മോശയ്ക്ക് ശ്രേഷ്ഠമായ സ്ഥാനമുണ്ടായിരുന്നിട്ടുപോലും യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മുഖം കാണാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ദൈവത്തിന്റെ മഹത്വം കാണാന്‍ ആഗ്രഹിച്ച മോശയോട് ദൈവം അരുളിച്ചെയ്തു: "നീ എന്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല" (പുറ. 33: 20-23). മോശയ്ക്ക് നിഷേധിക്കപ്പെട്ട ദൈവീക ദര്‍ശനമാണ് പുത്രനായ ഈശോയ്ക്ക് സകലനേരവും സാധ്യമായിരുന്നത്. ഒരു വ്യക്തിയ്ക്ക് മറ്റൊരു വ്യക്തിയോട് സാധിക്കുന്നതിനെക്കാളുമെല്ലാം ഉപരിയായ ബന്ധം പുത്രനെന്ന നിലയില്‍ ഈശോയ്ക്ക് പിതാവിനോടുണ്ട്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അവിടുന്ന് ആധികാരികമായി പിതാവിനെ വെളിപ്പെടുത്തുന്നത്. മോശയും പ്രവാചകന്മാരും ദൈവത്തെയാണ് വെളിപ്പെടുത്താന്‍ ശ്രമിച്ചതെങ്കിലും പഴയനിയമത്തിലെ ദൈവം മറഞ്ഞിരിക്കുന്ന ദൈവം തന്നെയാണ്. ഇതേക്കുറിച്ച് ഇന്നത്തെ രണ്ടാം വായനയില്‍ പരാമര്‍ശമുണ്ട്: 'ഇസ്രായേലിന്റെ ദൈവവും രക്ഷകനുമായവനേ, അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്' (ഏശ. 45:15). പഴയനിയമത്തില്‍ മറഞ്ഞു മാത്രം പ്രത്യക്ഷപ്പെടുന്ന ദൈവത്തെ പൂര്‍ണ്ണമായി നമുക്ക് വെളിപ്പെടുത്തിത്തന്നത് പുത്രനായ ഈശോമിശിഹായാണ്.

മോശയും ഈശോയും തമ്മിലുള്ള താരതമ്യമാണ് പുതിയ നിയമത്തില്‍ നിന്നുള്ള ആദ്യവായനയിലും തുടരുന്നത്. അവിടെ ഹെബ്രായ ലേഖകന്‍ ലോകം മുഴുവനെയും ഒരു ഭവനത്തോട് ഉപമിക്കുന്നു (ഹെബ്രാ. 3:1-6). ദൈവത്തിന്റെ ഈ ഭവനത്തില്‍ വിശ്വസ്തതാപൂര്‍വ്വം ശുശ്രൂഷ ചെയ്തവനായിരുന്നു മോശ. ഈശോയാകട്ടെ, ഭവനം മുഴുവന്റെയും അധിപനായ ദൈവത്തോടുള്ള വിശ്വസ്തതയില്‍ താരതമ്യമില്ലാത്ത വിധം മോശയെക്കാള്‍ മുമ്പനാണ്. മോശ ഈ ഭവനത്തില്‍ ഭൃത്യനെപ്പോലെ ആയിരുന്നെങ്കില്‍, ഈശോ യഥാര്‍ത്ഥ പുത്രനാണ്. ഈ പുത്രനാണ് മനുഷ്യരൂപമെടുത്ത് നമ്മുടെയിടയില്‍ കൂടാരമടിച്ചത്. പുത്രനായതു കൊണ്ടാണ് ഈ വിധം പിതാവിനെ വെളിപ്പെടുത്താന്‍ അവിടുത്തേയ്ക്ക് കഴിയുന്നതും.

നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈ മനുഷ്യാവതരമാണ്. നമ്മള്‍ ഏറ്റുപറയുന്ന വിശ്വാസത്തിന്റെ ശ്ലീഹായും ശ്രേഷ്ഠ പുരോഹിതനുമായ ഈശോയെപ്പറ്റി ചിന്തിക്കാന്‍ ഹെബ്രായ ലേഖകന്‍ നമ്മെ ആഹ്വാനം ചെയ്യുന്നുമുണ്ട്. മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിച്ച ഈശോയില്‍ നമ്മള്‍ ദര്‍ശിച്ചത് പിതാവിന്റെ ഏകജാതന്റെ മഹത്വമാണ്. പഴയനിയമത്തില്‍ 'ദൈവം പ്രത്യക്ഷപ്പെട്ടു' എന്നുപറയുന്നതിനു പകരം 'ദൈവമഹത്വം പ്രത്യക്ഷപ്പെട്ടു' എന്നു പറയുന്നുണ്ട് (പുറ. 24: 10-16). ദൈവത്തിന്റെ അതിശ്രേഷ്ഠമായ സാന്നിധ്യത്തെയും ശക്തിയെയും വിശുദ്ധിയെയും സൂചിപ്പിക്കാനാണ് 'കര്‍ത്താവിന്റെ മഹത്വം' എന്ന് ഉപയോഗിക്കുന്നത്. ദൈവസാന്നിധ്യത്തിന്റെ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അഗ്നിയും മേഘവും ഈ മഹത്വത്തിന്റെ അടയാളങ്ങളാണ്. കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പിലും മേഘാവൃതമായ സീനായ് മലയിലും കര്‍ത്താവിന്റെ മഹത്വമാണ് കാണപ്പെട്ടത്. വാഗ്ദാന പേടകത്തിലും ജറുസലേം ദൈവാലയത്തിലും ഈ മഹത്വം ദൃശ്യമായിരുന്നു (പുറ. 40:34; 1 രാജാ. 8:11). വിജാതീയര്‍ ദൈവാലയം നശിപ്പിക്കുന്നതിനു മുമ്പ് കര്‍ത്താവിന്റെ മഹത്വം ദൈവാലയം വിട്ടുപോകുന്നതായി പ്രവാചകന് ദര്‍ശനമുണ്ടായി (എസ. 10:18-19; 11:22-23). യുഗാന്ത്യത്തിലെ പുതിയ ദൈവാലയത്തിലേക്ക് ഈ മഹത്വം തിരിച്ചുവരുമെന്നും എസക്കിയേല്‍ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട് (എസ. 43:1-5). പ്രവാചകന്‍ മുന്‍കൂട്ടി കണ്ട ഈ മഹത്വമാണ് മനുഷ്യനായ ഈശോയില്‍ പ്രത്യക്ഷപ്പെട്ടത്. അവിടുന്ന് പ്രവര്‍ത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും ഈ ദൈവികമഹത്വം കൂടുതല്‍ പ്രകാശിതമാക്കി. പിതാവിന്റെ മുഖം നമുക്ക് കാണിച്ചുതന്നു എന്നതിലാണ് ഈശോ നല്‍കിയ വെളിപാടിന്റെ മാഹാത്മ്യം എന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 'നസ്രായനായ ഈശോ' എന്ന തന്റെ പുസ്തകത്തില്‍ എഴുതുന്നു.

