ദെനഹക്കാലം 06

ദനഹാ ആറാം ഞായര് – യോഹ. 3: 22-31 – മിശിഹാ ഉന്നതത്തില് നിന്നുള്ളവന്

ദനഹാ ആറാം ഞായര് – യോഹ. 3: 22-31 – മിശിഹാ ഉന്നതത്തില് നിന്നുള്ളവന്

ഞായര് പ്രസംഗം ദനഹാ ആറാം ഞായര് യോഹ. 3: 22-31 മിശിഹാ ഉന്നതത്തില് നിന്നുള്ളവന്

ഈശോയും യോഹന്നാന് മാംദാനയും ഒരേസമയം സമാന്തരമായി മാമ്മോദീസാ നല്കുന്ന രംഗം വി. യോഹന്നാന് മാത്രമേ സുവിശേഷത്തില് രേഖപ്പെടുത്തുന്നുള്ളൂ (യോഹ. 3:22-23). മറ്റു മൂന്ന് സുവിശേഷങ്ങളിലും മാംദാന, കാരാഗൃഹത്തിലാക്കപ്പെട്ട ശേഷമാണ് ഈശോ തന്റെ പരസ്യജീവിതവും പ്രവര്ത്തനങ്ങളും ആരംഭിക്കുന്നത് (മര്ക്കോ. 1:14). സമവീക്ഷണ സുവിശേഷങ്ങളിലെ വിവരണം ആരംഭിക്കുന്നതിനു മുമ്പുള്ള സംഭവമാണ് യോഹന്നാന് ശ്ലീഹാ വര്ണ്ണിക്കുന്നത് (യോഹ. 3:22-31).

രംഗം യൂദയാ ദേശമാണ്. ഇരുകൂട്ടരും - ഈശോയും ശിഷ്യരും, യോഹന്നാന് മാംദാനയും ശിഷ്യരും - മാമ്മോദീസാ നല്കുന്നത് വിവരിച്ചുകൊണ്ടാണ് സുവിശേഷകന് ആരംഭിക്കുന്നത്. പക്ഷേ, ഈശോ മാമ്മോദീസാ നല്കിയിരുന്നില്ല. മറിച്ച്, അവിടുത്തെ ശിഷ്യരാണ് നല്കിയിരുന്നത് എന്ന് ശ്ലീഹാ തുടര്ന്ന് വ്യക്തമാക്കുന്നുണ്ട് (യോഹ. 4:1-2). ധാരാളം വെള്ളമുണ്ടായിരുന്ന സാലിമിനടുത്തുള്ള ഏനോനിലായിരുന്നു സ്നാപകയോഹന്നാന് മാമ്മോദീസാ നല്കിയിരുന്നത് എന്ന് സുവിശേഷകന് എടുത്തുപറയുന്നുണ്ട്. 'സാലിം' (ശലോം) എന്ന പദത്തിന് 'സമാധാനം' എന്നും 'ഏനോന്' എന്ന പദത്തിന് 'നീരുറവ' എന്നും അര്ത്ഥം. യഥാര്ത്ഥ സമാധാനത്തിന്റെ നീരുറവയായ മിശിഹായുടെ കൃപാസമൃദ്ധിയിലാണ് സ്നാപകയോഹന്നാന് സ്നാനം നല്കിയിരുന്നത് എന്നു സൂചിതം. മിശിഹായിലുള്ള വിശ്വാസത്തിലേയ്ക്ക് ജനത്തെ ഒരുക്കുക എന്നതായിരുന്നല്ലോ യോഹന്നാന് മാംദാനയുടെ സ്നാനത്തിന്റെ ലക്ഷ്യം. ഈശോയുടെ ശിഷ്യര് സ്നാനം നല്കിയിരുന്നെങ്കില് അതിന്റെ ലക്ഷ്യവും മറ്റൊന്നായിരിക്കാന് തരമില്ല.

