കൈത്താകാലം

നമ്മുടെ കര്‍ത്താവിന്റെ പന്ത്രണ്ടു ശ്ളീഹന്‍മാരെ അനുസ്മരിച്ചുകൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. സാധാരണമായി ഏഴ് ആഴ്ചകള്‍ നീണ്ടുനില്ക്കുന്ന ഈ കാലത്തെ “കൈത്താക്കാലം” എന്നു വിളിക്കുന്നു. “കൈത്ത” എന്ന പദത്തിന്റെ അര്‍ത്ഥം “വേനല്‍” എന്നാണ്. വേനല്‍ക്കാലത്താണല്ലോ വിളവെടുപ്പും ഫലശേഖരണവും നടത്തുക. ശ്ളീഹാക്കാലത്തെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടപ്പെട്ട സഭാതരു വളര്‍ന്നു പന്തലിച്ചു ഫലം പുറപ്പെടുവിക്കുന്നതിനെയാണ് ഈ കാലം നമ്മെ ഓര്‍പ്പിക്കുക. അതുകൊണ്ട് “സഭയുടെ വളര്‍ച്ചയുടെ കാലമായി ” ഈ കാലം പരിഗണിക്കപ്പെടുന്നു.

സഭയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന മാനദണ്ഡം ഈ ലോകത്തില്‍ യേശുവിനു സാക്ഷ്യം വഹിക്കുന്ന വ്യക്തികളുടെ ജീവിതമാണ്. അതുകൊണ്ട് സഭയുടെ വിശ്വസ്ത സന്താനങ്ങളായ ശ്ളീഹന്മാരുടെയും രക്തസാക്ഷികളുടെയും ഓര്‍മ്മ ഈ കാലത്തിന്റെ പ്രത്യേകതയാണ്. അവരുടെ ജീവിതചര്യ അനുകരിക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ടെന്ന വസ്തുതയും ഈ കാലം നമ്മെ അനുസ്മരിപ്പിക്കുന്നു. യഥാര്‍ത്ഥവളര്‍ച്ച ആന്തരികനവീകരണത്തില്‍ അടങ്ങിയിരിക്കുന്നു. നിയമാനുഷ്ഠാനത്തിലൂടെ മനസ്സിന്റെയും ഹൃദയത്തിന്റെയും നവീകരണം വഴി ഒരു സമൂലപരിവര്‍ത്തനം അനിവാര്യമായിരിക്കുന്നു എന്ന് ഈ കാലം ഓര്‍മ്മിപ്പിക്കുന്നു.
കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനെ സൂചിപ്പിക്കുന്ന ഏലിയാ-സ്ളീവാ-മൂശക്കാലത്തിന്റെ മുന്നോടിയായിട്ടും ഇതിനെ കാണാവുന്നതാണ്. അതുകൊണ്ട് അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ആവശ്യകതയിലേക്കും ഈ കാലം വിരല്‍ ചൂണ്ടുന്നു. കര്‍ത്താവിന്റെ വരവിനുവേണ്ടി നാം ഒരുങ്ങിയിരിക്കണം. പാപത്തോടു വിടപറഞ്ഞ്, ജീവിതവിശുദ്ധീകരണത്തിലൂടെ നമുക്കു വ്യാപരിക്കാം.