ഈശോയില്‍ പ്രകടമായ മഹത്വത്തിന്റെ പ്രത്യേകത, അത് കൃപയും സത്യവും നിറഞ്ഞതാണ് എന്നതാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന രണ്ടു പദങ്ങളാണ് 'കൃപയും സത്യവും'. മോശ വഴി നല്‍കപ്പെട്ട നിയമത്തോട് താരതമ്യപ്പെടുത്തിയാണ് യോഹന്നാന്‍ കൃപയെയും സത്യത്തെയും അവതരിപ്പിക്കുന്നത് (യോഹ. 1:17). പഴയനിയമകാലത്ത്, ദൈവത്തിന്റെ സ്വന്തജനമാകുന്നതിനുള്ള മാര്‍ഗ്ഗം മോശയുടെ നിയമം പാലിക്കുകയായിരുന്നു. എന്നാല്‍, ദൈവപുത്രന്റെ മനുഷ്യാവതാരത്തോടെ ദൈവത്തിന്റെ മക്കളാകുന്നതിനുള്ള നവീന സാധ്യത തെളിഞ്ഞു. ദൈവികതയ്ക്ക് തെല്ലും ഭംഗം വരാതെ മനുഷ്യനായ പുത്രന്‍ തന്റെ സഹന-മരണോത്ഥാനങ്ങളിലൂടെ പിതാവിന്റെ സ്‌നേഹത്തിന്റെ പാരമ്യം വെളിപ്പെടുത്തിക്കൊണ്ട് രക്ഷാകരപദ്ധതി അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അതോടെ, ദൈവത്തോടൊത്തുള്ള നിത്യജീവിതത്തിലേയ്ക്കുള്ള വാതായനം മനുഷ്യരായ നമുക്ക് തുറന്നുകിട്ടി. ദൈവത്തിന്റെ ഏകജാതനില്‍ നമ്മെ ഓരോരുത്തരെയും ദൈവമക്കളാക്കുന്ന അവിടുത്തെ വിശ്വസ്തതയും കാരുണ്യാതിരേകവും സ്‌നേഹവായ്പുമെല്ലാമാണ് കൃപയും സത്യവും എന്നതുകൊണ്ട് യോഹന്നാന്‍ സുവിശേഷകന്‍ വിവക്ഷിക്കുന്നത്. ദൈവീക വെളിപാടിന്റെ പൂര്‍ണ്ണതയാണിത്.

'അവന്റെ പൂര്‍ണ്ണതയില്‍ നിന്ന് നാമെല്ലാവരും കൃപയ്ക്കുമേല്‍ കൃപ പ്രാപിച്ചിരിക്കുന്നു' (യോഹ. 1:16). ഈശോയുടെ പൂര്‍ണ്ണത അടങ്ങിയിരിക്കുന്നത് പിതാവുമായുള്ള അവിടുത്തെ ബന്ധത്തിലാണ്. ഈ ദൈവ-പുത്രബന്ധത്തിലേയ്ക്കാണ് ഈശോയില്‍ വിശ്വസിക്കുന്നതു വഴി നമ്മളും പ്രവേശിച്ചിരിക്കുന്നത്. തന്നെ സ്വീകരിച്ചവര്‍ക്ക്, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ദൈവമക്കളാകാനുള്ള അധികാരം അവന്‍ നല്‍കി (യോഹ. 1:12). 'കൃപയ്ക്കുമേല്‍ കൃപ' എന്ന പ്രയോഗം കൊണ്ട് യോഹന്നാന്‍ വിവക്ഷിക്കുന്നത് നമ്മെ ദൈവപുത്രരാക്കുന്ന ഈ 'മഹാകൃപ' യെയാണ്. നസ്രായനായ ഈശോമിശിഹായെ ദൈവത്തിന്റെ സമ്പൂര്‍ണ്ണ വെളിപ്പെടുത്തലായി അംഗീകരിച്ച്, പിതാവിന്റെ ഐക്കണായി അവിടുത്തെ സ്വീകരിച്ച് ദൈവികജീവനില്‍ പങ്കുചേര്‍ന്ന് ദൈവമക്കളാകാനുള്ള ഭാഗ്യം നല്‍കി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

www.lifeday.in


ദനഹാ രണ്ടാം ഞായര്‍


പുറ 3:9-16; പ്രഭാ 18:1-14;

വെളി 1:4-8; യോഹ 8:21-30


ദൈവത്തിനു പ്രീതികരം



അഡ്വ. ലിറ്റോ പാലത്തിങ്കല്‍


നമുക്ക് ഇഷ്ടപ്പെട്ടതാണ് നാം അന്വേഷിക്കുക. നമ്മുടെ താത്പര്യങ്ങളാണ് നമുക്ക് പ്രധാനം. ചില കാര്യങ്ങള്‍ നല്ലത്, രുചി ഉള്ളത്, ഗുണമുള്ളത് എന്ന് തോന്നുമ്പോള്‍ നാം അതിലേക്ക് ആകര്‍ഷിക്കപ്പെടും, അടുക്കും. അപ്പോള്‍ നാം ഇനിയും ഇനിയും എന്ന് ആഗ്രഹിച്ച് അക്കാര്യം അന്വേഷിക്കും.


യഹൂദരുടെ താത്പര്യങ്ങളിലെ പൊള്ളത്തരത്തെക്കുറിച്ചും കാപട്യത്തെക്കുറിച്ചും നിലപാടുകളിലെ അവ്യക്തതയെക്കുറിച്ചും ക്രിസ്തു സംസാരിക്കുന്നുണ്ട്. ഇവിടെയും അതാണ് നാം വായിക്കുന്നത്. 'നിങ്ങള്‍ ഈ ലോകത്തിന്റേതാണ്, ഞാന്‍ ഈ ലോകത്തിന്റേതല്ല'. ലോകത്തിന്റെ ചിന്തകളും ദൈവപുത്രന്റെ ചിന്തകളും തമ്മില്‍ ഉള്ള വ്യത്യാസമാണ് നാം ഇവിടെ കാണുന്നത്.


'എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടത്തെ അധരത്തില്‍ നിന്ന് കേട്ടതു ഞാന്‍ ലോകത്തോട് പറയുന്നു, ഞാന്‍ എപ്പോഴും അവിടത്തേക്ക് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കുന്നു.' ഇതെല്ലാം വ്യക്തമാക്കുന്നത് യേശുവിന്റെ മനസ്സില്‍ ദൈവപിതാവിനുള്ള സ്ഥാനവും അടുപ്പവുമാണ്. താന്‍ വന്നത് എവിടെനിന്ന്, താന്‍ പോകുന്നത് എവിടേക്ക് എന്നതിന്റെ വ്യക്തത യേശുവിന്റെ വാക്കുകളിലും, ജീവിതത്തിലും ഉണ്ട്. ഇവിടേക്ക് വരുമ്പോള്‍ തന്നെ യാത്രയാക്കിയ പിതാവിന്റെ അടുത്തേക്ക് തിരികെ ചെല്ലുമ്പോള്‍ പാപമില്ലാതെ ചെല്ലണം എന്ന ലളിതമായ ചിന്തയാണ് യേശു ഇന്ന് ആവര്‍ത്തിച്ച് പറയുന്നത്. ലോകത്തിന്റെ ചിന്തകളും പ്രവര്‍ത്തികളും അവസ്ഥകളും നമ്മുടെ ജീവിതത്തില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ നമുക്ക് ആരുടെ ജീവിതമാണ് നയിക്കാന്‍ കഴിയുക? അത് പൂര്‍ണ്ണമായും ലോകത്തിന്റേതായി മാറും.