തങ്ങളുടെ ഗുരുവായ സ്നാപകയോഹന്നാനെപ്പോലെ തന്നെ ഈശോയുടെ ശിഷ്യര് മാമ്മോദീസാ നല്കിയിരുന്നത് യോഹന്നാന്റെ ശിഷ്യര്ക്ക് ഇഷ്ടമായില്ല. ഈ ഇഷ്ടക്കുറവാണ് യോഹന്നാനോടുള്ള അവരുടെ വാക്കുകളില് നിഴലിക്കുന്നത്. അവര് പറഞ്ഞു: "ജോര്ദാന്റെ അക്കരെ നിന്നോടുകൂടെ ഉണ്ടായിരുന്നവന് - നീ സാക്ഷ്യം നല്കിയവന് - ഇതാ മാമ്മോദീസാ നല്കുന്നു. അനേകമാളുകള് അവന്റെയടുക്കലേക്കു പോകുന്നു." സ്നാപകനെ മിശിഹായായി കണ്ടിരുന്ന അദ്ദേഹത്തിന്റെ ശിഷ്യര്ക്ക് ഈശോയുടെ പക്കല് ആളുകള് കൂടുന്നതില് അസൂയയുണ്ടായിരുന്നു എന്ന് വ്യക്തം. അവരെ കുറ്റപ്പെടുത്താതെ, എത്രയോ ശാന്തവും സൗമ്യവുമായാണ് സ്നാപകയോഹന്നാന് അവരെ തിരുത്തുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

താന് മിശിഹായ്ക്ക് വഴിയൊരുക്കുവാനായി ദൈവത്താല് അയയ്ക്കപ്പെട്ടവനാണെന്നും താന് നല്കിയ മാമ്മോദീസാ, മിശിഹായെ യോഗ്യതാപൂര്വ്വം സ്വീകരിക്കാനായി ജനത്തെ ഒരുക്കുന്നതിനു വേണ്ടിയുള്ളതു മാത്രമാണെന്നുമാണ് യോഹന്നാന് മാംദാന വ്യക്തമാക്കുന്നത്. അദ്ദേഹം പറഞ്ഞു: "സ്വര്ഗത്തില് നിന്ന് നല്കപ്പെടാതെ ആര്ക്കും ഒന്നും സ്വീകരിക്കുക സാധ്യമല്ല. ഞാന് മിശിഹായല്ലെന്നും അവനുമുമ്പേ അയയ്ക്കപ്പെട്ടവനാണെന്നും ഞാന് പറഞ്ഞതിന് നിങ്ങള് തന്നെ സാക്ഷികളാണ്" (യോഹ. 3:28). സ്വര്ഗത്തില് നിന്ന് അതായത്, ദൈവത്തില് നിന്ന് കൃപ സ്വീകരിച്ചവന് മാത്രമാണ് താന്. മിശിഹായാകട്ടെ, സ്വര്ഗത്തില് നിന്ന് വന്ന ദൈവവും. ഈ മിശിഹായ്ക്കു മുമ്പേ, വഴിയൊരുക്കുവാനായി അയയ്ക്കപ്പെട്ടവന് മാത്രമാണ് താന് എന്നാണ് സ്നാപകന് പറയാനുണ്ടായിരുന്നത്. ജനത്തിന്റെ ഇംഗിതത്തിനു വിട്ടുകൊടുത്തിരുന്നെങ്കില് കുറച്ചകാലത്തേയ്ക്കാണെങ്കില് പോലും മിശിഹായായി വാഴാമായിരുന്ന സാഹചര്യത്തിലാണ് സ്നാപകന് എളിമയോടെ ഇപ്രകാരം ഏറ്റുപറയുന്നത് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ട കാര്യമാണ്.

മിശിഹായും താനും തമ്മിലുള്ള ബന്ധത്തെ മണവാളനും അദ്ദേഹത്തിന്റെ സ്നേഹിതനും തമ്മിലുള്ള ബന്ധത്തോടാണ് യോഹന്നാന് മാംദാന ഉപമിക്കുന്നത്. "മണവാട്ടി ഉള്ളവനാണ് മണവാളന്. അടുത്തുനിന്ന് മണവാളന്റെ സ്വരം കേള്ക്കുന്ന സ്നേഹിതന് അതില് ആഹ്ലാദിക്കുന്നു. അതുപോലെ, എന്റെ സന്തോഷം ഇതാ പൂര്ണ്ണമായിരിക്കുന്നു. അവന് വലുതാകുകയും ഞാന് ചെറുതാകയും ചെയ്യുക ആവശ്യമാണ്" (യോഹ 3:9-30).