ഭാഷയും രീതിയും


ഓരോ നാടിനും ഓരോ വീടിനും അതിന്റെ ചില പ്രത്യേകതകള്‍ ഉള്ള സംസാര, പെരുമാറ്റ രീതികളും ഭാഷയും ഉണ്ട്. അടുത്തിടപഴകുമ്പോള്‍ ആ സാമ്യം പെട്ടെന്നു നമുക്ക് മനസ്സിലാകും. യേശുവിന്റെ ജീവിത ദര്‍ശനം പിന്തുടരുന്ന നമുക്ക് എല്ലാവര്‍ക്കും പൊതുവായ ഒരു ഭാഷയും സംസ്‌കാരവും, പെരുമാറ്റ രീതികളും നിലപാടുകളും ഉണ്ടോ? ദൈവപിതാവ് പഠിപ്പിച്ച കാര്യങ്ങള്‍ ഈശോ നമ്മെ പഠിപ്പിച്ചു. ഈശോ പഠിപ്പിച്ച ജീവിതവും പെരുമാറ്റവും നാം പുലര്‍ത്തുന്നുണ്ടോ? അതില്‍ നിന്ന് നാം മാറിപ്പോയോ? എങ്കില്‍ നമ്മുടെ ജീവിതം യേശുവിന്റെതാണോ ഈ ലോകത്തിന്റേതാണോ? ഇതാണ് യേശു പറയുന്നത്. 'നിങ്ങള്‍ ഈ ലോകത്തിന്റേതാണ്, ഞാന്‍ ഈ ലോകത്തിന്റേതല്ല' ഇതിന് വളരെ സമാനമായ ഒരു സുവിശേഷഭാഗം യോഹന്നാന്‍ തന്നെ 14-ാം അധ്യായത്തില്‍ എഴുതിയിട്ടുണ്ട്. അവിടെ യേശു പറയുന്നു, 'നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്റെ പിതാവിനേയും അറിയുമായിരുന്നു' അപ്പനെ ലോകത്തിന് വെളിവാക്കുന്ന മകന്‍, മകനെ ഈ ലോകത്തിന് പരിചയ പ്പെടുത്തിക്കൊടുക്കണ്ടത് നമ്മള്‍. അത് നമ്മുടെ പ്രവര്‍ത്തികൊണ്ടാണ്, പെരുമാറ്റം കൊണ്ടാണ്, ഭാഷ കൊണ്ടാണ്, അതില്‍ നിന്നാണ് ലോകം നമ്മളെ തിരിച്ചറിയേണ്ടത്. യേശുവിന്റെ ശിഷ്യര്‍ അത് സാധിച്ചു എന്ന് മത്തായി 26:73ല്‍ നാം വായിക്കുന്നു. യേശുവിന്റെ ഉച്ചാരണരീതിപോലും അവര്‍ക്ക് ഉണ്ടായി. അത്രയ്ക്ക് അടുപ്പം, സാമ്യം ഉണ്ടാകണം നാമും യേശുവും തമ്മില്‍. അതിനര്‍ത്ഥം യേശുവിന്റെ കാലത്തെ ഭാഷയും വസ്ത്രവും ധരിക്കലല്ല, മറിച്ച് നമ്മുടെ ജീവിതം അവനെപ്പോലെ, അത് വഴി ദൈവപിതാവിന് പ്രീതികരമാകണം എന്നാണ്.


അതെങ്ങനെ സാദ്ധ്യമാകും? അതാണ് കൂടെ ജീവിക്കുന്നതിന്റെ ഗുണം. നമ്മുടെ കൂടെ എപ്പോഴും ഉള്ളവര്‍ ആണ് നമ്മുടെ സ്വഭാവത്തെ രൂപീകരിക്കുക. യേശുവിന്റെ ഉള്ളിലും കൂടെയും എപ്പോഴും ഉള്ളത് അവന്റെ പിതാവാണ്. സ്വാഭാവികമായ ഒരു താദാത്മ്യം അവരില്‍ ഉണ്ടാകും. നമുക്കും അവനെ കൂടെ താമസിപ്പിക്കാം. അത് നമ്മുടെ ജീവിതത്തിലെ ഒരോ കാര്യത്തിലും ഉണ്ടാകും. അപ്പോള്‍ നാം പാപത്തില്‍ ആകുകയില്ല, പാപത്തില്‍ മരിക്കുകയും ഇല്ല, അവനില്‍, അവനോടൊപ്പം ആണ് നമ്മുടെ ജീവിതവും മരണവും സംഭവിക്കുക. മനുഷ്യന്‍ ദൈവത്തില്‍നിന്ന് അകലുന്ന ആത്മീയ മരണമാണ് ശാരീരികമായ മരണത്തേക്കാള്‍ ഗൗരവം. അതാണ് പാപം. അതാണ് പാപത്തില്‍ മരണം. അതുകൊണ്ടാണ് യേശു ആവര്‍ത്തിച്ച് നമ്മോട് ആ അപകടസാദ്ധ്യതയെക്കുറിച്ച് പറയുന്നത്. യേശുവില്ലാത്ത ഒരു ജീവിതം പാപത്തില്‍ മരിക്കാനുള്ള സാദ്ധ്യത നമ്മില്‍ ഉണ്ടാക്കും. അത് സംഭവിക്കാതിരിക്കാന്‍ നമ്മുടെ ജീവിതത്തില്‍ യേശു ഉണ്ടാകട്ടെ, നമ്മള്‍ ദൈവത്തിന് പ്രീതികരമായവ മാത്രം ചെയ്യാന്‍ ഇടയുണ്ടാകട്ടെ.

✝ ✝ ✝ ✝ ✝



homilieslaity.com

ദനഹ ഞായർ 2 യോഹ 1:14-18

Background
ദനഹാ ക്കാലം വെളിപ്പെടുത്തലുകളുടെ കാലമാണ്.
ഇന്നത്തെ വായനകൾ കൂടെ നടക്കുന്ന ദൈവ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. ആദ്യ വായനയിൽ സംഖ്യ യുടെ പുസ്തകത്തിൽ ഇസ്രായേൽ ജനത്തിന്റെ യാത്രയിൽ അവരോടൊപ്പം വാഗ്ദാന പേടകത്തിൽ അവരോടൊപ്പം ഉള്ള ദൈവ സങ്കല്പത്തെ കാണുന്നു. രണ്ടാം വായയിലെ ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ താൻ ഇസ്രായേലിന് കൂടെ ഉണ്ടായിരിക്കും എന്നുള്ള ദൈവസങ്കൽപത്തെ വിവരിക്കുന്നു. ഹെബ്രായ ലേഖനത്തിൽ ഈശോ, മോശ ഇവർ തമ്മിലുള്ള ഒരു comparison കാണുന്നു. മോശയെക്കാൾ വലുതാണ് ഈശോ എന്ന് ലേഖന കർത്താവ് പറയുന്നു. ഏതാണ്ട് വീട് പണിതവൻ‍ വീടിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന പോലെ അവസ്ഥ. മോശ സൂപ്പർ ആണ് പക്ഷേ ഈശോ അത് മേലെയാണ് എന്ന് ചുരുക്കം. സുവിശേഷത്തിൽ വചനം മാസമായി കൂടെ വസിച്ച ദൈവത്തെ യോഹന്നാൻ പരിചയപ്പെടുത്തുന്നു.

INTERPRETATION
1
കൂടെ വസിക്കുന്നവൻ

യോഹന്നാന്റെ സുവിശേഷം അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ദൈവശാസ്ത്ര വീക്ഷണങ്ങളിൽ ഒന്നാണ് 'വചനം മാംസമായി നമ്മുടെയിടയി വസിച്ചു" (1:14) എന്ന്. ഇതിൽ 'വസിച്ചു' എന്നതിന് eskenosen എന്ന വാക്കാണ് ഗ്രീക്കിൽ ഉപയിഗിക്കുന്നത്. 'കൂടാരമടിച്ചു'
(pitched the tent) എന്നതാണ് ഈ ഗ്രീക്ക് വാക്കിന്റെ യഥാർത്ഥത്തിലുള്ള അർത്ഥം. (യോഹന്നാനും ഇമ്മടെ ബോച്ചയെപോയ ദ്വയാർത്ത പ്രയോഗത്തിന് മിടുക്കാൻ ആയിരുന്നു എന്ന് തോന്നുന്നു.)ഇംഗ്ലീഷിൽ 'Dwelt among us' എന്നാണ് പ്രയോഗം. HEBREW ഭാഷയിൽ ആകട്ടെ SHEKINAH എന്ന വാക്കാണ് ഇതിനു തുല്യമായി ഉപയോഗിക്കുന്നത്. ( ഇമ്മടെ സഭയുടെ ഒരു TV ചാനലിന്റെ പേരാണ് ഇത്.) തങ്ങളെ വഴി നടത്തിയ , കൂടെയുള്ള ദൈവസാന്നിധ്യത്തിനു ഇസ്രായേൽ വിളിച്ച പേരാണ് SHEKINAH . 'The Divine presence' എന്നാണ് അതിന്റെ ഏതാണ്ട് അർഥം . അതായതു പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തിന്റെ കൂടെ മരുഭൂമിയിൽ ദൈവമായ കർത്താവ് കൂടാരമടിച്ചു വസിച്ചു എന്നതിനു തുല്യമായ പ്രയോഗമാണ് യോഹന്നാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ സുവിശേഷം വായിക്കുന്ന യഹൂദ പശ്ചാത്തലത്തിലുള്ള ആദിമ ക്രൈസ്തവർക്കു ഇത് (ഈ ദ്വയാർത്ഥം ) എളുപ്പം മനസിലാകുമായിരുന്നു. ഇങ്ങനെയുള്ള ഇമ്മണി വല്യ ദൈവ ശാസ്ത്ര ചിന്തകൾ യോഹന്നാൻ തന്റെ സുവുശേഷത്തിൽ രഹസ്യമായി ഒളിപ്പിച്ചു വച്ചിരുന്നു. (പുള്ളിയെ സമ്മതിക്കണം.) ഇതുകൊണ്ടൊക്കെ കൂടിയാണ് കാര്യങ്ങൾ ഉയർന്നു വീക്ഷിക്കുന്ന 'കഴുകനെ' യോഹന്നാൻ സുവിശേഷകനെ സൂച്ചിപ്പിക്കാൻ ഉപയോഗിക്കുന്നത്. എന്തായാലും വചനമായ ഈശോ മാസമായി നമ്മുടെ കൂടെയുണ്ട് എന്നാണ് യോഹന്നാൻ ഓർമ്മിപ്പിക്കുന്നത്. "നാം വിളിച്ചപേക്‌ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്‌ഥനായിരിക്കുന്നതുപോലെദൈവം ഇത്ര അടുത്തുള്ള വേറേഏതുശ്രേഷ്‌ഠജനതയാണുള്ളത്‌?"
നിയമാവര്‍ത്തനം 4 : 7

ഈ ദൈവ സങ്കൽപ്പത്തെ നമ്മൾ തിരിച്ചറിയുന്നത് പരിശുദ്ധ കുർബാനയിൽ ആണ്.വചനം മാംസമായതാണ് കുർബാന. കൂടെ വസിക്കാൻ കുർബാന യായവൻ ആണ് നമ്മുടെ ദൈവം. ഒപ്പമാകാൻ വേണ്ടി അപ്പമായവൻ ആണ് നമ്മുടെ ദൈവം. ഒരോ കുർബാനയും ഒരു SHEKINAH അനുഭവമാണ്. പ. കുർബാനയിൽ നമ്മുടെ ഒപ്പമുള്ള ദൈവ സാന്നിധ്യത്തെ തിരിച്ചറിയുക, അനുഭവിക്കുക. അതറിയണമെങ്കിൽ നമ്മൾ ദൈവത്തിന്റെ ഒപ്പം ഉണ്ടാകണം. അതായത് ഇവിടെ ചോദ്യം ഇതാണ് ദൈവം നമ്മുടെ ഒപ്പം ഉണ്ട്. പക്ഷേ നമ്മൾ ദൈവത്തിന്റെ ഒപ്പം ആണോ? വി. യാക്കോബ് ശ്ലീഹാ പറയുന്നു "നിങ്ങൾ ദൈവത്തോട് ചേർന്നു നിൽക്കുക അവിടുന്നു നങ്ങളോടും ചേർന്നു നിൽക്കും ( യാക്കോബ് 4:8). കുര്ബാനയോട് ചേർന്നു നിൽക്കുക.

2. വചനത്തെ മാംസം ധരിപ്പി ക്കേണ്ടവർ

സാധാരണ ത്രിസന്ധ്യാ ജപത്തിൽ ( എന്നു വച്ചാൽ കർത്താവിൻറെ മാലാഖ.....) ചെല്ലുന്ന ഒരു വാക്യമാണ് 'വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു ' എന്നത്. നമുക്കറിയാം ഈ വചനത്തിന് മാംസ രൂപം നൽകിയത് പരിശുദ്ധ അമ്മയാണ് . ആ അമ്മ വചനത്തെ ഉദരത്തിലും ഹൃദയത്തിലും വഹിച്ചു. വചനത്തിന് ഒരു മാനുഷിക രൂപം നൽകുക എന്നുള്ളതാണ് ഏതൊരു ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്തം . നമ്മുടെ ജീവിതത്തിലും പരിശുദ്ധ അമ്മയെ പോലെ വചനമാകുന്ന ഈശോയെ മറ്റുള്ളവർക്കു പകർന്നു നൽകാൻ കഴിയണം. വചനം പഠിക്കാനും പറയാനും പറഞ്ഞു കൊടുക്കാനും പറ്റണം. നമ്മൾ കണ്ണിൽ കണ്ട സിൽമാ നടന്മാരുടെയും നടിമരുടെയും ഡയലോഗുകളും മഹാന്മാരുടെ മഹദ് വചങ്ങളുമെല്ലാം മനപാഠം പഠിച്ചു പറയും. ഒരു ബൈബിൾ വചനം പറയാൻ പറഞ്ഞാൽ മിണ്ടാട്ടമില്ല.... അതുകൊണ്ടു വചനം പഠിക്കുക , ക്രിസ്തുവിനെ അറിയുക. വി. ജെറോം പറയുന്നു" വി. ഗ്രന്ഥത്തെ കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെ കുറിച്ചുള്ള അജ്ഞതയാണ്.

3. പിന്നാലെ വരുന്നവൻ

സ്നാപകയോഹന്നാൻ ഈശോയ്ക്ക് സാക്ഷ്യം നൽകുമ്പോൾ പറയുന്നുണ്ട് തന്റെ പിന്നാലെ വരുന്നവൻ തന്നെക്കാൾ ശക്തനാണ് എന്ന്. ഈ പിന്നാലെ വരുന്നവൻ എന്നത് ഈശോയാണ് സൂചിപ്പിക്കുന്നത്.
നമുക്ക് പിന്നാലെ വരുന്നവരൊക്കെ നമ്മളെക്കാൾ എന്തുകൊണ്ടും മെച്ചമാണ് എന്നൊരു ചിന്ത ഉണ്ടാവുക വലിയ കാര്യമാണ്. പലപ്പോഴും ഏതു തലമുറയിലും പെട്ട ആളുകളും അവർക്ക് പിന്നാലെ വരുന്ന ആളുകളെ അംഗീകരിക്കാനും സ്വീകരിക്കാനും അവർക്ക് വേണ്ടി മാറിക്കൊടുക്കാനും തയ്യാറാകുന്നില്ല എന്നുള്ളതാണ് സത്യം. രാഷ്ട്രീയ രംഗത്ത് ആയാലും മതരംഗത്തായാലും കലാ രംഗത്തും കായിക രംഗത്തൊക്കെ ആയാലും പിന്നാലെ വരുന്നവരെ അംഗീകരിക്കാൻ ഒരു മടി ഉണ്ട്. അതൊന്നു മാറ്റി കളയാനായിട്ട് പറ്റുക മറ്റുള്ളവരെ അംഗീകരിക്കുക വലിയ കാര്യമാണ്.
ഇമ്മടെ ബെനഡിക്ട് XVI മൻ മാർപാപ്പ ചെയ്തത് അറിയാലോ ? 2013 ഫെബ്രുവരി മാസത്തിൽ പത്രോസിന്റെ സിംഹാസനത്തിൽ തുടരാൻ തന്റെ പ്രായധിക്യം അനുവധിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് തന്റെ പിൻഗാമിക്കു അദ്ദേഹം വഴിമാറി കൊടുത്തു. മാത്രമല്ല തന്റെ പിൻഗാമിയുമായുള്ള കൂടിച്ചേരലുകളിൽ സർവ്വ പിന്തുണയും അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകുകയും ചെയ്തിരുന്നു. വരും തലമുറയ്ക്ക് വേണ്ടി വഴി മാറി കൊടുക്കുക ചില്ലറ കാര്യമല്ല.( സത്യത്തിൽ ആ സ്ഥാന ത്യാഗത്തോടെ പുള്ളിയുടെ range നന്നായി ഉയർന്നു അല്ലേ...)