ദൈവത്തിന് ഇസ്രായേല് ജനത്തോടുള്ള ബന്ധത്തെ വിവാഹബന്ധത്തോട് ഉപമിക്കുന്നത് പഴയനിയമത്തിന്റെ ശൈലിയാണ് (ഏശ. 54:5; ഹോസി. 2:19-20). പുതിയനിയമവും ഇതേ ശൈലി പിന്തുടരുന്നുണ്ട് (എഫേ. 5). ഈശോമിശിഹായാണ് മണവാളന്. അവിടുത്തെ ശിഷ്യഗണം (തിരുസഭ) മണവാട്ടിയും. ഒരു നല്ല സ്നേഹിതനെപ്പോലെ ഇവരെ തമ്മില് യോജിപ്പിക്കുക എന്നതായിരുന്നു യോഹന്നാന് മാംദാനയുടെ ദൗത്യം. ഇതേക്കുറിച്ച് വ്യക്തമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നുതാനും. അതുകൊണ്ടാണ്, തന്റെ ശിഷ്യന്മാര്ക്ക് ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാടായ ഈശോയെ പരിചയപ്പെടുത്തിക്കൊടുത്ത് അവിടുത്തെ അനുഗമിക്കുന്നതിന് അദ്ദേഹം അവരെ പ്രേരിപ്പിച്ചത്.

മണവാളന്റെ സ്വരം ശ്രവിക്കുന്നതില് അതിയായി ആഹ്ലാദിക്കുന്നവനാണ് യോഹന്നാന് മാംദാന. അമ്മയുടെ ഉദരത്തില് വച്ചുപോലും ഈ ആഹ്ലാദം യോഹന്നാന് പ്രകടമാക്കിയതാണല്ലോ (ലൂക്കാ 1:39-45). യഹൂദ വിവാഹാഘോഷത്തില് മണവാളന്റെ തോഴന് പ്രധാനപ്പെട്ട പങ്ക് നിര്വ്വഹിക്കാനുണ്ടായിരുന്നു. ആഘോഷങ്ങള്ക്കുള്ള ക്രമീകരണങ്ങള് ഒരുക്കുന്നതും മണിയറ വാതലില് വരെ മണവാളനെ അനുഗമിക്കുന്നതും ഈ സ്നേഹിതന്റെ ഉത്തരവാദിത്വത്തില്പ്പെട്ട കാര്യങ്ങളാണ്. യഥാര്ത്ഥ മണവാളനായ മിശിഹായെ ലോകത്തിന് പരിചയപ്പെടുത്തിയതോടെ തനിക്ക് ജീവിതസാഫല്യമായി എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള് തെളിയിക്കുന്നത്. അതുപോലെ, എന്റെ സന്തോഷം ഇതാ പൂര്ണ്ണമായിരിക്കുന്നു. അവന് വലുതാകയും ഞാന് ചെറുതാകയും ചെയ്യുക ആവശ്യമാണ്.

മിശിഹായ്ക്ക് സാക്ഷ്യം വഹിക്കാന് വിളിക്കപ്പെടുന്ന ആര്ക്കും യോഹന്നാന് മാംദാന ഒരു ഉത്തമ മാതൃകയാണ്. സ്വയം ശൂന്യമാക്കിക്കൊണ്ടുള്ള സാക്ഷ്യമായിരുന്നു യോഹന്നാന്റേത്. ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം ശരിയായി നിര്വ്വഹിച്ചശേഷം രംഗത്തുനിന്നു നിഷ്ക്രമിക്കുന്ന കഥാപാത്രം. മിശിഹാ പരസ്യമായി പ്രത്യക്ഷപ്പെടുന്നതോടെ തനിക്ക് രംഗം വിടാമെന്ന് യോഹന്നാന് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്യുന്നു. നമ്മില് എത്ര പേര്ക്കുണ്ടാകും ഈ ധൈര്യം?