തലമുറകൾ തമ്മിലുള്ള അന്തരം ( gereration gap) എല്ലായിടത്തെയും പ്രശ്നം ആണല്ലോ. (ഇമ്മടെ എല്ലാ ഇടവകകളിക്കും കാണും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കികും പ്രശനം അല്ലേ...) ഫ്രാൻസിസ് മാർപാപ്പ പറയുന്നത് സഭയാകുന്ന തോണിയിൽ ദിശ കാണിക്കുന്നവരാണ് മുതിർന്നവർ എന്നും അവർ കാണിക്കുന്ന ദിശയിലേക്കു തോണി തുഴയേണ്ടവർ ആണ് യുവജങ്ങൾ എന്നു മാണ്. ( Christus Vivit) അതായത് ഈ രണ്ടു തലമുറയേയും നമുക്ക് ഒരു പോലെ ആവശ്യമുണ്ട് എന്നു ചുരുക്കം.

പറച്ചിലും പ്രവർത്തിയും

"വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു."

1.ത്രിസന്ധ്യാ ജപം (കർത്തവിന്റ മാലാഖ..) മുടക്കമില്ലാതെ ചൊല്ലാൻ ശ്രമിക്കാം....
2.എല്ലാ ദിവസവും കുർബാനക്ക് ഒപ്പമായിരിക്കാൻ, ദിവ്യ കാരുണ്യത്തിന്റെ മുന്പിലായിരിക്കാൻ അൽപ്പ സമയം കണ്ടെത്തം

3.മറ്റുള്ളവർക്കായി (നമുക്ക് പിന്നിലുള്ളവർക്കായി) ഒരവസരമെങ്കിലും വിട്ടു കൊടുക്കാം...

ദനഹാ രണ്ടാം ഞായർ

സംഖ്യ 10/29-36
ഏശയ്യ 45/11-17
ഹെബ്ര 3/1-6
യോഹ 1/14-18

പെനുവേൽ ഒരു ഉറവയാണ്!

വചനം മാംസമായി തീർന്ന രക്ഷാകര ചരിത്രത്തിലെ നിർണായകമായ സംഭവമാണ് യോഹന്നാൻ 1/14-18 ൽ നാം കാണുന്നത്. ദൈവത്തെ കാണുക എന്ന മനുഷ്യൻ്റെ ആഗ്രഹ പൂർത്തീകരണവും കർത്താവിനു വേണ്ടിയുള്ള അനേകായിരം വർഷങ്ങളുടെ കാത്തിരിപ്പിൻ്റെ വിരാമവും.

അനന്ത നന്മയും സർവശക്തനുമായ ദൈവത്തെ നേരിൽ കാണുക എന്നത് മരണ കാരണമാണെന്ന് യഹൂദർ കരുതിയിരുന്നു. പഴയനിയമത്തിൽ ദൈവവുമായി ഏറ്റവുമടുത്ത് ഇടപെട്ട മോശ പോലും ദൈവത്തിൻ്റെ മുഖം കണ്ടിട്ടില്ല. പുറ:33/ 20-23 ൽ ദൈവം മോശയോട് അരുളിച്ചെയ്യുന്നു: "എൻ്റെ മുഖം നീ കാണുകയില്ല." അത്യുന്നതനായ ദൈവത്തിൻ്റെ മഹത്വം ദർശിച്ച ഏശയ്യ തൻ്റെ നാശത്തെയോർത്ത് വിലപിയ്ക്കുന്നത് ഏശയ്യ 6/5 ൽ നാം കാണുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദനഹാക്കാലത്തിൻ്റെ രണ്ടാം ഞായറാഴ്ചയായ ഇന്ന് യോഹന്നാൻ സുവിശേഷകൻ പറയുക, ദൈവത്തെ ആരും ഒരിയ്ക്കലും കണ്ടിട്ടില്ല. പുതിയനിയമ ജനതയായ നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്തുവാൻ ദൈവം തീരുമനസ്സായി.
ദനഹാ എന്ന വാക്കിൻ്റെ അർത്ഥം തന്നെ വെളിപ്പെടുത്തൽ എന്നാണ്. അതായത്, ദനഹാക്കാലം വെളിപ്പെടുത്തലുകളുടെ കാലമാണ്. ദൈവത്തെ ആരും ഒരിയ്ക്കലും കണ്ടിട്ടില്ലെന്നിരിയ്ക്കെ, പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെയായ യേശുക്രിസ്തുവിലൂടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതിനേക്കുറിച്ച് തിരുവചനം ഇന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.

അപ്പസ്തോലൻ തന്നെ പുരോഹിതൻ

ഹെബ്രാ 3/1-6 ൽ ക്രിസ്തുവിനെ വിശ്വാസത്തിൻ്റെ അപ്പസ്തോലൻ എന്നാണ് പറയുന്നത്. സുവിശേഷത്തിൽ ക്രിസ്തുവിനെ അപ്പസ്തോലൻ എന്ന് പറയുന്ന വളരെ പ്രധാനപ്പെട്ട ഒരു സന്ദർഭം. അപ്പസ്തോലൻ എന്നാൽ അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. ദൈവത്തെ ആരും കണ്ടിട്ടില്ലെന്നിരിയ്ക്കെ, അവനെ മനുഷ്യന് വെളിപ്പെടുത്താനും അവൻ്റെ ഭാഷ സംസാരിക്കാനും വേണ്ടി വന്നവൻ, യഹൂദർ പ്രതീക്ഷിച്ചിരുന്ന രക്ഷകൻ എന്നൊക്കെ അർത്ഥം. ഹിബ്രു ഭാഷയിൽ ക്രിസ്തുവിനു മാത്രം ഉപയോഗിയ്ക്കുന്ന മറ്റൊരു പ്രയോഗമാണ് പ്രധാന പുരോഹിതൻ, അതിനർത്ഥം ദൈവത്തിനു മുന്നിൽ മനുഷ്യനെ പ്രതിനിധീകരിയ്ക്കുന്നവൻ. അപ്പോൾ, മനുഷ്യനു മുന്നിൽ ദൈവത്തെ പ്രതിനിധീകരിയ്ക്കുന്നവൻ തന്നെ ദൈവത്തിനു മുന്നിൽ മനുഷ്യനെ പ്രതിനിധീകരിയ്ക്കുന്നു.

മോശ അന്നേ പറഞ്ഞിരുന്നു

ഇസ്രായേലിൻ്റെ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയാണല്ലോ മോശ. എല്ലാ പഴയനിയമ നേതാക്കളിലും വച്ച് വലിയവൻ. അവനെ "ദൈവപുരുഷൻ എന്നും ദൈവത്തിൻ്റെ ദാസൻ" ( നിയ. 33:1 ; 34:5 ) എന്നും വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നുണ്ട്. ദൈവവുമായുള്ള മോശയുടെ ബന്ധം വളരെ അടുപ്പമുള്ളതായിരുന്നു. ഒരു മനുഷ്യൻ തൻ്റെ സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ ദൈവം മോശയോട് മുഖാമുഖം സംസാരിച്ചു" ( പുറ. 33:11 ). മോശയ്ക്ക് ദൈവവുമായുള്ള അസാധാരണമായ അടുപ്പം കാരണം മാലാഖമാരേക്കാൾ വലിയവനാണെന്ന് ചില യഹൂദ റബ്ബികൾ വിശ്വസിക്കുന്നു.

എന്നിരുന്നാലും, തന്നേക്കാൾ വലിയവനും ഇസ്രായേലിനോട് ദൈവവചനം സംസാരിക്കുന്നവനുമായ ഒരു പ്രവാചകനെ കർത്താവ് ഇസ്രായേലിൽ നിന്ന് എഴുന്നേൽപ്പിക്കുമെന്ന് മോശ മനസ്സിലാക്കി (നിയ. 18:15-18 ). ഈ പ്രവാചകനാണ് മിശിഹാ ( യോഹ. 1:45 ) എന്ന് നാം വ്യക്തമായി തിരിച്ചറിയുന്നു.

മോശ ദൈവത്തിൻ്റെ ഭവനത്തിൽ വിശ്വസ്തനായ ദാസൻ ആയിരുന്നു. എന്നാൽ മോശ സേവിച്ച ഇസ്രായേൽ ഭവനത്തെ ക്രിസ്തു പണിയുകയും മേൽനോട്ടം വഹിക്കുകയും ചെയ്തതിനാൽ അവൻ മോശെയെക്കാൾ മഹത്വത്തിന് യോഗ്യനായി കണക്കാക്കപ്പെടുന്നു.
മോശ ഒരു മനുഷ്യദാസനായിരുന്നു. ക്രിസ്തുവാകട്ടെ, ഒരു ദൈവിക ദാസനാണ്, ദൈവപുത്രൻ എന്ന നിലയിൽ മോശയെക്കാൾ മഹത്വത്തിന് യോഗ്യൻ. മോശയെക്കാൾ കൂടുതൽ വിശ്വസ്തനും. അവൻ തൻ്റെ കുരിശിലെ മരണത്തിൽ പോലും പതറിയില്ല.

കാണണ്ടേ ദൈവത്തെ!..

ഇന്നും മനുഷ്യൻ്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അടങ്ങാത്ത ദാഹങ്ങളിൽ ഒന്ന് ഈശ്വരനെ ഒരുനോക്ക് കാണണം എന്നുള്ളത് തന്നെയാണ്. അതാണല്ലോ മരണ ശേഷം നമ്മൾ പ്രത്യാശിയ്ക്കുന്നതും. 'കാണുക' എന്നതിനും ഒരു പടി കൂടി മുകളിലാണ് അനുഭവിയ്ക്കുക എന്നത്. ഒരു മലയെ നാം അകലെ വച്ച് കാണുന്നതും മലമുകളിൽ കയറി അത് അനുഭവിയ്ക്കുന്നതും രണ്ടാണ്. കടൽ കണ്ടു എന്ന് പറയാറുണ്ട്, യഥാർത്ഥത്തിൽ നാം കാണുന്നത് കടലോരവും തിരമാലയുമാണ്. കടലിൽ ഇറങ്ങി അതിൻ്റെ ആഴങ്ങളിൽ ചെന്ന് അനുഭവിച്ചാലേ നാം കടൽ കാണൂ. പക്ഷേ ഇപ്പോഴും നാം കടൽ കാണാൻ പോകാറുണ്ട്, തിര എണ്ണി വരാറുമുണ്ട്. ദൈവത്തിൽ വിശ്വസിക്കുക എന്നതിനപ്പുറം ദൈവത്തെ സ്വയം അനുഭവിക്കുക എന്നതിലേക്ക് മാറാനാണ് ഒരു വിശ്വാസി ആഗ്രഹിയ്ക്കേണ്ടത് എന്ന് സാരം.

സ്വാമി വിവേകാനന്ദൻ്റെ ജീവിതത്തിൽ നിന്ന് ദൈവത്തെ അനുഭവിക്കുന്നതിനുള്ള വീക്ഷണത്തെ ചിത്രീകരിക്കുന്ന ഒരു ക്ലാസിക് കഥയുണ്ട്. വിവേകാനന്ദൻ സർവ്വകലാശാല വിദ്യാർത്ഥിയായിരിക്കുമ്പോൾ, താൻ താമസിച്ചിരുന്ന കൽക്കട്ട പ്രദേശത്തെ പല പ്രമുഖ മതനേതാക്കളോടും അവർ ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ശ്രീരാമകൃഷ്ണനെ കാണുന്നതുവരെ വ്യക്തവും ആധികാരികവുമായ ഉത്തരം ആരിൽ നിന്നും ലഭിച്ചില്ല. "ദൈവത്തെ കണ്ടിട്ടുണ്ടോ?” എന്ന വിവേകാനന്ദൻ്റെ ചോദ്യത്തിന് ശാന്തനായി ശ്രീരാമകൃഷ്ണൻ മറുപടി പറഞ്ഞു, “അതെ, ഒരാൾ കൈപ്പത്തിയിൽ ആപ്പിൾ കാണുന്നത് പോലെ ഞാൻ അവനെ വ്യക്തമായി കാണുന്നു; അല്ല, കൂടുതൽ ശ്രദ്ധയോടെ. ഇത് മാത്രമല്ല, നിങ്ങൾക്കും അവനെ കാണാൻ കഴിയും."
ദൈവത്തിലുള്ള വിശ്വാസത്തിനപ്പുറം ദൈവികമായ അനുഭവത്തിലേക്ക് വിരൽ ചൂണ്ടുകയാണ് രാമകൃഷ്ണൻ യുവ അന്വേഷകനെ.

ദൈവത്തെ അനുഭവിയ്ക്കാൻ ഒരുപാട് വഴികളുണ്ട്. ആദ്യം ചെയ്യേണ്ടത് സ്വസ്ഥമാവുക എന്നതാണ്. തിരക്കുകൾ മാറ്റി വയ്ക്കുക. നമുക്ക് മുന്നേ അവിടുത്തെ തേടിയലഞ്ഞവർക്ക് ചിലത് പറയാനുണ്ടാവും. ഗുരുക്കന്മാർ പകർന്നു തരുന്ന അറിവ്, അത് ഈ അന്വേഷണത്തിന് ആക്കം കൂട്ടും. അടുത്ത ഘട്ടം ആത്മാവിൻ്റെ സത്തയെ തിരിച്ചറിയുക എന്നതാണ്. അത് ആഴത്തിലുള്ള തലത്തിൽ ദൈവത്തിൻ്റെ സത്തയാണ്. ഉള്ളിലെ നന്മയെ ധ്യാനിക്കുക, ഉള്ളിലെ ദൈവിക സാന്നിധ്യം അറിയുക. നമ്മുടെ ആന്തരിക സത്ത അനുഭവിക്കുമ്പോൾ നാമും ഈശ്വരനെ അനുഭവിക്കുന്നു.

പിന്നീട് എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ബോധമായും ഒടുവിൽ കാലാതീതവും രൂപരഹിതവും സ്ഥലരഹിതവുമായ അതീന്ദ്രിയ യാഥാർത്ഥ്യമായി അത് അനുഭവപ്പെടുന്നു.
എന്നിലും നിന്നിലും തൂണിലും തുരുമ്പിലും ഉള്ളത് ഒരേ സത്തയാണെന്ന് തിരിച്ചറിയുമ്പോൾ
ഒരു തൂവൽ കണക്കെ മനസ്സ് നിർമലമാകുന്നു...

ദൈവത്തെ മുഖാഭിമുഖം കണ്ട ഇടത്തെ 'പെനുവേൽ' എന്ന് യാക്കോബ് വിളിച്ചതുപോലെ (ഉൽപത്തി 32/30), നമുക്കും മറക്കാനാവാത്ത പെനുവേൽ അനുഭവങ്ങളുടെ ഇടങ്ങൾ ഉണ്ടാവട്ടെ. അതൊരു ഉറവയായി, അരുവിയായി ഒഴുകട്ടെ. ആമേൻ.

സനു തെറ്റയിൽ, മേക്കാട്

www.homilieslaity.com

ദനഹാക്കാലം രണ്ടാം ഞായർ

യോഹന്നാൻ 1, 14-18

പ്രധാന ആശയം

ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക വെളിപാടാണ് ചിന്താവിഷയം.