അവന് വലുതാകുകയും ഞാന് കുറയുകയും ചെയ്യണം. ഏതൊരു സാക്ഷ്യം വഹിക്കലിന്റെയും ശൈലി ഇതായിരിക്കേണ്ടതാണ്. മിശിഹായ്ക്കും അവിടുത്തെ സുവിശേഷത്തിനും മനുഷ്യഹൃദയങ്ങളില് സ്ഥാനമുണ്ടാകുക എന്നതായിരിക്കണം പ്രഘോഷകന്റെ ലക്ഷ്യം. താന് ഒരു സ്വരം മാത്രമാണ് എന്നുപറഞ്ഞ യോഹന്നാന്റെ മനോഭാവം അതായിരുന്നു. സുവിശേഷത്തിന്റെ ആനന്ദം എന്ന തന്റെ ശ്ലൈഹികപ്രബോധനത്തില് ഫ്രാന്സിസ് മാര്പ്പാപ്പ ഇതേക്കുറിച്ച് ഇപ്രകാരം എഴുതുന്നു: "സുവിശേഷപ്രസംഗം നടത്തുന്ന പുരോഹിതനെക്കാള് കൂടുതലായി, കര്ത്താവ് ശ്രദ്ധാകേന്ദ്രമായിരിക്കത്തക്കവണ്ണം പ്രസംഗകന്റെ വാക്കുകള് ക്രമപ്പെടുത്തണം" (നമ്പര് 138). തന്റെ വിജ്ഞാനചാതുരിയോ പ്രസംഗപാടവമോ പ്രകടിപ്പിക്കാനുള്ള വേദിയാക്കരുത് സുവിശേഷ പ്രസംഗപീഠമെന്ന് ചുരുക്കം.

ഫ്രാന്സിസ് മാര്പ്പാപ്പായുടെ എല്ലാ പ്രബോധനങ്ങളിലും മുന്നിട്ടുനില്ക്കുന്ന മറ്റൊരാശയത്തിലേയ്ക്കാണ് ആദ്യവായന നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സമൂഹത്തിന്റെ അതിര്ത്തികളില് കഴിയേണ്ടി വരുന്നവരെക്കുറിച്ച് നമുക്കുണ്ടാകേണ്ട കരുതലിനെക്കുറിച്ചാണത്. "അഗതിയും ദരിദ്രനുമായ കൂലിക്കാരനെ, അവന് നിന്റെ സഹോദരനോ നിന്റെ നാട്ടിലെ പട്ടണങ്ങളൊന്നില് വസിക്കുന്ന പരദേശിയോ ആകട്ടെ, നീ പീഡിപ്പിക്കരുത്. അവന്റെ കൂലി അന്നന്ന് സൂരന് അസ്തമിക്കുന്നതിനു മുമ്പ് കൊടുക്കണം. പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്. വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്. നീ ഈജിപ്തില് അടിമയായിരുന്നുവെന്നും നിന്റെ ദൈവമായ കര്ത്താവ് നിന്നെ അവിടെ നിന്ന് മോചിപ്പിച്ചുവെന്നും ഓര്ക്കണം" (നിയമാ. 24:14-18).

ഈ വിശുദ്ധ ഗ്രന്ഥഭാഗത്തിനുള്ള വ്യാഖ്യാനം ഫ്രാന്സിസ് മാര്പ്പാപ്പയുടെ വാക്കുകളിലുണ്ട്: "ഇന്ന് ഒഴിവാക്കലിന്റെയും അസമത്വത്തിന്റെയും സമ്പദ്വ്യവസ്ഥയോട് നമുക്ക് അരുത് എന്നു പറയാന് സാധിക്കണം. അത്തരം ഒരു സമ്പദ്വ്യവസ്ഥ മാരകമാണ്. ആളുകള് പട്ടിണി കിടക്കുമ്പോള് ഭക്ഷണം പാഴാക്കിക്കളയുന്നതിനെ നമുക്ക് ന്യായീകരിക്കാന് സാധിക്കുമോ? ഇത് അസമത്വത്തിന്റെ വിഷയമാണ്. മനുഷ്യര് തന്നെയും ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെടേണ്ട ഉപഭോഗസാധനങ്ങളായി പരിഗണിക്കപ്പെടുന്നു. നമ്മള് ഒരു വലിച്ചെറിയല് സംസ്കാരം സൃഷ്ടിച്ചിരിക്കുകയാണ്. ഒഴിവാക്കപ്പെടുന്നവര് സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരോ അതിന്റെ പാര്ശ്വങ്ങളിലുള്ളവരോ അല്ല. അവര് ഇനിമുതല് അതിന്റെ ഭാഗം പോലുമല്ല. ഒഴിവാക്കപ്പെടുന്നവര് ചൂഷിതര് അല്ല, ബഹിഷ്കൃതരാണ്, അവശിഷ്ടങ്ങള് മാത്രമാണ്" (സുവിശേഷത്തിന്റെ ആനന്ദം, നമ്പര് 53).

ഇസ്രായേല്ക്കാര് ഈജിപ്തില് അനുഭവിച്ച കഷ്ടതകള് അനുസ്മരിച്ചുകൊണ്ട് പാവപ്പെട്ടവരോട് കരുണ കാണിക്കണമെന്നാണ് മോശ കല്പിച്ചത്. അടിമത്വത്തില് നിന്ന് വിമോചിപ്പിച്ച ദൈവത്തോടുള്ള കൃതജ്ഞതാപ്രകാശനം കൂടിയാണത്. ഇതേക്കുറിച്ചാണ് രണ്ടാം വായനയില് നമ്മള് ശ്രവിച്ചത്: "അവിടുന്ന് തന്നെയാണ് അവരെ രക്ഷിച്ചത്. അവിടുന്ന് അവരുടെ രക്ഷകനായി ഭവിച്ചു. അവരുടെ കഷ്ടതകളില് ദൂതനെ അയച്ചില്ല. അവിടുന്ന് തന്നെയാണ് അവരെ രക്ഷിച്ചത്. തന്റെ കരുണയിലും സ്നേഹത്തിലും അവിടുന്ന് അവരെ വീണ്ടെടുത്തു. കര്ത്താവേ, അങ്ങു തന്നെയാണ് ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ വിമോചകന് എന്നാണ് പണ്ടുമുതലേ അങ്ങയുടെ നാമം" (ഏശ. 63:9-16).

ഈജിപ്തിലെയും ബാബിലോണിലെയും അടിമത്വങ്ങളില് നിന്ന് ജനത്തെ രക്ഷിച്ച ദൈവം തന്നെയാണ് തന്റെ പുത്രനായ ഈശോമിശിഹായിലൂടെ മനുഷ്യവര്ഗ്ഗം മുഴുവനെയും നിത്യമായി രക്ഷിച്ചതും. അവിടുന്നാണ് നമ്മുടെ യഥാര്ത്ഥ വിമോചകന്. ഈ വിമോചകനെയാണ് യോഹന്നാന് മാംദാന ലോകത്തിന് പരിചയപ്പെടുത്തിയത്.