പശ്ചാത്തലം

പാശ്ചാത്യ ലോകത്തിൽ ഗ്രീക്ക് തത്വചിന്തയിലാണ് വചനത്തിന് ദൈവികപരിവേഷം ലഭിച്ചതായി നാം കാണുന്നത്. ഒരു പ്രാപഞ്ചിക ദൈവിക തത്വമായിട്ടാണ് (Universal Divine Principle) ഗ്രീക്കുകാർ വചനത്തെ മനസ്സിലാക്കിയിരുന്നത്. ഗ്രീക്ക് ഭാഷയിൽ ലോഗോസ് (Logos) ആണ് വചനം. ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ളീറ്റസ് (Heraclitus) ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം Logos നെ യുക്തിപരമായ ദൈവിക ബുദ്ധിശക്തി (Rational Divine Intelligence), ദൈവത്തിന്റെ മനസ്സ് (Mind of God), ദൈവത്തിന്റെ ജ്ഞാനം (Wisdom of God’s Will) എന്നങ്ങനെയാണ് കണ്ടത്. Logos ലൂടെയാണ്, logos കാരണമാണ് സർവ്വതും ഈ ലോകത്തിൽ ഉണ്ടായത് എന്നതായിരുന്നു ഹെരാക്ലിറ്റസിന്റെ ചിന്ത.

വിശുദ്ധ ബൈബിളിലും, ദൈവത്തിന്റെ മനസ്സിന്റെ ഉണ്ടാകട്ടെ എന്ന വചനത്തിലൂടെയാണ്, വാക്കിലൂടെയാണ് പ്രപഞ്ചം ഉണ്ടാകുന്നത്. ഉത്പത്തി പുസ്തകത്തിന്റെ ആദ്യ ഭാഗംതന്നെ പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള വിവരണമാണ്. പൗരസ്ത്യ ചിന്തയിൽ വാക്ക് ബ്രഹ്മമാണ്. ശബ്ദത്തിലൂടെയാണ്, വചനത്തിലൂടെയാണ് സർവ്വതുമുണ്ടായതെന്ന് ഭാരതീയ ഭാഷാ പണ്ഡിതനായ ഭർതൃഹരി (Barthrhari) തന്റെ വാക്യപദീയം (വാക്യപദീയം) എന്ന പുസ്തകത്തിലൂടെ പറയുന്നുണ്ട്.

വിശുദ്ധ യോഹന്നാൻ ഗ്രീക്ക് ക്രൈസ്തവർക്കായി സുവിശേഷം അറിയിച്ചപ്പോൾ ഗ്രീക്ക് ചിന്തയിലെ Logos എന്ന ദൈവിക തത്വത്തെ ദൈവമായി അവതരിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതുതന്നെ ഈ ചിന്ത പങ്കുവച്ചുകൊണ്ടാണ്. ” ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു…സമസ്തവും അവനിലൂടെയുണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.” (1, 1-2) ഗ്രീക്കുകാരുടെ ചിന്തയ്ക്കും ജീവിതത്തിനും തത്വശാസ്ത്രത്തിന്റെ പിൻബലമുണ്ടായിരുന്നു, അവരുടെ സാധാരണജീവിതംപോലും സോക്രട്ടീസിന്റെയും (Socrates), പ്ലേറ്റോയുടെയും (Plato) ഒക്കെ ചിന്തകൾകൊണ്ട് മിനുസപ്പെടുത്തിയതായിരുന്നു. അതുകൊണ്ട്, LOGOS, വചനം അവർക്ക് എല്ലാമായിരുന്നു. വിശുദ്ധ യോഹന്നാൻ ആദിയിൽ വചനമുണ്ടായിരുന്നു, വചനം ദൈവമായിരുന്നു വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു, ആ വചനം ക്രിസ്തുവാണ് എന്ന് പറഞ്ഞപ്പോൾ അവർക്കത് പുതിയവെളിച്ചമായി മാറി.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗം യഥാർത്ഥത്തിൽ ദൈവം മനുഷ്യനായി അവതരിച്ചതിന്റെ, ദൈവം മനുഷ്യനായി തന്നെത്തന്നെ വെളിപ്പെടുത്തിയതിന്റെ വിവരണമാണ്. വിശുദ്ധ മത്തായിയെപ്പോലെയോ, വിശുദ്ധ ലൂക്കായെപ്പോലെയോ നീണ്ട വിവരണങ്ങളൊന്നും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ യോഹന്നാൻ നൽകുന്നില്ല. മറിച്ച്, വളരെ മനോഹരമായ, കാച്ചിക്കുറുക്കിയ പരുവത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിന്റെ ജനനം അവതരിപ്പിക്കുകയാണ് – “വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം.“ ശരിയാണ്, കഥകളിലൂടെ, സംഭവങ്ങളിലൂടെ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ, അത് കേൾക്കാനും, വായിക്കാനും നമുക്കൊക്കെ എളുപ്പമാണ്, ഇഷ്ടവുമാണ്. എന്നാൽ, ഇത്ര ആഴമായി, അല്പം ഫിലോസോഫിക്കലായി അവതരിപ്പിക്കുമ്പോൾ, നമുക്കത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. എങ്കിലും, അതിന്റെ സൗന്ദര്യം നമ്മെ ആകർഷിക്കും. ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിൽ അത്ഭുതകരമായ ഈ രഹസ്യം അവതരിപ്പിക്കുവാൻ വിശുദ്ധ യോഹന്നാന് സാധിച്ചില്ല എന്നതാണ് യാഥാർഥ്യം.!

വിശുദ്ധ യോഹന്നാൻ നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത് ഇതാണ്: സ്നേഹിതരേ, വചനമായ ക്രിസ്തുവാണ് നിങ്ങളുടെ രക്ഷകൻ! ക്രിസ്തുവിലൂടെയാണ് കൃപയ്ക്കുമേൽ കൃപ നിങ്ങൾ സ്വീകരിക്കുന്നത്. വചനത്തിലൂടെയാണ് നിങ്ങളുടെ ജീവിതത്തിലേക്ക് കൃപ ഒഴുകിയെത്തുന്നത്. വചനമായ യേശുക്രിസ്തുവിലൂടെയാണ് നിങ്ങൾക്ക് കൃപയും സത്യവും ലഭിക്കുന്നത്. അതുകൊണ്ട്, വചനം വെറുമൊരു കളിപ്പാട്ടമല്ല. വെറുതെ അർഥം മാത്രം കൈമാറാനുള്ള, വിവരങ്ങൾ കൈമാറാനുള്ള ഒരു ഉപാധി മാത്രമല്ല വചനം, വാക്ക്, ശബ്ദം.. വചനം ദൈവമാണ്; വാക്ക് ദൈവമാണ്; ശബ്ദം ദൈവമാണ്. വചനം നമുക്ക് ക്രിസ്തുവാണ്. വചനത്തിലൂടെയാണ് നമുക്ക് കൃപ ലഭിക്കുന്നതും.

സന്ദേശം

നാം സംസാരിക്കുന്ന, ഉപയോഗിക്കുന്ന വാക്കുകൾ ദൈവ കൃപയുടെ നിറകുടങ്ങളാണ്. ദൈവം, ജ്ഞാനം, ദൈവകൃപ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ സർവ്വതും നമ്മിലേക്ക് വരുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളിലൂടെയാണ്. വാക്കുകൾ അത്രയ്ക്കും പരിശുദ്ധമാണ്. ഭാഷ തന്നെ വലിയൊരു രഹസ്യമാണ്. എങ്ങനെയാണ് വാക്കുകൾ നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നത്, എങ്ങനെയാണ് വാക്കുകൾ നമ്മിൽ നിന്നും പുറപ്പെടുന്നത്, എങ്ങനെയാണ് നാമത് ഉച്ചരിക്കുന്നത്, എങ്ങനെയാണ് നാം ഉദ്ദേശിക്കുന്ന കാര്യങ്ങൾ വാക്കുകളിലൂടെ മറ്റുള്ളവർ മനസ്സിലാക്കുന്നത് … ഇതെല്ലാം – ധാരാളം സിദ്ധാന്തങ്ങളും, വ്യാഖ്യാനങ്ങളും ഇവയെപ്പറ്റി ഉണ്ടെങ്കിലും – ഇന്നും വലിയൊരു രഹസ്യം തന്നെയാണ്. എന്തുതന്നെയായാലും, വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്.