ഫാ. ആന്ഡ്രൂസ് മേക്കാട്ടുകുന്നേല്

www.lifeday.in

ദനഹാക്കാലം ഞായർ -  മർക്കോസ് 2 :1- 12 BIBLICAL BACKGROUND ഈശോ തളർവാതരോഗിയെ സുഖപ്പെടുത്തുന്ന താണ് വായന ഭാഗം. സമാന്തര സുവിശേഷങ്ങളിൽ മൂന്നിലും(മത്തായി, മർക്കോസ്, ലൂക്ക) ഈ ഭാഗം കാണുന്നുണ്ട് . മർക്കോസ് ഈ ഭാഗം രേഖപ്പെടുത്താനുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് യേശു ആരാണ് എന്ന് വെളിപ്പെടുത്തുക എന്നുള്ളതാണ്. ദനഹാക്കാലത്തിൽ ഈ വായന ഉൾപ്പെടുത്താനും കാരണം അതായിരിക്കും. ഈശോ പാപങ്ങൾ മോചിക്കാൻ അധികാരം ഉള്ളവൻ അതായത് ദൈവം തന്നെയാണ് എന്നുള്ളതാണ് സ്ഥാപിക്കാനാണ് മർക്കോസ് ശ്രമിക്കുന്നത്. എങ്ങനെ...? ഇസ്രായേൽ ജനം പാപം ചെയ്താൽ പുരോഹിതർ പാപം മോചനത്തിനായി പാപപരിഹാര ബലികൾ കാളയുടെയും ആടിന്റെയും ഒക്കെ രക്തം കൊണ്ടു അർപ്പിക്കുമായിരുന്നു . അതിൽ സംതൃപ്തനായി യഹോവ അവരുടെ പാപം ക്ഷമിക്കും എന്നുള്ള വിശ്വാസം അവർക്കുണ്ടായിരുന്നു. അതാണ് ആദ്യവായനയിൽ ലേവിയുടെ പുസ്തകത്തിൽ നമ്മൾ കണ്ടത്. പിന്നെ രണ്ടാം വായന ദാനിയേലിന്റെ പുസ്തകത്തിലും ഉപവാസത്തിലൂടെയും ചാരം പൂശുന്നതിലൂടെയും ചാക്കുടുക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് പാപമോചനം നേടാൻ സാധിക്കുമെന്ന് ദാനിയേൽ പ്രവാചകനും പറയുന്നു . അവിടെയും യഹോവ തന്നെയാണ് പാപം മോചിക്കാൻ കഴിവുള്ളവൻ. പിന്നെ ലേഖന വായനയിലും പൗലോസ് പറയുന്നത് കർത്താവ് അന്ധകാരം അടിമത്തത്തിൽ നിന്ന് മോചിപ്പിക്കും എന്നാണ്. എന്നുവെച്ചാൽ പാപമോചനത്തിന് അധികാരമുള്ളത് കർത്താവിനാണ് എന്ന് ചുരുക്കം. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ മർക്കോസ് പറഞ്ഞു വരുന്ന ഏകദേശം നമുക്ക് പിടി കിട്ടും. ഈശോ പാപം മോചിക്കുന്നു. പാപം മോചിക്കാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ. അതുകൊണ്ട് ഈശോ ദൈവമാണ്. ഏത്...? പഴയ Logical Syllogism ഒന്ന് ഓർത്താൽ മതി All men are mortal Peter is a Man Therfore Peter is Mortal എന്ന് പറയുന്ന അവസ്ഥ. INTERPRETATION . മധ്യസ്ഥ പ്രാർഥന ഈശോ രോഗിയെ സുഖപ്പെടുത്തുന്നത് അയാളുടെ വിശ്വാസത്തേക്കാൾ ഉപരി പുള്ളിക്കാരനെ കൊണ്ടുവന്നവരുടെ വിശ്വാസത്തെയും പ്രയത്നത്തെയും പരിഗണിചാണ്. എന്നുപറഞ്ഞാൽ ഒരു അത്ഭുതത്തിന് കാരണം ആ വ്യക്തിയുടെ വിശ്വാസമോ പ്രാര്ഥനയോ ആയിക്കൊള്ളണമെന്നില്ല. അയാൾക്ക്‌ വേണ്ടി പ്രാർത്ഥിക്കാൻ ആരെങ്കിലും ഉണ്ടായാലും മതി എന്നു വേണേൽ പറയാം അല്ലേ. പണ്ട് ഇസ്രായേൽ യുദ്ധത്തിന് പോകുമ്പോൾ മോശ കൈവരിച്ചു പ്രാർത്ഥിക്കുമ്പോൾ ഇസ്രായേൽ യുദ്ധം ജയിച്ചിരുന്നു. മോശയുടെ പ്രാർത്ഥനയാണ് ഇസ്രായേൽ വിജയത്തിന് കാരണമാകുന്നത്. ജായറോസിന്റെ വിശ്വാസവും അപേക്ഷയാണ് അവളുടെ മകൾ ഉയർപ്പിക്കപ്പെടാൻ കാരണം. ശതാധിപന്റെ വിശ്വാസവും അഭ്യർത്ഥനയാണ് അയാളുടെ ഭൃത്യൻ സുഖപ്പെടാൻ കാരണം. കാനൻകാരി സ്ത്രീ യുടെ വിശ്വാസവും അപേക്ഷയുമാണ് അവളുടെ മകൾ സൗഖ്യപ്പെടാൻ കാരണം. എന്ന് പറഞ്ഞാൽ നമ്മുടെ വിശ്വാസവും നമ്മുടെ മധ്യസ്ഥ പ്രാർത്ഥനയും മറ്റൊരാൾക്ക് ഉപകാര പ്രദമാകും എന്നു ചുരുക്കം. അതായത് മക്കൾ പരീക്ഷക്ക് പോകുമ്പോൾ കൈവരിച്ച പ്രാർത്ഥിക്കുന്ന അമ്മയും ഭാര്യയെ പ്രസവ മുറിയിൽ കയറ്റുമ്പോൾ പ്രാർത്ഥിക്കുന്ന ഭർത്താവും accident പറ്റി കൂട്ടുകാരനെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റുമ്പോൾ കരഞ്ഞു പ്രാർഥിക്കുന്ന സുഹൃത്തും ഇടവക ജനത്തിനു വേണ്ടി കൈവരിച്ച പ്രാർത്ഥിക്കുന്ന വികാരി അച്ചനും ( ചുമ്മാ ഒരു തള്ളിയത് ആണ്) പിന്നെ തങ്ങൾക്ക് ഒരു പരിചയവും ഇല്ലാത്ത ആർക്കൊക്കെയോ വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചു കൂട്ടുന്ന സന്യാസിനിമാരുടെയുമൊക്കെ പ്രാർത്ഥന തമ്പുരാന്റെ മുന്നിൽ നിഷ്ഫലമാകുന്നില്ല.(അതുകൊണ്ടു ഇമ്മടെ കരിസ്മാറ്റിക് അമ്മച്ചിമ്മാരെ നിരുത്സാപെടുത്തണ്ട .. പാവങ്ങൾ ജീവിച്ചു പോട്ടേ....) ചുരുക്കിപ്പറഞ്ഞാൽ രണ്ടു കാര്യം ഓർക്കണം. ⿡ മറ്റുള്ളവർക്കു വേണ്ടി പ്രാര്ഥിക്കാനുള്ള ബാധ്യത നമുക്കുണ്ട്. അതു തീർച്ചയായും അവർക്ക് ഉപകാരപ്പെടും. ⿢ അതു മാത്രം അല്ല, മറ്റാരുടെയൊക്കെയോ പ്രാർത്ഥനയും വിശ്വാസവും ആണ് നമ്മെ ഈ നിലയിൽ എത്തിച്ചത് എന്ന കാര്യവും മറക്കരുത്. "എല്ലാവര്ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്ത്ഥനകളും ഉപകാരസ്‌മരണകളും അര്പ്പിക്കണമെന്ന്‌ ഞാന് ആഹ്വനം ചെയ്യുന്നു." ( തിമോത്തിയോസ് : ) എന്ന ഇമ്മടെ പൗലോസ് ഉപദേശി ക്കുന്നത് വെറുതെയല്ല. . പാപവും രോഗവും പാപത്തിന്റെ ഫലമാണ് രോഗം, മരണം എന്ന ഒരു ചിന്ത യഹൂദർക്ക് ഉണ്ടായിരുന്നു. ജോബിനെ അവന്റെ സുഹൃത്തുക്കൾ ഉപദേശിക്കുന്നത് അവന്റെ രോഗം അവൻ ചെയ്ത പാപത്തിനെ ഫലമാണ് എന്ന് പറഞ്ഞുകൊണ്ടാണ് . ഈശോ തളർവാതരോഗിയെ സുഖപ്പെടുത്തുന്നത് അവന്റെ പാപം മോചിച്ചുകൊണ്ടാണ്. ഇന്നത്തെക്കാലത്തായാലും നമ്മുടെ ശാരീരികരോഗവും മാനസിക അവസ്ഥയും തമ്മിൽ വല്യ ബന്ധമുണ്ട്. ഇമ്മടെ പലരോഗങ്ങളും Pychosomatic ആണെന്ന് ശാസ്ത്രം തന്നെ പറയുന്നുണ്ട്. (ഏത്, വീണ്ടും കൊറോണ വരുന്നു എന്നു കേൾക്കുമ്പോൾ നമുക്ക് അറിയാതെ ഒരു തൊണ്ടവേദനയും തലവേദനയും ഫീൽ ചെയ്യുന്ന അവസ്ഥ.) അതുകൊണ്ട് ആത്മാർത്ഥമായി ട്ടുള്ള ഒരു ശരീര സൗഖ്യത്തിന് ഒരു പാപമോചനം അതായത് ഒരു നല്ല കുമ്പസാരം നമ്മെ സഹായിക്കും. എന്ന് പറഞ്ഞാൽ എന്നാൽ നല്ലൊരു കുമ്പസാരം പാപമോചനം മാത്രം അല്ല, ശാരീരികവും