അപ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം നാം ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ച് ബോധമുള്ളവരാകുക എന്നതാണ്.

ഒരു സ്ത്രീ ഒരുദിവസം എത്ര വാക്കുകൾ ഉച്ചരിക്കുന്നുണ്ട്? ശാസ്ത്രീയമായി പറയുന്നത്, മുപ്പതിനായിരം വാക്കുകൾ. ഒരു പുരുഷനോ? പതിനയ്യായിരം വാക്കുകൾ. യുവജനങ്ങളും കുട്ടികളുമൊക്കെ ഏകദേശം ഇരുപത്തിയൊന്നായിരം വാക്കുകൾ ഉച്ചരിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ വാക്കുകളൊക്കെ ദൈവകൃപയുടെ ചാലുകളാണ് എന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. നാം ഉപയോഗിക്കുന്ന നല്ല വാക്കുകകൾ, വചനങ്ങൾ നമ്മുടെ തലച്ചോറിനെ നന്മയിലേക്ക് ഉദ്ദീപിപ്പിക്കുകയും, ഹൃദയം വികസിക്കുകയും, നാം ഉപയോഗിക്കുന്ന ചീത്ത വാക്കുകൾ നമ്മിൽ തിന്മയുടെ ശക്തിയെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. കാരണം, വാക്കുകൾ ശക്തിയുള്ളതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോൾ കേൾക്കുന്നയാൾക്കും, പറയുന്ന ആൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ, ഞാൻ നിന്നെ വെറുക്കുന്നു, നിന്നെ എനിക്ക് ഇഷ്ടമല്ല എന്ന് പറയുമ്പോഴും സംഭവിക്കുന്നുണ്ട്. ഒന്ന്, നല്ലതാണെങ്കിൽ, മറ്റേത് തിന്മയാണ് ഉണ്ടാക്കുന്നത്. വചനം എന്നും എപ്പോഴും നല്ലതാണെങ്കിലും അത് ഉച്ചരിക്കുന്ന ആളുടെ ദുഷ്ട മനോഭാവവും, ചീത്ത മനസ്സും ആ വചനത്തെ വിഷലിപ്തമാക്കുന്നു. വചനത്തിലെ ദൈവകൃപ ഉപയോഗ്യശൂന്യമാകുന്നു. നല്ല വൃത്തിയായ ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കുക. പാത്രത്തിലെ പാൽ ശുദ്ധമായിത്തന്നെ ഇരിക്കും. എന്നാൽ, വൃത്തിയില്ലാത്ത ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കൂ …ആ ശുദ്ധമായ പാൽ ചീത്തയാകും.

വിവരണം

1. ഒരു ക്രൈസ്തവ കുടുംബം. കുടുംബപ്രാർത്ഥനയൊക്കെ ഉണ്ടെങ്കിലും, രാത്രികളിൽ ഭാര്യയും, ഭർത്താവും തമ്മിലുള്ള വഴക്കിന് ഒരു പഞ്ഞവുമില്ല. അവർ തമ്മിൽ വഴക്കിടും എന്ന് മാത്രമല്ല, അവർ പരസ്പരം പറയുന്നത് പുഴുത്ത തെറിയാണ്. മുറ്റത്ത് നിന്നാണ് ഈ വികൃതികൾ നടക്കുന്നത്. അവസാനം ചേട്ടൻ ഉച്ചത്തിൽ ഒരു കലക്കുകലക്കും. “അകത്തേക്ക് കേറിപ്പോടീ പിശാചേ” എന്ന്. അപ്പോൾ തന്നെ ചേടത്തി അകത്തേക്ക് കയറും. എന്നാൽ, യഥാർത്ഥത്തിൽ അകത്തേക്ക് കയറിയത് അദ്ദേഹത്തിന്റെ ഭാര്യയാണോ? അദ്ദേഹം ആഗ്രഹിച്ചതുപോലെ, പറഞ്ഞതുപോലെ പിശാചാണ് അകത്തേക്ക് കയറിയത്. നമ്മുടെ വാക്കുകളെ നാം സൂക്ഷിച്ച് ഉപയോഗിക്കണം. കാരണം, വചനം ശക്തിയുള്ളതാണ്.

2. ഒരു കുടുംബം. കുടുംബനാഥനും, കുടുംബനാഥയും മക്കളും തമ്മിൽ മിക്കപ്പോഴും വഴക്കാണ്. മാത്രമല്ല, അവരുപയോഗിക്കുന്ന വാക്കുകൾ കേട്ട്, നാട്ടുകാർ പോലും ചെവിപൊത്തും. ചന്തയിൽ ഉപയോഗിക്കുന്ന വാക്കുകളേക്കാൾ ചീത്തവാക്കുകളാണ് അവർ ഉപയോഗിച്ചിരുന്നത്. ആ വീട്ടിലെ മകന് വിവാഹം നടക്കാത്തതുകൊണ്ട് വീട്ടിൽ ചെന്ന് പ്രാർത്ഥിക്കാമെന്ന് കരുതി അവിടേയ്ക്ക് കടന്നുചെന്നപ്പോൾ, അവരോട് സംസാരിച്ചപ്പോൾ, എനിക്ക് മനസ്സിലായി, അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ദൈവത്തിന്റെ കൃപയല്ല ആ കുടുംബത്തിലേക്ക് ഒഴുകുന്നത് എന്ന്. ഒരു ധ്യാനത്തിലൂടെ, മാനസാന്തരത്തിലൂടെ ആ കുടുംബം കടന്നുപോയി. ഇന്ന് അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ക്രിസ്തു, ക്രിസ്തുവിന്റെ കൃപ അവരിലേക്ക്, അവരുടെ കുടുംബത്തിലേക്ക് ഒഴുകുകയാണ്. രണ്ട് ആണ്മക്കളുടെ വിവാഹം കഴിഞ്ഞു; ഒരു മകൾക്ക് വിദേശത്ത് ജോലി ശരിയായി. ഇന്ന് അവരുടെ വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്. നമ്മുടെ അധരങ്ങളിൽ ദൈവവചനം, ക്രിസ്തു നിറഞ്ഞു നിൽക്കുകയാണെങ്കിൽ, നമ്മുടെ ജീവിതവും, കുടുംബവും എല്ലാം ക്രിസ്തുവിന്റെ കൃപയാൽ നിറയും.

സമാപനം

സ്നേഹമുള്ളവരേ, സുഭാഷിതങ്ങളുടെ പുസ്തകം പറയുന്നു:”നീതിമാന്മാരുടെ ആധാരം ജീവന്റെ ഉറവയാണ്; ദുഷ്ടന്മാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.” (10, 11) വിശുദ്ധ പൗലോശ്ലീഹാ കൊളോസോസുകാരോട് പറയുന്നത് ‘അവരുടെ സംസാരം ഇപ്പോഴും കരുണാമസൃണവും, ഹൃദ്യവുമായിരിക്കട്ടെ എന്നാണ്. (4, 6) എഫേസോസുകാരോടും ശ്ലീഹ പറയുന്നത് വാക്കിനെ സൂക്ഷിക്കുക എന്ന് തന്നെയാണ്. “നിങ്ങളുടെ അധരങ്ങളിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. വചനം മാംസമായി നമ്മിലൂടെ ക്രിസ്തു ജനിക്കുവാൻ, ക്രിസ്തു വെളിപ്പെടുവാൻ നാം നമ്മുടെ വാക്കുകളെ, സംസാരത്തെ വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുടുംബങ്ങളിൽ ചീത്തവാക്കുകൾ മുഴങ്ങാതിരിക്കട്ടെ. നമ്മിൽ നിന്ന് ചീത്ത വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. നീതിമാൻറെമേലും, നീതിരഹിതന്റെമേലും ഒരുപോലെ ഒഴുകുന്ന ദൈവകൃപ മലിനമാക്കാതിരിക്കുവാൻ, വിഷലിപ്‌തമാക്കാതിരിക്കുവാൻ നമുക്ക് ശ്രമിക്കാം.