മാനസികവുമായ ആരോഗ്യവും പ്രദാനം ചെയ്യും. (ഇമ്മടെ പല ധ്യാന കേന്ദ്രങ്ങളിലെയും രോഗ സൗഖ്യത്തിന്റെ ഒരു കാരണം നല്ല കുമ്പസാരം തന്നെ ആണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ) പാപബോധവും കുറ്റബോധമാണ് നമ്മുടെ പല ശാരീരികവും മാനസികവുമായ അസ്വസ്ഥതക്കു കാരണമാകുന്നു സംശയമില്ല. (ഷേക്സ്പിയറിന്റെ ലേഡി മാക്ബത്തിനേയും ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയിലെ റസ്ക്കൽ നിക്കാവിനെയും ഒക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്. ഉള്ളിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യന്നതെല്ലാം യാന്ത്രികമാകും....അല്ലേ...) വെറുതെയല്ല ഇമ്മടെ കിങ് ഡേവിഡ് പണ്ടേ ഇങ്ങനെ പറഞ്ഞത് "ഞാന് പാപങ്ങള് ഏറ്റു പറയാതിരുന്നപ്പോള് ദിവസം മുഴുവന് കരഞ്ഞ്‌ എന്റെ ശരീരം ക്‌ഷയിച്ചുപോയി." (സങ്കീ : .) എന്ന്. അപ്പോൾ എങ്ങനാ ഉടൻ ഒരു നല്ല കുമ്പസാരം നടത്തല്ലേ....? . മുൻവിധികൾ ഒഴിവാക്കുക ഈശോ തളർവാത രോഗിയെ സുഖപ്പെടുത്തുന്നു. അവന്റെ പാപങ്ങൾ യോജിക്കുന്നുണ്ട് എന്നിട്ടും നിയമഞ്ജർ ഈശോയെ സംശയിക്കുന്നു അവനെക്കുറിച്ചു തെറ്റായി ചിന്തിച്ചു കൂട്ടുന്നു. ചില മനുഷ്യർ അങ്ങനെയാണ് മറ്റുള്ളവർ എത്ര നല്ലത് ചെയ്താലും അതിലെ കുറവുകളും കുറ്റങ്ങളും മാത്രം കണ്ടെത്തി വേണ്ടാത്തത് മുഴുവൻ ചിന്തിച്ചു കൂട്ടുന്നു. നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന വലിയൊരു അപകടവും ഇതുതന്നെയാണ് മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കാൻ കഴിയാതെ വരുക അയാളെ കുറ്റം പറയുക മറ്റൊരാളെ കുറിച്ചു വേണ്ടതും വേണ്ടത്തതും ചിന്തിക്കുക പറയുക.ഒരാൾ എത്ര നല്ലത്‌ ചെയ്താലും അയാളുടെ എന്തെങ്കിലും കുറവിന്റെ പെരിപ്പിച്ചു പറയുക. "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം" എന്ന് പറയുന്നത് പോലുള്ള ചില സ്വഭാവരീതികൾ ഒന്ന് മാറ്റി പിടിക്കുന്നത് നല്ലതാണ്. ഇഷ്ടപ്പെട്ട ഒരു വാട്സാപ്പ്‌സ് status വരി ഇതാണ് : "Train Your Mind to See Good in Everyone" . മറ്റൊരാളെ കുറിച്ചുള്ള മുൻ വിധികൾ ഒഴിവാക്കുക. തലതിരിഞ്ഞ ചിന്ത അന്ന് ഈശോയുടെ വാക്കും പ്രവർത്തിയും കണ്ട ജനക്കൂട്ടം ഇതുപോലൊന്ന് ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി എന്നു പറഞ്ഞുകൊണ്ടാണ് സുവിശേഷം അവസാനിപ്പിക്കുന്നത്. ഇന്ന് അവൻറെ പിൻഗാമികളുടെ വാക്കും പ്രവർത്തിയും കണ്ട ഇടവകജനം ഇതുപോലൊന്നിനെ ഞങ്ങൾ ഇതുവരെയും കണ്ടിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ദൈവത്തെയും മറ്റു പലരെയും മഹത്വപ്പെടുത്തി ക്കൊണ്ടിരുക്കുകയാണത്രെ....!!! എന്താല്ലേ....? -----_---